കൊച്ചി: ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്ര ശ്രീകോവിലിൻ്റെ കട്ടിളപ്പാളിയില്‍ സ്വര്‍ണ്ണം പൊതിഞ്ഞതായി രേഖകളില്ലെന്ന് അറസ്റ്റിലായ ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍ വാസു ഹൈക്കോടതിയില്‍ വാദിച്ചു.
ദേവസ്വം രേഖകളില്‍ സ്വര്‍ണം പൂശിയതായോ പൊതിഞ്ഞതായോ ഇല്ലെന്ന് ഹൈക്കോടതിയില്‍ അദ്ദേഹത്തിൻ്റെ അഭിഭാഷകന്‍ ബോധിപ്പിച്ചു.
വാസുവിന്‍റെ ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു അഭിഭാഷകന്‍റെ പരാമര്‍ശം. ഇതുകേട്ട കോടതി അങ്ങനെയെങ്കില്‍ ഈ കേസ് തന്നെ ഇല്ലല്ലോ എന്ന് പ്രതികരിച്ചു.
സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം കമ്മീഷണറായ വാസു കേസില്‍ മൂന്നാം പ്രതിയാണ്. കട്ടിളപ്പാളിയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ കമ്മിഷണറായിരുന്ന വാസു നിര്‍ദേശം നല്‍കിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വാസുവിനെ കേസില്‍ പ്രതിയാക്കിയിരുന്നത്.
സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാക്കി ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയെന്നും അങ്ങനെ വലിയ സ്വര്‍ണക്കൊള്ളയ്ക്ക് വഴിയൊരുക്കിയെന്നുമാണ് വാസുവിനെതിരായ കേസ്. എന്നാല്‍ അത് സ്വര്‍ണം പൊതിഞ്ഞതുതന്നെയാണെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയിലെടുത്ത നിലപാട്.
ശബരിമലയിലെ കമ്മീഷണറായിരുന്ന വാസുവിന് അവിടെയുള്ള കാര്യങ്ങളെ കുറിച്ച് ധാരണ ഉണ്ടാകേണ്ടിയിരുന്നുവെന്നും അവിടെ നേരത്തെ സ്വര്‍ണം പൂശിയ കാര്യം വാസു അറിഞ്ഞിരിക്കേണ്ടതായിരുന്നുവെന്നും കോടതി പറഞ്ഞു.
സ്വര്‍ണം പൂശാനുള്ള കത്ത് ദേവസ്വം ബോര്‍ഡിലേക്ക് കൈമാറുമ്പോള്‍ മുന്‍പ് സ്വര്‍ണം പൊതിഞ്ഞതായിരുന്നുവെന്ന് രേഖപ്പെടുത്തേണ്ടതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ ഇതിനിടെയാണ് പുതിയ വാദവുമായി അഭിഭാഷകനെത്തിയത്. എന്നാല്‍ കട്ടിളപ്പാളി സ്വര്‍ണ്ണം പൊതിഞ്ഞിരുന്നുവെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. അതേസമയം എന്‍ വാസുവിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി































