March 6, 2026 1:01 pm

ആരാദ്യം പറയും, പറയാതിനി വയ്യ, പറയാനും വയ്യ

ക്ഷത്രിയന്‍

പിടിച്ചു ഞാനവനെന്നെക്കെട്ടി എന്ന മട്ടിലാണിപ്പോള്‍ ഇടത്- വലത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട എടങ്ങേറില്‍നിന്ന് എങ്ങനെ ഊരിപ്പോകാമെന്നറിയാതെ ഉഴലുകയാണ് സിപിഎമ്മും സിപിഐയും. നിലപാടില്‍നിന്ന് പിറകോട്ടില്ലെന്ന് ബിനോയ് വിശ്വം കടുപ്പിച്ചു പറയുന്നു. കഴിഞ്ഞത് കഴിഞ്ഞു, ഇനി പുതിയത് വല്ലതും പറയൂ എന്ന് കാരണഭൂതനും കണ്ണുരുട്ടുന്നു. മന്ത്രിസഭാ യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്നതാണ് സിപിഐ പക്ഷത്തുനിന്നും പുറത്തുവന്നിട്ടുള്ള സൂചന. കേള്‍ക്കുമ്പോള്‍ വലിയ ഗൗരവമുള്ള ഭീഷണിതന്നെ.

മന്ത്രിസഭാ യോഗത്തില്‍ സിപിഐ പങ്കെടുത്താലെന്ത്, പങ്കെടുത്തില്ലെങ്കിലെന്ത് എന്ന് ചിന്തിക്കുന്നവരാണ് മാലോകര്‍ അധികവും. പിഎംശ്രീയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ നാള്‍വഴികള്‍ നോക്കിയാല്‍ തന്നെ മന്ത്രിസഭാ യോഗത്തില്‍ സിപിഐ പങ്കെടുക്കുന്നത് കൊണ്ട് വലിയ കാര്യമൊന്നുമില്ലെന്നാണ് കാര്യവിവരമുള്ളവര്‍ മനസിലാക്കി വച്ചിട്ടുള്ളത്. പിഎംശ്രീയില്‍ ഒപ്പുവയ്ക്കാന്‍ ഒരുവര്‍ഷം മുന്‍പെ കേന്ദ്രത്തെ സന്നദ്ധത അറിയിച്ചിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വിവരം. സിപിഐ മന്ത്രിമാര്‍ ആ വിവരം അറിഞ്ഞിട്ടേയില്ല. ധാരണാപത്രത്തിന്റെ കരട് തയാറാക്കിയതും വലതന്മാര്‍ അറിഞ്ഞില്ല. ഒപ്പിടാനുള്ള ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെത്തിയ ശേഷവും രാജന്‍ മന്ത്രിയുടെ സന്ദേഹം അകറ്റാന്‍ കാരണഭൂതനോ ശിവന്‍ കുട്ടിയണ്ണനോ സന്മനസ് കാണിച്ചതുമില്ല. ഒപ്പുവച്ച വിവരം പോലും പത്രത്തില്‍ വന്നപ്പോള്‍ മാത്രമാണ് സിപിഐ മന്ത്രിമാര്‍ അറിഞ്ഞത്. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന കാര്യങ്ങളൊന്നും അറിയാനാകുന്നില്ലെങ്കില്‍ മന്ത്രിയെന്നും പറഞ്ഞ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നത് എന്തിനെന്ന് ആരും ചോദിച്ചുപോകും. ജലദോഷത്തിനു പ്രതിവധി പറയുന്നത് പോലെയാണ് മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാരുടെ പങ്കാളിത്തമെന്ന് ചുരുക്കം.

