ഡോ ജോസ് ജോസഫ്
വലിയ പബ്ലിസിറ്റിയില്ലാതെ തിയേറ്ററുകളിലെത്തി വൻ ഹിറ്റായി മാറിയ കന്നഡ ചിത്രമായിരുന്നു 2022 ൽ റിലീസായ കാന്താര. ഈ ചിത്രത്തിൻ്റെ പ്രീക്വൽ ആയ കാന്താര: ചാപ്റ്റർ 1 -എ ലെജൻഡ് ഏറെ പ്രതീക്ഷകളോടെയാണ് തെന്നിന്ത്യൻ പ്രേക്ഷകർ കാത്തിരുന്നത്.
പ്രതീക്ഷകൾക്കും അപ്പുറമുള്ള ദൃശ്യവിരുന്നാണ് കാന്താരയുടെ പ്രീക്വൽ.ആദ്യ കാന്താരയിൽ വരാഹമൂർത്തി ആവേശിച്ച ശിവയായി അലറി വിളിച്ചു ഞെട്ടിച്ച ഋഷബ് ഷെട്ടി, കാന്താര ചാപ്റ്റർ ഒന്നിൽ ഗുളികനും തീച്ചാമുണ്ഡിയും ബാധിച്ച് ,താണ്ഡവനൃത്തമാടി പ്രേക്ഷകരെ വീണ്ടും അമ്പരപ്പിക്കുന്നു.

പൂർണ്ണമായും ഒരു ഋഷഭ് ഷെട്ടി ചിത്രമാണിത്. ഋഷഭ് ഷെട്ടി നായകനായ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചതും സംവിധാനം ചെയ്തതും അദ്ദേഹം തന്നെയാണ്. ആദ്യ കാന്താരയിൽ ക്ലൈമാക്സിലായിരുന്നു നടൻ്റെ വിസ്മയ പ്രകടനമെങ്കിൽ ചാപ്റ്റർ ഒന്നിൽ ആദ്യാവസാനം ഋഷബ് ഷെട്ടിയുടെ വൺ മാൻ ഷോയാണ്
തുളുനാടിൻ്റെ തനത് സാംസ്ക്കാരിക പെരുമയും ദൈവാരാധനാ രീതികളും നാട്ടാചാരങ്ങളും സമന്വയിപ്പിച്ച ചിത്രമായിരുന്നു 2022 പുറത്തിറങ്ങിയ കാന്താര. നായക വേഷത്തിൽ എത്തിയ ഋഷഭ് ഷെട്ടിയുടെ അതുല്യ പ്രകടനത്തിന് 2022 ലെ ഏറ്റവും മികച്ച നടനനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. പാൻ ഇന്ത്യൻ ശ്രദ്ധ നേടിയ ആദ്യ കാന്താരയിലെ ചില ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് പ്രീക്വൽ ആയി ഇറങ്ങിയ കാന്താര- ചാപ്റ്റർ 1 -എ ലെജൻഡ്.

2022 ലെ കാന്താരയ്ക്ക് 15 കോടി രൂപയ്ക്ക് അടുത്തു മാത്രമായിരുന്നു നിർമ്മാണ ചെലവ്. എന്നാൽ കന്നഡയിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ കാന്താര 450 കോടിയിലേറെ രൂപ ബോക്സ് ഓഫീസ് കളക്ഷൻ നേടി.നീണ്ട മൂന്നു വർഷത്തെ തയ്യാറെടുപ്പുകൾക്ക് ശേഷം 125 കോടിയിലേറെ രൂപ മുതൽ മുടക്കിലാണ് ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.മികച്ച സിനിമാറ്റിക് അനുഭവം നൽകാൻ ബജറ്റിൻ്റെ ഭൂരിഭാഗവും ഈ ബ്രഹ്മാണ്ഡ ചിത്രത്തിലെ വിഷ്വൽ ഇഫക്റ്റുകൾക്കു വേണ്ടിയാണ് ചെലവഴിച്ചിരിക്കുന്നത്.
1847,1970, 1990കൾ എന്നീ മൂന്ന് കാലഘട്ടങ്ങളിലൂടെയായിരുന്നു ആദ്യത്തെ കാന്താരയുടെ കഥ പറഞ്ഞു പോയത്.ഭൂത കോലയിൽ ദൈവക്കോലം കെട്ടിയാടിയിരുന്ന ശിവയുടെ (ഋഷബ് ഷെട്ടി ) അച്ഛൻ ഒരു മായക്കാഴ്ച്ച പോലെ മാഞ്ഞു പോയി.ശിവയുടെ അച്ഛൻ മറഞ്ഞു പോയ സ്ഥലത്തു നിന്നും നൂറ്റാണ്ടുകൾക്ക് മുമ്പുള്ള കാന്താരയുടെ ചരിത്രവും പഞ്ചുരുളി എന്ന വരാഹമൂർത്തിയുടെ വനം കാക്കുന്ന ദൈവശക്തികളുടെ മിത്തും അനാവരണം ചെയ്തു കൊണ്ടാണ് പ്രീക്വലിൻ്റെ തുടക്കം.

