ന്യൂഡല്‍ഹി: ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം വൈകീട്ട് എഴുമണിയോടെ ഉണ്ടായ വൻ സ്‌ഫോടനത്തിൽ 8 പേർ മരിച്ചു. 25 പേർക്ക് പരിക്കേററു. എട്ടോളം പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്.
ഒരു കാർ പൊട്ടിത്തെറിക്കുകയായിരുന്നെന്നും തുടർന്ന് സമീപത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നെന്നുമാണ് ദൃക്സസാക്ഷികൾ പറയുന്നത്.ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.
മെട്രോസ്‌റ്റേഷന്റെ ഒന്നാംനമ്പര്‍ ഗേറ്റിന് സമീപത്തായിരുന്നു പൊട്ടിത്തെറി. സമീപത്തുണ്ടായിരുന്ന നാലോളം വാഹനങ്ങള്‍ക്ക് തീപിടിച്ച് പൂർണമായും ചാമ്പലായി. മുപ്പതികലധികം വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ലോക് നായിക് ജയപ്രകാശ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഡല്‍ഹി അഗ്നിരക്ഷാസേനയുടെ ഇരുപതോളം യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. അരമണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കിയെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് മെട്രോസ്‌റ്റേഷന്‍ പരിസരം പൂര്‍ണമായും പോലീസിൻ്റെ നിയന്ത്രണത്തിലാക്കി. ഈ മേഖലയില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.
കാർ ബോംബ് സ്ഫോടനം ഭീകരാക്രമണമെന്ന സൂചനയാണ് ഉന്നത വൃത്തങ്ങൾ നൽകുന്നത്. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായിട്ടുണ്ട്. മെട്രോ സ്റ്റേഷന് സമീപത്ത് മെല്ലെ വന്ന വാഹനം ട്രാഫിക് സിഗ്നലിൽ പൊട്ടിത്തെറിക്കുകയായിരുന്നു.
സമീപത്തുള്ള വാഹനങ്ങളും തകർന്നെന്ന് പൊലീസ് കമ്മീഷണർ പറഞ്ഞു. കാറിനുള്ളിൽ ഒന്നിലധികം പേർ ഉണ്ടായിരുന്നെന്നും വ്യക്തമായിട്ടുണ്ട്. പൊട്ടിത്തെറിച്ചത് പുതിയ വാഹനമാണെന്നും സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ട ചിത്രം പുറത്തുവന്നിട്ടുണ്ട്. എന്നാൽ പുതിയ വാഹനമാണെന്നത് സ്ഥിരീകരിച്ചിട്ടില്ല.

സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവായ 2,900 കിലോഗ്രാമിലധികം അമോണിയം നൈട്രേറ്റ് നേരത്തെ പിടിച്ചെടുത്തിരുന്നു.നിരോധിത സംഘടനകളുമായി ബന്ധമുള്ള ഒരു സംസ്ഥാനാന്തര ഭീകര ശൃംഖലയെ പൊലീസ് തകർത്തതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഈ സംഭവം. പിടിച്ചെടുത്ത വസ്തുക്കൾ ഉപയോഗിച്ച് നൂറുകണക്കിന് ശക്തമായ ഐഇഡികൾ നിർമ്മിച്ച് ഡൽഹിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ഈ ശൃംഖല പദ്ധതിയിട്ടിരുന്നതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു.
അതിനിടെ സ്ഫോടനം നടന്ന സ്ഥലത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ എത്തി. പൊട്ടിത്തെറി സംഭവിച്ചത് ഐ 20 കാറിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പരിക്കേറ്റവരെ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അമിത് ഷാ.
വിശദമായ പരിശോധന നടക്കുകയാണെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. എൻ ഐ എ അടക്കമുള്ള എല്ലാ ഏജൻസികളും സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അമിത് ഷാ വ്യക്തമാക്കി.

സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിൽ പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് സുരക്ഷ കൂട്ടി. റയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പരിശോധന നടത്താൻ നിർദേശം നൽകി.
തിരുവനന്തപുരം റയിൽവേ സ്റ്റേഷനിലും കോഴിക്കോട് റെയിൽവേ സ്റ്റേഷനിലുമുൾപ്പെടെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം പരിശോധന നടക്കുകയാണ്. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തുന്നത്. റെയിൽവേ സ്റ്റേഷന് അകത്തും പാർക്കിംഗ് ഏരിയയിലുമാണ് പരിശോധന നടത്തുന്നത്.
പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്തണമെന്നും തിരക്കുള്ള സ്ഥലങ്ങളിൽ ശക്തമായ പട്രോളിംഗ് വേണമെന്നും ഡിജിപി: റവാഡ ചന്ദ്രശേഖർ നിർദേശം നൽകി. ആരാധനാലയങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും ജാഗ്രത വേണം, റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധന വേണമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് നിർദേശം നൽകി. ജില്ലാ പൊലീസ് മേധാവിമാർ ഇത് നടപ്പിലാക്കണമെന്നും ഡിജിപി നിർദേശം നൽകി.
































