കൊച്ചി: വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണച്ചതില്‍ സിപിഎമ്മിന് എന്താണ് പ്രശ്‌നമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ചോദിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പഴയ രൂപമായ ജമാ അത്തെ ഇസ്ലാമി മൂന്നു പതിറ്റാണ്ടു കാലം സിപിഎമ്മിനെ പിന്തുണച്ചില്ലേ?.മുഖ്യമന്ത്രിപിണറായി വിജയനും പാർടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനുമൊന്നും ജമാ അത്തെയുടെ ആസ്ഥാനത്തുപോകാന്‍ ഒരു മടിയും ഉണ്ടായിട്ടില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിൻ്റെ ഭാഗമല്ല.അവർ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും നിയമസഭ ഉപതെരഞ്ഞെടുപ്പിലും യുഡിഎഫിന് പിന്തുണ നൽകി. ഞങ്ങള്‍ അത് സ്വീകരിച്ചിട്ടുമുണ്ട്. അതല്ലാതെ ആ പാര്‍ട്ടിയുമായി വേറെ നീക്കുപോക്കുകളൊന്നുമില്ല. അത് അവരും വ്യക്തമാക്കിയിട്ടുള്ളതാണ്. തദ്ദേശ തെരഞ്ഞെടുപ്പിലും പിന്തുണച്ചാല്‍ സ്വീകരിക്കും. ഇക്കാര്യത്തില്‍ മുന്നണി നിലപാടില്‍ ഒരു വ്യക്തതക്കുറവും ഇല്ല.
വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കക്ഷിയല്ല. അന്നൊന്നും വര്‍ഗീയ വാദം ഉണ്ടായിട്ടില്ലേ. സിപിഎമ്മിന്റെ അവസരവാദമാണ് ഇതെല്ലാം ഉന്നയിക്കുന്നതിന് പിന്നിൽ. കേരളം മുഴുവന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ താഴെയിറങ്ങണമെന്ന് ആഗ്രഹിക്കുകയാണ്. ഒരു സമുദായവും സമുദായ നേതാക്കളും ഇടതു സര്‍ക്കാരിനെ പിന്തുണയ്ക്കുന്നില്ല. അങ്ങനെ പിന്തുണച്ചാല്‍ ആ സമുദായത്തിലെ ജനങ്ങള്‍ ആ നേതാവിനെതിരെ രംഗത്തു വരും. അത്തരമൊരു സാഹചര്യത്തിന് ഏതെങ്കിലും സാമുദായിക നേതാവ് മുതിരുമോയെന്നും സതീശന്‍ ചോദിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. മുന്നൊരുക്കങ്ങളുടെ കാര്യത്തില്‍ എല്ലാ മുന്നണികളേക്കാളും മുന്നിലാണ് കോണ്‍ഗ്രസ്. പ്രാരംഭപ്രവര്‍ത്തനങ്ങളെല്ലാം മികച്ച രീതിയില്‍ നടത്തിയതിന്റെ ആത്മവിശ്വാസമുണ്ട്. കൊച്ചിയില്‍ വീണ്ടും നറുക്കെടുപ്പ് നടത്തേണ്ടി വന്നതുകൊണ്ടാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയത്. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് പൊതുവില്‍ ധാരണയായിട്ടുണ്ട്. ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.
യുഡിഎഫ് വിപുലീകരണം സംബന്ധിച്ച് ഗൗരവമായി ചര്‍ച്ചകള്‍ നടന്നു വരുന്നുണ്ട്. ഈ ദിവസങ്ങളില്‍ തന്നെ തീരുമാനം ഉണ്ടാകും. വിവിധ മുന്നണികളിലെ വിവിധ പാര്‍ട്ടികള്‍ യുഡിഎഫിനെ സമീപിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ യുഡിഎഫ് പൊതുവായ തീരുമാനം ചര്‍ച്ച ചെയ്ത് പ്രഖ്യാപിക്കും.
സീറ്റ് വിഭജനം അടക്കം ഒരു കാര്യത്തിലും തര്‍ക്കമുണ്ടായിട്ടില്ല. നാളെയും മറ്റന്നാളുമായി സ്ഥാനാര്‍ത്ഥികളെയെല്ലാം പ്രഖ്യാപിക്കാനാകും. എറണാകുളം ജില്ലയിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയമെല്ലാം തീര്‍ന്നിട്ടുണ്ട്. ജനറല്‍ സീറ്റില്‍ വനിതകളെ പരിഗണിക്കരുതെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടില്ല. ജനറല്‍ സീറ്റില്‍ അര്‍ഹരായ വനിതകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് നല്‍കണമെന്നതാണ് കോണ്‍ഗ്രസിന്റെ നിലപാടെന്നും സതീശന്‍ പറഞ്ഞു.