ആദ്യ ഭാഗത്തെപ്പോലെ തന്നെ കാന്താര ചാപ്റ്റർ ഒന്നും അധികാരം, വഞ്ചന, അടിച്ചമർത്തൽ, അതിജീവനം, പ്രതിരോധം, ഉയർത്തെഴുന്നേൽപ്പ് തുടങ്ങിയവയിലൂടെ കടന്നു പോകുന്നു. നന്മ – തിന്മകൾ തമ്മിലുള്ള പോരാട്ടവും ദൈവശക്തിയുടെ സഹായത്തോടെ പ്രകൃതിയെ സംരക്ഷിക്കുന്നതും പുതിയ കാന്താരയിലും കാണാം
പാർവ്വതീ ദേവിയാൽ സൃഷ്ടിക്കപ്പെട്ട ഈശ്വരൻ്റെ പൂന്തോട്ടമാണ് കാന്താര. പഞ്ചുരുളിയും ഗുളികനും പരമ ശിവൻ്റെ അദൃശ്യ ശക്തികളുമാണ് കാന്താരയ്ക്ക് കാവൽ.കാന്താര കീഴടക്കാനുള്ള ദുഷ്ടശക്തികളുടെ ശ്രമങ്ങൾ ദൈവശക്തികൾ പരാജയപ്പെടുത്തുന്നു. ബാംഗ്ര എന്ന നാട്ടു രാജ്യത്തെ രാജാവിന് കാന്താര കീഴടക്കാനുള്ള മോഹമുദിച്ചു. കാന്താര ചുട്ടെരിക്കാനെത്തിയ രാജാവ് നിഗൂഡ ശക്തികളാൽ കൊല്ലപ്പെട്ടു. കഷ്ടിച്ചു രക്ഷപെട്ട മകൻ രാജശേഖരൻ (ജയറാം )പിന്നീട് ബാംഗ്രയുടെ രാജാവായി.രാജശേഖരന് രണ്ട് മക്കൾ.
മകൻ കുലശേഖരൻ (ഗുൽഷൻ ദേവയ്യ ) മദ്യപാനിയും ദുർവൃത്തനും അച്ചടക്കമില്ലാത്തവനുമാണ്. മകൾ കനകവതിക്ക് ( രുക്മിണി വസന്ത് ) ബാല്യത്തിൽ കൈകാലുകൾക്ക് ശേഷിയില്ലായിരുന്നുവെങ്കിലും പിന്നീട് അതിശയകരമായി സുഖപ്പെട്ടു. കുലശേഖരനെ യുവരാജാവായി അഭിഷേകം ചെയ്ത് പിന്നിൽ നിന്ന് ഭരണം നിയന്ത്രിക്കാനായിരുന്നു രാജശേഖരൻ്റെ തീരുമാനം. “കാന്താരയിലേക്ക് പോകരുത്, അവിടെ ബ്രഹ്മരക്ഷസ്സ് ഉണ്ട്” എന്ന് അച്ഛൻ രാജശേഖരൻ യുവരാജാവിന് മുന്നറിയിപ്പ് നൽകിയിരുന്നു.

സുഗന്ധ വ്യഞ്ജനങ്ങളുടെ വ്യാപാരത്തിന് പേരു കേട്ട തുറമുഖ പട്ടണമായിരുന്നു ബാംഗ്ര. അവിടെ അറബികളും പറങ്കികളും കച്ചവടത്തിന് എത്തിയിരുന്നു. അടിമക്കച്ചവടമായിരുന്നു മറ്റൊരു വരുമാനം. പ്രകൃതിയുടെ ഉപാസകരായിരുന്നു കാന്താരയിലെ ഗോത്ര ജനത. ബെർമയായിരുന്നു (ഋഷബ് ഷെട്ടി ) അവരുടെ നേതാവ്.ഒരു പ്രത്യേക സാഹചര്യത്തിൽ കാട് കടന്ന് ബാംഗ്രയിലെത്തിയ അവർ സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാരം തുടങ്ങുന്നു.
