March 6, 2026 1:04 pm

കട്ടൻ ചായയും പരിപ്പുവടയും പിന്നെ ചിറ്റപ്പൻറെ ജീവിതവും

ക്ഷത്രിയൻ.

ങ്ങനെ ചിറ്റപ്പൻ ജയരാജനണ്ണന്റെ ആറ്റുനോറ്റിരുന്ന ആത്മകഥ വെളിച്ചം കണ്ടു. വിവിഐപികളുടെ ഏത് കാര്യത്തിനും ചില പ്രത്യേകതകളുണ്ട്. അവരുടെ ആഗമനത്തിന് മുൻപ് ട്രയൽ ഉണ്ടാകും.

രാഷ്ട്രപതിയും പ്രധാനമന്ത്രിയുമൊക്കെ വരുന്നതിന് മുൻപ് ക്രമീകരണങ്ങൾ വിലയിരുത്താൻ ട്രയൽ നടത്തുന്നത് കണ്ടിട്ടില്ലേ. പിന്നേവരുന്ന വിഐപിക്ക് മുന്നിൽ മുന്നേപായുന്ന പൈലറ്റ് വണ്ടിയും നമുക്ക് പരിചിതം.

അതുപോലെ ട്രയൽ റണ്ണും പൈലറ്റ് ഓട്ടവുമൊക്കെയായാണ് ജയരാജനണ്ണൻറെ ആത്മകഥ പുറത്തിറങ്ങിയിട്ടുള്ളത്. അങ്ങനെയൊരു ആത്മകഥ ഭൂമിമലയാളത്തിൽ ആദ്യമായിരിക്കും.

കട്ടൻ ചായയും പരിപ്പുവടയും എന്ന പേരിൽ ആത്മകഥയായി പറയപ്പെട്ടതൊന്നും തൻറേതല്ലെന്നാണ് അണ്ണൻ പറയുന്നത്. അണ്ണൻറെ ആത്മാവ് അറിയാതെ അണ്ണൻറെ ആത്മകഥ വെളിച്ചത്തായി എന്നതിൽ അത്രയൊന്നും പരിഭവിക്കേണ്ട കാര്യമേയില്ല. അറിയാതെ വെളിച്ചത്ത് വന്നതാണെങ്കിലും ഒന്നുമറിയാത്ത പോലെ പെരുമാറിയാൽ മതിയായിരുന്നു.

പാർട്ടിയുടെ ദേശീയ ഭക്ഷണമായിരുന്ന കട്ടൻ ചായയും പരിപ്പുവടയും ഭുജിച്ച് കഴിയുന്ന സഖാക്കൾക്ക് അതും ബർഗറും ഫ്രൈഡ് ചിക്കനുമൊക്കെയായി കഴിയുന്നവർക്ക് ‘ഇതാണെൻറെ ജീവിതവും’ ആണ് ചിറ്റപ്പൻറെ ആത്മകഥ എന്ന് വിശ്വസിക്കാനുള്ള അവസരം നൽകിയാൽ പോരായിരുന്നോ.

രണ്ടും രണ്ടാണെങ്കിലും ഒന്നായ നിന്നെയിഹ രണ്ടെന്ന് കണ്ടളവിലുള്ള ഇണ്ടലിലാണിപ്പോൾ ചുകപ്പന്മാർ. ജീവിച്ചിരിക്കെ ഒരാളുടെ ആത്മകഥ അയാൾ അറിയാതെ രചിക്കപ്പെടുക എന്നത് തന്നെ അത്യപൂർവ സംഭവമാണ്.

മരിച്ചവരുടെ ആത്മകഥ അയാൾ പോയിട്ട് പുള്ളിയുടെ അനന്തരവകാശികൾ പോലും അറിയാതെ കൊല്ലംതോറും പല ദിക്കുകളിൽനിന്നായി പുറത്തുവരിക എന്നതൊക്കെ പതിവ് സംഭവങ്ങളാണ്.

മഹാത്മാ ഗാന്ധിയെക്കുറിച്ച് എത്രപേരാണ് എഴുതിയത്. പണ്ഡിറ്റ് ജവഹർ ലാൽ നെഹ്രുവിനെക്കുറിച്ച് ഇറങ്ങിയ പുസ്തകങ്ങൾക്ക് വല്ല കണക്കുമുണ്ടോ. സി.അച്യുതമേനോനെക്കുറിച്ചും അടുത്തിടെ ഇറങ്ങി ഒരെണ്ണം.

അച്യുതമേനോനാര് അച്യുതാനന്ദനാര് എന്ന് തിരിച്ചറിയാത്ത തലമുറയിലാണ് അതെന്ന് ഓർക്കണം. അങ്ങനെയൊരു കാലത്ത് ജീവിച്ചിരിക്കുമ്പോൾ തന്നെ താനറിയാതെ തൻറെ ആത്മകഥ ആരോ തട്ടിക്കൂടിയുണ്ടാക്കി എന്നത് സത്യത്തിൽ ചിറ്റപ്പനെ ഹർഷപുളകിതനാക്കുകയാണ് വേണ്ടത്. അങ്ങനെയൊന്ന് എഴുതിയ ആളെ കണ്ടുപിടിച്ച് ആദരിക്കാൻ ചിറ്റപ്പൻ തന്നെ സംവിധാനമൊരുക്കണമായിരുന്നു.

