പെഷവാർ: പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ടിറ താഴ്‌വരയിൽ വ്യോമസേന നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 30 പേർ മരിച്ചതായി റിപ്പോർട്ട്.നിരവധി പേർക്ക് പരിക്കേററു. ഒട്ടേറെ വീടുകൾ തകർന്നു.
വ്യോമസേനയാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ, തീവ്രവാദികളുടെ ബോംബ് ശേഖരം പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിന് കാരണമായതെന്നാണ് സൈന്യത്തിന്റെ ഔദ്യോഗിക ഭാഷ്യം. രണ്ട് വ്യത്യസ്തങ്ങളായ വാദങ്ങൾ നിലനിൽക്കുന്നതിനാൽ, സംഭവത്തിന്റെ യഥാർത്ഥ ചിത്രം വ്യക്തമല്ല.
പ്രാദേശിക മാധ്യമങ്ങളും പാകിസ്താൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടി ഐ) നേതാക്കളും പറയുന്നത് 20 മുതൽ 30 വരെ സാധാരണക്കാർ കൊല്ലപ്പെട്ടെന്നാണ്. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. നിരവധി വീടുകൾ തകരുകയും ഗ്രാമം പൂർണ്ണമായും തകർക്കപ്പെട്ട നിലയിലാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഈ ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
)
എന്നാൽ, പാകിസ്താൻ പോലീസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് ആകെ 24 പേരാണ് മരിച്ചത്. ഇതിൽ 10 സാധാരണക്കാരും 14 തെഹ്രീക്-ഇ-താലിബാൻ പാകിസ്താൻ (ടി ടി പി) തീവ്രവാദികളും ഉൾപ്പെടുന്നു. ഈ മരണങ്ങൾ സൈനികാക്രമണം മൂലമല്ല, മറിച്ച് തീവ്രവാദികളുടെ ബോംബ് നിർമ്മാണ സാമഗ്രികൾ സൂക്ഷിച്ച വീട്ടിൽ തീപിടിച്ചതുമൂലമുണ്ടായ സ്ഫോടനത്തിലാണ് സംഭവിച്ചതെന്നാണ് ഔദ്യോഗിക ഭാഷ്യം.
സ്വന്തം ജനതക്കെതിരെ ഭരണകൂടം നടത്തുന്ന “മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം” ആണിതെന്നാണ് പിടിഐയുടെ പ്രവിശ്യാ അസംബ്ലി അംഗം അബ്ദുൾ ഘനി അഫ്രിദി വിശേഷിപ്പിച്ചത്.എന്നാൽ സൈന്യത്തെ പ്രതിക്കൂട്ടിലാക്കാനാണ് ഈ ശ്രമമെന്ന് ഭരണകൂടം ആരോപിക്കുന്നു.

പോലീസ് നൽകുന്ന വിശദീകരണം അനുസരിച്ച്, ടിടിപി പ്രവർത്തകർ പ്രദേശത്തെ വീടുകളിൽ ബോംബ് നിർമ്മാണ സാമഗ്രികളും ആയുധങ്ങളും ഒളിപ്പിച്ചിരുന്നു. ഈ ശേഖരം പൊട്ടിത്തെറിച്ചാണ് അപകടം നടന്നത്. തീവ്രവാദികൾ സാധാരണക്കാരെ “മനുഷ്യകവചങ്ങളായി” ഉപയോഗിക്കുകയായിരുന്നെന്നും, അത് മരണസംഖ്യ വർധിക്കാൻ കാരണമായെന്നും ഔദ്യോഗികവൃത്തങ്ങൾ അവകാശപ്പെടുന്നു.
ഈ സംഭവം ഒറ്റപ്പെട്ട ഒന്നല്ല,മറിച്ച് ഈ പ്രദേശത്തിന്റെ സങ്കീർണ്ണമായ പശ്ചാത്തലവുമായി ബന്ധപ്പെട്ടതാണ്. അഫ്ഗാൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന ടിറ താഴ്‌വര, തെഹ്രീക്-ഇ-താലിബാൻ പാകിസ്താൻ (ടി ടി പി) എന്ന തീവ്രവാദ ഗ്രൂപ്പിന്‍റെ ശക്തികേന്ദ്രമാണ്. പാകിസ്താനിൽ താലിബാൻ ഭരണം ശക്തിപ്പെട്ടതോടെ ടിടിപി ആക്രമണങ്ങൾ വർധിച്ചു
.
ടിടിപിയെ ലക്ഷ്യമിട്ട് പാകിസ്താൻ സൈന്യം പതിവായി ഈ മേഖലയിൽ വ്യോമാക്രമണങ്ങളും സൈനിക നീക്കങ്ങളും നടത്താറുണ്ട്. സാധാരണക്കാർക്ക് പരിക്കേൽക്കുന്നതും പതിവാണ്.
പാകിസ്താനിലെ സൈനിക നേതൃത്വവും മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ നേതൃത്വത്തിലുള്ള പിടിഐയും തമ്മിൽ കടുത്ത രാഷ്ട്രീയ പോരാട്ടം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, സൈന്യത്തെ പ്രതിരോധത്തിലാക്കാൻ ഈ സംഭവത്തെ പിടിഐ ഉപയോഗിക്കുന്നുണ്ടെന്ന് ഭരണകൂടം ആരോപിക്കുന്നു.
































One Response
പാക്കിസ്ഥാനിലെ ഛത്തീസ്ഗഡ് !ഭരണകൂടത്തിന് ബോംബിംഗ് പരീക്ഷണത്തിനുള്ള ഗ്രാമങ്ങൾ !