യുവറാണി കനകവതിയുടെ (രുക്മിണി വസന്ത് ) സ്നേഹവും പിന്തുണയും ബെർമക്കൊപ്പം ഉണ്ടായിരുന്നു. യുവരാജാവ് കുലശേഖരന് വനസമ്പത്തും കാന്താരയിലെ ദൈവ ശക്തിയും കീഴടക്കാൻ ആഗ്രഹമുദിച്ചു.മുത്തച്ഛനു ശേഷം കാന്താര ചുട്ടെരിക്കാൻ അയാൾ പുറപ്പെടുന്നു.
ചെറിയ ഇഴച്ചിലിൽ നീങ്ങുന്ന ആദ്യ പകുതിയിൽ കഥാ പഞ്ചാത്തലം വികസിപ്പിക്കാനും കഥാപാത്രങ്ങളെ പരിചയപ്പെടുത്താനുമാണ് സംവിധായകൻ്റെ ശ്രമം. കാന്താരയുടെ മിസ്റ്റിക്കൽ ലോകത്തിലേക്ക് സമയമെടുത്താണ് കാണികളെ കൊണ്ടു പോകുന്നത്. അടിസ്ഥാന കഥാതന്തുവിൽ ആദ്യ കാന്താരയിൽ നിന്നും വലിയ മാറ്റമില്ല.
കാന്താരയുടെ പ്രകൃതിയും അദൃശ്യ ശക്തികളുമായി ഗോത്ര സമൂഹത്തിനുള്ള പൊക്കിൾകൊടി ബന്ധത്തിൻ്റെ നേർക്കാഴ്ച്ചകൾ കാണാമെങ്കിലും അതെല്ലാം ഉപരിപ്ലവമാണ്. ആഴത്തിലേക്ക് പോകുന്നില്ല. കഥ പലപ്പോഴും ഗോത്രങ്ങളുടെ കുടിപ്പകയിലേക്കും അതിജീവന പോരാട്ടങ്ങളിലേക്കും വഴി മാറിപ്പോകുന്നു.
വെള്ളപ്പൊക്കത്തിൽ ഭൂമി നഷ്ടപ്പെട്ടുവെന്ന പേരിൽ കടപ്പ എന്ന ദുഷ്ട ഗോത്രം കാന്താരയ്ക്കുള്ളിൽ കടന്നു കയറിയിട്ടുണ്ട്. ബാംഗ്ര രാജവംശം ,കടപ്പഗോത്രം, കാന്താര ഗോത്രം എന്നിവർ തമ്മിലുള്ള പോരാട്ടമാണ് രണ്ടാം പകുതി.
ഈ പോരാട്ടത്തിൽ യുവറാണി കനകവതിയുടെ പങ്കെന്ത്? കാന്താരയിലെ ദൈവശക്തിയെ നശിപ്പിക്കാൻ ശത്രുക്കൾക്കാകുമോ?’ബെർമയും കനകവതിയും തമ്മിലുള്ള പ്രണയം എങ്ങനെ പരിണമിക്കും? തുടങ്ങിയ ചോദ്യങ്ങൾക്ക് രണ്ടാം പകുതി ഉത്തരം നൽകുന്നു.
ബെർമ ജനിച്ച കിണർ എങ്ങനെ അപ്രത്യക്ഷമായി എന്ന ചോദ്യത്തിന് ഉത്തരം രണ്ടാം ചാപ്റ്ററിൽ കാണാമെന്ന സൂചന നൽകിക്കൊണ്ടാണ് ചാപ്റ്റർ ഒന്ന് അവസാനിക്കുന്നത്.പ്രേക്ഷകർ പ്രതീക്ഷിക്കുന്ന സസ്പെൻസ് ക്ലൈമാക്സിൽ ഇല്ല.
കാന്താര: ചാപ്റ്റർ ഒന്നിൻ്റെ ആത്മാവും ശക്തിയും ഋഷബ് ഷെട്ടിയാണ്. സംവിധായകൻ, തിരക്കഥാകൃത്ത് എന്നതിനേക്കാൾ ഋഷബ് ഷെട്ടി എന്ന നടനു തന്നെയാണ് ചിത്രത്തിൽ തിളക്കം.ദേശീയ അവാർഡ് ജേതാവ് എന്ന പദവിയോട് അദ്ദേഹം നീതി പുലർത്തി.
ആദ്യ കാന്താരയിലെ ശിവയെ പോലെ അവിശ്വാസിയിൽ നിന്നും ദൈവവിശ്വാസിയായി മാറുന്ന കഥാപാത്രമല്ല ചാപ്റ്റർ ഒന്നിലെ ബെർമ.ഈ കഥാപാത്രത്തിന് അധികം പരിണാമ ഘട്ടങ്ങളില്ല. കഥാപാത്രത്തിൻ്റെ പരിമിതികളെ മറികടക്കുന്ന അതിഗംഭീര സ്ക്രീൻ പ്രസൻസ് ഋഷബ് ഷെട്ടിക്കുണ്ട് .