മരുന്ന് കഴിച്ചാല്‍ ഒരാഴ്ചകൊണ്ടും കഴിച്ചില്ലെങ്കില്‍ ഏഴുദിവസം കൊണ്ടും മാറുമെന്നതാണ് ജലദോഷത്തിന്റെ പ്രത്യേകത. സിപിഐ മന്ത്രിമാര്‍ മന്ത്രസഭായോഗത്തില്‍ പങ്കെടുക്കുന്നതും പങ്കെടുക്കാതിരിക്കുന്നതും ഒരുപോലെയായതിനാല്‍ പങ്കെടുക്കാതിരിക്കുന്നതാണ് മെച്ചമെന്ന് എം.എന്‍ സ്മാരകത്തിലെ ശിപായിക്ക് പോലും തോന്നിത്തുടങ്ങിയിട്ടുണ്ട്. ഒന്നുമില്ലെങ്കില്‍ കാബിനറ്റ് റൂമിലെ മേശപ്പുറത്ത് മന്ത്രിമാര്‍ക്ക് കുടിക്കാന്‍ ഇന്ത്യന്‍ കോഫി ഹൗസില്‍നിന്നും എത്തിക്കുന്ന കുങ്കുമ നിറമുള്ള ചൂടുവെള്ളത്തില്‍നിന്ന് നാല് ഗ്ലാസെങ്കിലും ചെലവാക്കാതിരിക്കാം. ജലം അമൂല്യമാണ്, അത് പാഴാക്കരുത് എന്നല്ലേ.

ഇടഞ്ഞ കൊമ്പനെ മയക്കുവെടി വെക്കുകയാണ് പ്രതിവിധി. തിരുവനന്തപുരത്ത് ഇടഞ്ഞ ബിനോയിക്കൊമ്പനെ ആലപ്പുഴയില്‍ചെന്ന് മയക്കുവെടിക്ക് വിധേയനാക്കാന്‍ കാരണഭൂതന്‍ ശ്രമിച്ചത് അങ്ങനെയാണ്. മയക്കുവെടി എല്ലാ സമയത്തും ഫലിക്കണമെന്നില്ല. ആലപ്പുഴയിലെ മയക്കുവെടിയും ഫലംകണ്ടില്ല.

തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചതിന് ഫലമുണ്ടായി എന്നതാണ് സിപിഐയുടെ ആത്മവിശ്വാസം. ഒരിക്കല്‍ സംഭവിച്ചെന്ന് കരുതി എല്ലാ സമയത്തും ചക്ക വീണാല്‍ മുയല്‍ ചാകണമെന്നില്ല. അന്ന് രാജിവക്കാനൊരു തോമസ് ചാണ്ടിയുണ്ടായിരുന്നു. കാരണഭൂതനൊന്ന് പറഞ്ഞാല്‍ തിരുവായ്ക്ക് എതിര്‍വായില്ലാതെ അനുസരിക്കാന്‍ തയാറുള്ള തോമസ് ചാണ്ടി. ഇപ്പോള്‍ സ്ഥിതി അതല്ലെന്നത് സിപിഐ മറന്നതാണ് പ്രശ്‌നം. ഇപ്പോള്‍ വിഷയം പിഎംശ്രീയാണ്. ശ്രീപിഎമ്മിനോട് ഏറ്റുമുട്ടാനുള്ള ത്രാണി ശ്രീ സിഎമ്മിന് ഇല്ലെന്ന് ബിനോയ്ക്ക് അറിയാതെപോയല്ലോ എന്ന് സങ്കടപ്പെടാനേ കഴിയൂ.

പോയ ബുദ്ധി ആന വലിച്ചാലും വരില്ല. ഇട്ട ഒപ്പ് കാരണഭൂതന്‍ വിചാരിച്ചാലും മായില്ല. ധാരണാപത്രം മരവിപ്പിക്കുക എന്നൊക്കെ പറയുന്നതും ലളിത മലയാളത്തില്‍ പറഞ്ഞാല്‍ വിവരക്കേടാണ്. തല്‍ക്കാലത്തേക്കൊന്ന് മരവിപ്പിച്ചുവെന്ന് വെച്ചാല്‍തന്നെ മരവിപ്പ് മാറുമ്പോള്‍ സംഗതി മാറില്ലേ. വന്ദേഭാരത് കടന്നുപോകാന്‍ മെമു ട്രെയിന്‍ സ്റ്റേഷനില്‍ പിടിച്ചിടുന്നത് പോലുള്ള ഏര്‍പ്പാട് മാത്രമാണ് മരവിപ്പിക്കലെന്ന് ആര്‍ക്കാണ് അറിയാത്തത്. വന്ദേഭാരതിന് പിന്നാലെ മെമുവും ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങും. അനസ്തീഷ്യ എന്നത് സര്‍ജറി തീരുംവരെയുള്ള മരവിപ്പിനാണ്. സര്‍ജറി കഴിഞ്ഞും അനസ്തീഷ്യയുടെ മരവിപ്പ് തുടര്‍ന്നാല്‍ കുഴപ്പമാകും.

