കൊച്ചി : മുസ്‌ലിം പുരുഷൻ്റെ രണ്ടാം വിവാഹം റജിസ്റ്റർ ചെയ്യും മുൻപ് ബന്ധപ്പെട്ട അധികൃതർ ആദ്യഭാര്യയുടെ അഭിപ്രായം ആരായണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ആദ്യ ബന്ധം നിലനിൽക്കെ, ഇത് നിർബന്ധമാണെന്ന് കോടതി നിർദേശിച്ചു.
രണ്ടാം വിവാഹം റജിസ്റ്റർ ചെയ്തു നൽകാത്ത കാസർകോട് തൃക്കരിപ്പൂർ പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി ചോദ്യം ചെയ്തു ദമ്പതിമാർ നൽകിയ ഹർജിയിലാണു കോടതി നിർദേശം.
ആദ്യ ഭാര്യ എതിർത്താൽ റജിസ്ട്രേഷൻ അനുവദിക്കരുതെന്നും വിഷയം സിവിൽ കോടതിയുടെ തീർപ്പിനു വിടണമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ നിർദേശിച്ചു. എന്നാൽ, വിവാഹമോചനത്തിനു ശേഷമാണു രണ്ടാം വിവാഹമെങ്കിൽ ഇതാവശ്യമില്ല.
മുസ്‌ലിം വ്യക്തിനിയമം ചില സാഹചര്യങ്ങളിൽ രണ്ടാം വിവാഹത്തിന് അനുമതി നൽകുന്നതിനാൽ ഹർജിക്കാരനു രണ്ടാം വിവാഹം കഴിക്കാം. എന്നാൽ, ഇതു റജിസ്റ്റർ ചെയ്യണമെങ്കിൽ രാജ്യത്തെ നിയമമാണു ബാധകം. ഇത്തരം സാഹചര്യത്തിൽ ആദ്യ ഭാര്യയ്ക്കു ഹിയറിങ്ങിനുള്ള അവസരം നൽകണം. ആദ്യ ഭാര്യയെ നോക്കാതെയും അവഗണിച്ചുമാണോ ഭർത്താവ് രണ്ടാമതു വിവാഹം കഴിക്കുന്നതെന്നറിയാൻ ഇതു സഹായകരമാകും.
മുൻ വിവാഹം നിലനിൽക്കെ രണ്ടാം വിവാഹത്തിന് ആദ്യഭാര്യയുടെ അനുമതി സംബന്ധിച്ചു ഖുർആനിൽ പറയുന്നില്ല. എന്നാൽ, വീണ്ടും വിവാഹം കഴിക്കുന്നതിനു മുൻപ് ആദ്യഭാര്യയെ അറിയിക്കുന്നതിനെ ഖുർആൻ എതിർക്കുന്നില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സന്ദർഭങ്ങളിൽ മതമല്ല, ഭരണഘടനാപരമായ അവകാശങ്ങളാണ് മുകളിലെന്നും കോടതി പറഞ്ഞു.