കായിക ക്ഷമത പരീക്ഷിക്കുന്ന രംഗങ്ങളിൽ , പ്രത്യേകിച്ച് ഗുളികനും ചാമുണ്ഡിയും ആവേശിച്ച് ഉഗ്രതാണ്ഡവമാടുന്ന ക്ലൈമാക്സിലും ട്രാൻസ് സീനുകളിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു,രുക്മിണി വസന്ത് അവതരിപ്പിച്ച കനകവതി എന്ന കഥാപാത്രം സ്‌ക്രീനിലെ ഗ്ലാമറിനൊപ്പം ആഖ്യാനത്തിന് മറ്റൊരു മാനം കൂടി നൽകുന്നു. നിഗൂഢലക്ഷ്യങ്ങൾ ഒളിപ്പിച്ചു വെച്ച ബാംഗ്ര നാട്ടുരാജാവിൻ്റെ വേഷത്തിൽ ജയറാം തിളങ്ങി.
ഗുൽഷൻ ദേവയ്യ നല്ലൊരു നടനാണെങ്കിലും കഥാപാത്ര സൃഷ്ടിയിലെ ന്യൂനത കാരണം യുവ രാജാവ് കുലശേഖരൻ്റെ വേഷം അത്ര മികച്ചതായില്ല. തിരക്കഥാ രചനയിൽ ഋഷബ് ഷെട്ടി കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട്. അനവധി ഗോത്രങ്ങൾ, വ്യത്യസ്ത ദൈവങ്ങൾ, ദേവ ഗണങ്ങൾ, അനുഷ്ഠാനങ്ങൾ, കച്ചവടം, യുദ്ധങ്ങൾ തുടങ്ങിയവയെല്ലാം കുത്തി നിറച്ച തിരക്കഥ കുറേക്കൂടി ഒതുക്കി മെച്ചപ്പെടുത്താമായിരുന്നു.
ശാന്ത -രൗദ്ര ഭാവങ്ങളും വനത്തിലെ മായക്കാഴ്ച്ചകളും ഇടകലർന്ന വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങൾ അതീവ ഹൃദ്യമായി അരവിന്ദ് എസ് കശ്യപിൻ്റെ ക്യാമറ പകർത്തി.മുൻ കാന്താരയ്ക്കും ഛായാഗ്രഹണം നിർവ്വഹിച്ചത് അരവിന്ദ് എസ് കശ്യപായിരുന്നു.
വനത്തെ സംരക്ഷിക്കാൻ പാർവ്വതീ ദേവി അയച്ച പുലി ദൈവം, വാനര കൂട്ടങ്ങൾ, കാട്ടുപന്നി കൂട്ടങ്ങൾ തുടങ്ങിയവയുടെ വി എഫ് എക്സ് ദൃശ്യങ്ങളും ഗംഭീരം.സംഗീതം നൽകിയിരിക്കുന്നത് ആദ്യ കാന്താരയുടെ സംഗീത സംവിധായകൻ ബി അജനീഷ് ലോക്നാഥാണ്.

ആദ്യ കാന്താരയുടെ തുടർച്ച തന്നെയാണ് ചാപ്റ്റർ ഒന്നിൻ്റെ സംഗീതവും .വിനേഷ് ബംഗ്ലാൻ്റെ പ്രൊഡക്ഷൻ ഡിസൈനും എടുത്തു പറയണം. വനത്തിനുള്ളിലെ ആദിവാസി ഗ്രാമങ്ങളും മിസ്റ്റിക് വനാന്തരീക്ഷവും ചെറുതുറമുഖവും ബാംഗ്രയിലെ അങ്ങാടികളും തന്മയത്വത്തോടെ ഒരുക്കുന്നതിൽ കലാസംവിധായകൻ ധരണി ഗംഗപുത്ര വിജയിച്ചു.
റാംലക്ഷ്മൺ, അർജുൻ രാജ്, മഹേഷ് മാത്യു തുടങ്ങിയവർ ചേർന്ന് ഒരുക്കിയ സംഘട്ടന രംഗങ്ങളും ഗംഭീരം.ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദൂർ നിർമ്മിച്ച കാന്താര ചാപ്റ്റർ 1- ന്റെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്‌ഷൻസിനാണ്.
—————————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക






























