ന്യൂഡൽഹി: ഇസ്ലാമിനോടും മുസ്ലീം ജനതയോടുമുള്ള യുക്തിരഹിതമായ ഭയം, വിദ്വേഷം, അല്ലെങ്കിൽ ശത്രുത എന്നിവയെ സൂചിപ്പിക്കുന്ന ‘ഇസ്ലാമോഫോബിയ’ആഗോളതലത്തിൽ സാമൂഹിക വിപത്തായി വളരുന്നു.
‘ഇസ്ലാമോഫോബിയ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം പോലും ഐക്യരാഷ്ട സഭ പ്രഖ്യാപിച്ചത്, ഈ ഭീഷണിക്ക് ആഗോളതലത്തിൽ ലഭിച്ച പ്രാധാന്യം വ്യക്തമാക്കുന്നു. മാർച്ച് 15 ആണ് ഈ അന്താരാഷ്ട്ര ദിനം.
മുസ്ലീങ്ങൾക്കെതിരായ വിദ്വേഷം, വിവേചനം, അക്രമം എന്നിവയുടെ വർദ്ധനവിനെക്കുറിച്ച് ആഗോള അവബോധം വളർത്താനും സഹിഷ്ണുത, സമാധാനം, മതപരമായ വൈവിധ്യത്തോടുള്ള ബഹുമാനം എന്നിവ പ്രോത്സാഹിപ്പിക്കാനും ആണ് ലക്ഷ്യം.
2022-ൽ, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ സമർപ്പിച്ച പ്രമേയം ഐക്യരാഷ്ട്രസഭ ഐക്യകണ്ഠമായി അംഗീകരിച്ചതിനെ തുടർന്നാണ് ഈ ദിനം പ്രഖ്യാപിച്ചത്.ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിനായി ഒരു പ്രത്യേക ദൂതനെ നിയമിക്കാൻ ആവശ്യപ്പെടുന്ന പ്രമേയവും അടുത്തിടെ അംഗീകരിച്ചിട്ടുണ്ട്,
വിശുദ്ധ ഗ്രന്ഥങ്ങൾ കത്തിക്കുന്നതിനെ മതപരമായ വിദ്വേഷമായും അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമായും അപലപിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കിയിരുന്നു.യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഇസ്ലാമോഫോബിയയെ “പകർച്ചവ്യാധി”യായി വിശേഷിപ്പിച്ചിരുന്നു. മുസ്ലീങ്ങൾക്കെതിരായ വിവേചനം, വിദ്വേഷപ്രസംഗം, അക്രമം എന്നിവയെ അവർ ശക്തമായി അപലപിക്കുകയും ചെയ്തിട്ടുണ്ട്.
ഇസ്ലാമോഫോബിയ ഉൾപ്പെടെയുള്ള മതപരമായ വിദ്വേഷം “അപകടകരമായ തലത്തിലേക്ക്” ഉയർന്നിരിക്കുന്നുവെന്ന് യുഎൻ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വിദ്വേഷ പ്രസംഗത്തിനെതിരായ കർമ്മപദ്ധതിയും സഭ തയാറാക്കിയിട്ടുണ്ട്.
എന്നാൽ ലോകൻ്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിലും, മുസ്ലീം വംശജർക്ക് നേരെയുള്ള വിവേചനങ്ങളും അതിക്രമങ്ങളും വർധിക്കുന്നുണ്ട്. ചില രാജ്യങ്ങൾ ഇതിനെതിരെ കർശനമായ നിയമനിർമ്മാണങ്ങളിലൂടെയും നടപടികളിലൂടെയും പ്രതിരോധം തീർക്കുന്നുമുണ്ട്.
![]()
ന്യൂസിലൻഡ് ക്രൈസ്റ്റ് ചർച്ചിൽ 2019-ൽ രണ്ട് മുസ്ലീം പള്ളികളിൽ നടന്ന കൂട്ടക്കൊലയ്ക്ക് ശേഷം ഇസ്ലാമോഫോബിയക്കെതിരെ ന്യൂസിലൻഡ് സർക്കാർ ശക്തമായ നിലപാടാണ് സ്വീകരിച്ചത്.
വിദ്വേഷ പ്രസംഗത്തിനും വിവേചനത്തിനും എതിരെ കർശനമായ നിയമങ്ങൾ അവിടെ നിലവിലുണ്ട്. ക്രൈസ്റ്റ് ചർച്ച് ആക്രമണത്തിന് ശേഷം ആയുധ നിയമങ്ങൾ പരിഷ്കരിക്കുകയും ഭീകരവാദ വിരുദ്ധ നിയമങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തു. അവിടുത്തെ ജനസംഖ്യ 52 ലക്ഷമാണ്. മുസ്ലീം ജനസംഖ്യആകെ ജനസംഖ്യയുടെ 1.3% വരും. ഏകദേശം 67,000.
