ന്യൂഡല്‍ഹി: തങ്ങളുടെ ശബ്ദവും രൂപവും ഗൂഗിൾ ദൂരുപയോഗം ചെയ്യുന്നു എന്നാരോപിച്ച് താരദമ്പതികളായ ഐശ്വര്യറായ് ബച്ചനും അഭിഷേക് ബച്ചനും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.
നിര്‍മിതബുദ്ധി പ്രയോജനപ്പെടുത്തിവീഡിയോകള്‍ നിര്‍മിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയണമെന്നാണ് ഇരുവരുടേയും ആവശ്യം. യൂട്യൂബില്‍ അപ് ലോഡ് ചെയ്യപ്പെടുന്ന ഇത്തരം വീഡിയോകള്‍ എഐ പ്ലാറ്റ്‌ഫോമുകളെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഗൂഗിളിന് നിര്‍ദേശം നല്‍കണമെന്നും അവര്‍ ബോധിപ്പിക്കുന്നു.
അമേരിക്കയിലെ പല സംസ്ഥാനങ്ങളേയും പോലെ ‘വ്യക്തിത്വത്തിന് മേലുള്ള അവകാശങ്ങള്‍’ സംരക്ഷിക്കാന്‍ ഇന്ത്യയില്‍ മതിയായ നിയമപരിരക്ഷയില്ല.
യു ട്യൂബിന്‍റെ കണ്ടൻ്റ് പോളിസിയും തേഡ് പാര്‍ട്ടി ട്രെയിനിങ് പോളിസിയും ആശങ്കാജനകമാണെന്ന് സെപ്റ്റംബര്‍ ആറിന് നല്‍കിയ ഹര്‍ജികളില്‍ താരങ്ങള്‍ പറയുന്നു. ഈ നയപ്രകാരം, ഒരു ഉപയോക്താവ് നിര്‍മിച്ച വീഡിയോ മറ്റ് എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ കമ്പനിക്ക് അനുമതി ലഭിക്കും.
വാദം കേള്‍ക്കുന്ന ജനുവരി 15-ന് മുമ്പായി രേഖാമൂലം മറുപടി നല്‍കാന്‍ ഹൈക്കോടതി കഴിഞ്ഞ മാസം ഗൂഗിളിൻ്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 1500 പേജുള്ള ഹര്‍ജിയാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഗൂഗിളില്‍ നിന്നും മറ്റ് എതിര്‍കക്ഷികളില്‍ നിന്നും ഏതാണ്ട് നാലു കോടി രൂപ നഷ്ടപരിഹാരവും ഇത്തരം ചൂഷണങ്ങള്‍ സ്ഥിരമായ നിരോധിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
/shethepeople/media/media_files/3aQkg6dthXDfnmqH211H.png)
തങ്ങളുടെ ചിത്രങ്ങളുള്ള പോസ്റ്ററുകള്‍, കോഫി മഗുകള്‍, സ്റ്റിക്കറുകള്‍, വ്യാജ ഒപ്പുകളുള്ള ചിത്രങ്ങള്‍ എന്നിവ അനധികൃതമായി കച്ചവടം ചെയ്യുന്നവരെയും ഐശ്വര്യയുടേയും അഭിഷേകിന്റേയും ഹര്‍ജി ലക്ഷ്യമിടുന്നു.
തങ്ങളുടെതായി പ്രചരിക്കുന്ന അശ്ലീല സ്വഭാവമുള്ളതും ഗുരുതരസ്വഭാവമുള്ളതും സാങ്കല്‍പ്പികമായ എഐ ള്ളടക്കങ്ങളുടെയും നൂറുകണക്കിന് ലിങ്കുകളും സ്‌ക്രീന്‍ഷോട്ടുകളും താരങ്ങള്‍ ഹര്‍ജിക്കൊപ്പം കോടതിയില്‍ നല്‍കിയിരുന്നു.
ഇതിന് പിന്നാലെ സെപ്റ്റംബര്‍ ആദ്യം തന്നെ 518 വെബ്‌സൈറ്റ് ലിങ്കുകളും പോസ്റ്റുകളും പിന്‍വലിക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. ഇത് ദമ്പതികള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുകയും അവരുടെ അന്തസ്സിനും സല്‍പ്പേരിനും ഹാനികരമാണെന്നും കോടതി നിരീക്ഷിച്ചു.

‘എഐ ബോളിവുഡ് ഇഷ്‌ക്’ എന്ന ഒരു യൂട്യൂബ് ചാനലില്‍ ‘എഐ നിര്‍മിത ബോളിവുഡ് പ്രണയകഥകള്‍’ പങ്കുവെക്കുന്നുണ്ടെന്നും ഈ ചാനലിലെ 259 വീഡിയോകള്‍ക്ക് 1.65 കോടിയിലധികം കാഴ്ചക്കാരുണ്ടെന്നും പറയുന്നു.
ഇതില്‍ സല്‍മാന്‍ ഖാനും ഐശ്വര്യയും ഒരു നീന്തല്‍ക്കുളത്തില്‍ നില്‍ക്കുന്ന എഐ ആനിമേഷന്‍ വീഡിയോയ്ക്ക് 41 ലക്ഷം കാഴ്ച്ചക്കാരുണ്ട്. ഇത്തരം വീഡിയോകള്‍ നിര്‍മിക്കുന്നവര്‍ക്ക് അവ ജനപ്രിയമാകുമ്പോള്‍ പണം സമ്പാദിക്കാന്‍ കഴിയുമെന്നും അഭിനേതാക്കള്‍ ആരോപിക്കുന്നു.






