ഈ നിലയില്‍ തുടരാനാകില്ല എന്നൊക്കെ പറയാന്‍ സുഖമാണ്. കേള്‍ക്കുന്നവര്‍ക്ക് ഹരവുമാണ്. പണ്ട് ഐക്യജനാധിപത്യമുന്നണിയില്‍ ഈ രീതിയിലൊരു പ്രതിസന്ധിയുണ്ടായിരുന്നു. മുസ്ലിം ലീഗിന് കോണ്‍ഗ്രസുമായൊരു പിണക്കം. ഈ നിലയില്‍ തുടരാനാകില്ലെന്ന് ലീഗ് തീരുമാനിച്ചതായി പത്രങ്ങളില്‍ വാര്‍ത്ത. ലീഗ് തീരുമാനം പുറത്തുവന്നതോടെ കോണ്‍ഗ്രസ് നേതൃത്വം സടകുടഞ്ഞെഴുന്നേല്‍ക്കുന്നു. ഡല്‍ഹിയില്‍നിന്ന് ഗുലാം നബിയും ബല്‍റാം ഝാക്കറും തുടങ്ങി ഹൈക്കമാന്‍ഡ് അടപടലം കേരളത്തിലെത്തുന്നു. ഒരാഴ്ച പൂര്‍ത്തിയാകും മുന്‍പ് ലീഗ് തീരുമാനം മാറ്റുന്നു. യുഡിഎഫ് ശാന്തം.

ഈ നിലയില്‍ തുടരാനാകില്ലെന്ന് തീരുമാനിച്ചവരെറങ്ങിയ അതേ നിലയില്‍ തിരികെയെത്തിയെന്നത് സംബന്ധിച്ച് പിന്നീട് പ്രചരിച്ച തമാശ ഇങ്ങനെ: കണ്ണൂരില്‍ പാര്‍ട്ടി ഓഫീസിലെ മൂന്നാം നിലയിലാണത്രെ ലീഗ് പ്രവര്‍ത്തക സമിതി ചേര്‍ന്നത്. രാവിലെ പത്തിന് ആരംഭിച്ച യോഗം നീണ്ടുനീണ്ടുപോയി. ഉച്ചഭക്ഷണത്തിന്റെ സമയവും അതിക്രമിച്ചതോടെ നേതാക്കളില്‍ പലര്‍ക്കും വിഷപ്പിന്റെ വിളിവന്നു. തൊട്ടുതാഴെ രണ്ടാം നിലയിലായിരുന്നു ഭക്ഷണം ഒരുക്കിയത്. വിഷപ്പ് സഹിക്കവയ്യാതായപ്പോള്‍ ആരോ പറഞ്ഞതാണത്രെ, ഇനി ഈ (മൂന്നാം) നിലയില്‍ തുടരാനാകില്ല എന്നത്. അതാണത്രെ പത്രക്കാര്‍ വാര്‍ത്തയാക്കിയത്. പത്രക്കാരും ശരി, ലീഗും ശരി, വിട്ടുനിന്നതും ശരി, തിരികെവന്നതും ശരി.

എല്‍ഡിഎഫിലെ രണ്ടാം കക്ഷി യുഡിഎഫിലെ രണ്ടാം കക്ഷിയെ മാതൃകയാക്കി പ്രതിസന്ധിയില്‍നിന്ന് തടിയൂരുന്നതാകും ബുദ്ധി. അല്ലാതെ ഈ പ്രതിസന്ധിയില്‍നിന്ന് തലയൂരാന്‍ വല്യേട്ടന്‍ വശം മറുമരുന്നൊന്നും പ്രതീക്ഷിക്കേണ്ട. ശ്രീ പിഎമ്മിന്റെ വലയില്‍ ശ്രീ സിഎം കുരുങ്ങിക്കിടക്കുകയാണെന്ന് വിശ്വസിക്കാനെങ്കിലും ബിനോയിയും കൂട്ടരും സന്മനസ് കാണിക്കണം.

 

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News