ഇസ്ലാമോഫോബിയയെ ഒരു സാമൂഹിക പ്രശ്നമാണെന്ന് കാനഡ തിരിച്ചറിയുന്നുണ്ട്.’വിദ്വേഷം പ്രചരിപ്പിക്കുന്നത്’ കാനഡയിൽ ക്രിമിനൽ കുറ്റമാണ്. മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിവേചനം കനേഡിയൻ മനുഷ്യാവകാശ നിയമം പ്രകാരം നിരോധിച്ചിരിക്കുന്നു. ഇസ്ലാമോഫോബിയയെ ഒരു സംവിധാനപരമായ പ്രശ്നമായി പല പഠനങ്ങളും റിപ്പോർട്ടുകളും വിലയിരുത്തുന്നുണ്ട്. കനഡയിലെ ജനസംഖ്യ 4 കോടിയാണ്. മുസ്ലീം ജനസംഖ്യ ആകെ ജനസംഖ്യയുടെ 4.9% വരും. ഏകദേശം 19.3 ലക്ഷം.

ഇസ്ലാമോഫോബിയയെ നേരിടുന്നതിൽ ബ്രിട്ടൻ ശക്തമായ നയങ്ങൾ സ്വീകരിച്ചിട്ടുണ്ട്.വംശീയവും മതപരവുമായ വിദ്വേഷ നിയമങ്ങൾ നിലവിലുണ്ട്. ഇസ്ലാമോഫോബിയയെ സർക്കാർ അംഗീകരിച്ച നിർവചനം ഉപയോഗിച്ച് വിദ്വേഷ കുറ്റകൃത്യമായി പ്രോസിക്യൂട്ട് ചെയ്യാൻ ശ്രമങ്ങൾ നടക്കുന്നു. ബ്രിട്ടനില ജനസംഖ്യ ഏകദേശം 6.7 കോടിയാണ്. മുസ്ലീം ജനസംഖ്യ ആകെ ജനസംഖ്യയുടെ 6.5% വരും.ഏകദേശം 44 ലക്ഷം.
യൂറോപ്പിൽ ഇസ്ലാമോഫോബിയ വർധിക്കുന്നതായി ആംനസ്റ്റി ഇൻ്റർനാഷണൽ പോലുള്ള സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു. മിക്ക രാജ്യങ്ങളിലും മതപരമായ വിദ്വേഷ കുറ്റകൃത്യങ്ങളെ നേരിടാൻ നിയമങ്ങളുണ്ട്.
ജർമ്മനി, ഫ്രാൻസ്, ഓസ്ട്രിയ എന്നീ രാജ്യങ്ങളിൽ ഇസ്ലാമോഫോബിക് ആക്രമണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവിടെയെല്ലാം വിദ്വേഷ കുറ്റകൃത്യങ്ങൾ നേരിടാൻ ശക്തമായ നിയമ സംവിധാനങ്ങളുണ്ട്. എന്നാൽ, ചില യൂറോപ്യൻ രാജ്യങ്ങളിൽ ഹിജാബ്, ബുർഖ എന്നിവക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇസ്ലാമോഫോബിയക്ക് വഴിവെക്കുന്നതായി വിമർശനവുമുണ്ട്.
യൂറോപ്യൻ യൂണിയനിലെ മുസ്ലീങ്ങൾ മൊത്തം ജനസംഖ്യയുടെ ഏകദേശം 5% വരും. അതായത് ഏകദേശം 2.6 കോടി. ഇവിടെ വംശീയ തുല്യത നിർദ്ദേശം വിവേചനം നിരോധിക്കുന്നുണ്ട്.

‘ഇസ്ലാമോഫോബിയ’ എന്ന പദത്തിന് ഏകീകൃതമായ ഒരു നിയമപരമായ നിർവചനം ഇല്ലാത്തത് കേസുകൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാരുകൾക്ക് പലപ്പോഴും വെല്ലുവിളിയാവുന്നുണ്ട് തൊഴിൽ, വിദ്യാഭ്യാസം, ഭവനം തുടങ്ങിയ മേഖലകളിൽ മുസ്ലീം ജനത, പ്രത്യേകിച്ച് മതപരമായ വസ്ത്രധാരണം നടത്തുന്ന സ്ത്രീകൾ, വിവേചനം നേരിടുന്നതായി ആഗോള റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ, മ്യാൻമർ, ചൈന തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും മുസ്ലീം ന്യൂനപക്ഷങ്ങൾ വംശീയ അതിക്രമങ്ങളും വിവേചനങ്ങളും നേരിടുന്നതായി മനുഷ്യാവകാശ സംഘടനകൾ പറയുന്നു.