കട്ടൻ ചായയും പരിപ്പുവടയും എന്ന പേര് പോലും എൻഡോഴ്സ് ചെയ്യാൻ ചിറ്റപ്പൻ തയാറായിട്ടില്ല. തന്നെ പരിഹസിക്കാനാണ് താനറിയാതെ പുസ്തകമെഴുതിയവർ അങ്ങനെയൊരു പേരിട്ടതെന്നാണ് മൂപ്പർ പറയുന്നത്.

കട്ടൻ ചായയും പരിപ്പുവടയും അത്രമാത്രം വെറുക്കപ്പെടേണ്ടതാണോ എന്ന് പ്രായം മൂത്ത ഏതെങ്കിലും സഖാവ് സംശയിച്ചാൽ എന്താണ് മറുപടി നൽകുക.

മകനെ സ്ഥാനാർഥിയാക്കാൻ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ശ്രമിച്ചതിനെക്കുറിച്ച് ചിറ്റപ്പൻ സ്വന്തമായി എഴുതിയ ആത്മകഥയിലുണ്ടത്രെ. എത്ര നിഷ്കളങ്കമായ വെളിപ്പെടുത്തൽ. സ്ഥാനാർഥിത്വം നൽകാൻ ബിജെപി ശ്രമിച്ചിട്ടും മകനെ വിട്ടുകൊടുക്കാൻ തയാറാകാതിരുന്ന പിതാവാണ് ചിറ്റപ്പനെന്ന് മനസിലായില്ലേ.

മോഹനവാഗ്ദാനമൊന്നും നൽകാതെ ഗാന്ധിപ്പാർട്ടിയിലെ ‘ആദർശവാദിയായ’ നേതാവിൻറെ മകനെ ബിജെപി റാഞ്ചിക്കൊണ്ടുപോയ നാടാണിതെന്നും ഓർക്കണം.

ആൻറണിയുടെ കാര്യത്തിൽ കോൺഗ്രസ് കാണിച്ച കരുതൽ പോലും ചിറ്റപ്പൻറെ കാര്യത്തിൽ വിപ്ലവപ്പാർട്ടി കാണിച്ചില്ല എന്നത് ഖേദകരമാണ്. മകൻ ബിജെപിയിലേക്ക് പോയ ശേഷവും ആൻറണിയോട് കോൺഗ്രസ് എത്രമാത്രം കരുതലാണ് കാണിക്കുന്നത്. നൽകാൻ പദവിയൊന്നും ബാക്കിയില്ലാത്തതിനാൽ കേരളത്തിലെ കോർകമ്മിറ്റിയിൽ വെറുമൊരു അംഗമായിപ്പോലും ആൻറണിയെ പാർട്ടി ആദരിച്ചു.

സ്ഥാനാർഥിയാക്കാമെന്ന വാഗ്ദാനമുണ്ടായിട്ടും ബിജെപിയിലേക്ക് പോകാൻ കൂട്ടാക്കാതിരുന്ന മകൻറെ അച്ഛനായ ചിറ്റപ്പനെ വിപ്ലവപ്പാർട്ടി കൈകാര്യം ചെയ്തത് എങ്ങനെയാണ്. കാര്യം പറയുന്ന ചിറ്റപ്പനെ സൈഡിലിരുത്തി ജൂനിയറായ കളിമാഷിനെ സംസ്ഥാന സെക്രട്ടറിയാക്കി, പിബിയിലും ഉൾപ്പെടുത്തി.

കൈവശമുണ്ടായിരുന്ന മുന്നണി കൺവീനർ സ്ഥാനം പിടിച്ചുവാങ്ങി ടി.പി.രാമകൃഷ്ണന് താലത്തിൽ വച്ചുനൽകി. സംസ്ഥാന കമ്മിറ്റിയുടെ കാറിൽ ഗോവിന്ദൻ മാഷ് പായുന്നതും മുന്നണിയിലെ ഘടകകക്ഷികളെ രാമകൃഷ്ണൻ സഖാവ് കൈകാര്യം ചെയ്യുന്നതുമൊക്കെ എകെജി സെൻററിലെ കിളിവാതിലിലൂടെ നോക്കിക്കാണാൻ മാത്രം വിധിക്കപ്പെട്ടു പാവം ചിറ്റപ്പൻ.

ബൂർഷ്വാ പാർട്ടിയിലാണെങ്കിൽ അവഹേളനമെന്ന് സർട്ടിഫൈ ചെയ്യാവുന്ന സംഗതികൾ തനിക്കെതിരെയുണ്ടായിട്ടും പാർട്ടിക്കൂറ് കൊണ്ടുമാത്രം അതൊക്കെ സഹിച്ച ചിറ്റപ്പനെതിരെ മറ്റേ ജയരാജൻ പാർട്ടി കമ്മിറ്റിയിൽ അമ്പെയ്തപ്പോൾ അരുത് ജയരാജാ, അരുതെന്ന് പറയാൻ ആരുമുണ്ടായില്ല എന്നതാണ് ‘ഇതാണെൻറെ ജീവിതത്തി’ൽ ചിറ്റപ്പൻ ഊന്നൽ നൽകുന്ന പരിഭവം.

ക്ഷീണിക്കരുത് ചിറ്റപ്പാ, ക്ഷീണിക്കരുത്. ക്ഷീണം മാറ്റാൻ കട്ടൻ ചായയും പരിപ്പുവടയും എടുക്കട്ടെ.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News