March 6, 2026 11:53 pm

സിപിഎം വീണ്ടും അധികാരത്തിൽ വരട്ടെ ; മണ്ടൻ ജനം പാഠം പഠിക്കട്ടെ…..

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം  ഓണസ്സദ്യ ഉണ്ണുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നിങ്ങൾ ശ്രദ്ധിച്ചോയെന്ന് രാഷ്ടീയ നിരീക്ഷകനും എഴുത്തുകാരനുമായ സി.ആർ. പരമേശ്വരൻ്റെ ചോദ്യം.
അയാളുടെ മുഖത്തെ വ്രീളാവിവശത ശ്രദ്ധിച്ചോ? അയാളുടെ അണികൾ പുറത്ത് ഡിവൈഎഫ്ഐ ഗുണ്ടകളാലും ലോക്കപ്പിനകത്ത് പോലീസ് ഗുണ്ടകളാലും മർദ്ദിക്കപ്പെട്ടു കൊണ്ടിരിക്കുമ്പോഴാണ് അയാൾ ഓണസദ്യ കഴിച്ചു കൊണ്ടിരുന്നത്.- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിൻ്റെ പൂർണരൂപം ഇങ്ങനെ:
അയ്യപ്പസംഗമവും സ്ത്രീ പ്രവേശവും
സംസ്കാരത്തിൻ്റെ മരണവും
പിണറായി സർക്കാരിൻ്റെ പ്രധാന മുഖമുദ്ര എന്താണ് ? അത് ‘ ഇന്ന് ഛർദ്ദിച്ചത് നാളെ വിഴുങ്ങുക’ എന്ന നെറിവ് കെട്ടവരുടെ പ്രാചീന കലാപരിപാടിയാണ് എന്നത് ഇന്ന് ആ പാർട്ടിക്കാർ തന്നെ പറയും.
സ്വാതന്ത്ര്യാനന്തരകേരളത്തിലെ ഏറ്റവും ക്ഷുദ്രമായ ദുർഭരണകൂടം എന്ന് നിസ്സംശയം പറയാമെങ്കിലും, ഭരണാധികാരിയിൽ നിന്ന് ഒരുപാട് വാഗ്ദാനങ്ങൾ ലഭിച്ച ഘട്ടമാണിത്. വാഗ്ദാനങ്ങൾ ഒന്നും നടപ്പാക്കാൻ ഉദ്ദേശിച്ചല്ല . മറിച്ച് താൽക്കാലിക ലാഭത്തിനാണ്.
‘ Crisis of short termism ‘ എന്ന് ബെൻ റോഡ്സും Ugly dailiness എന്ന് സൽമാൻ റുഷ്ദിയും വിവരിച്ച, ദൈനംദിനാടിസ്ഥാനത്തിൽ ജീവിക്കുന്ന, സാമൂഹ്യമൂല്യങ്ങളെ നിശ്ശേഷം മറക്കുന്ന ജനങ്ങളുടെ സാമൂഹ്യവിസ്മൃതി ഇന്ന് ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഉണ്ടായിക്കഴിഞ്ഞിട്ടുള്ള പ്രതിഭാസമാണ്.
ജനങ്ങളുടെ ഈ ബലഹീനതയെ തൻ്റേതായ സവിശേഷമായ വിധങ്ങളിൽ ഉപയോഗിച്ചാണ് ഈ ഭരണാധികാരി ഭരണത്തിലേറിയതും കേരളത്തിലെ ജനങ്ങളെ പറ്റിക്കുന്നതും. ഇദ്ദേഹം ഭരിച്ചു ഭരിച്ച് നാളെ കേരളം സ്വർഗ്ഗസമാനമായ ഒരു ലോകമഹാനഗരമായി തീർന്ന് ഏറെ പതിറ്റാണ്ടുകളായി ഇവിടെ ജീവിക്കുന്ന നമുക്ക് പരിചിതമായ നടവഴികൾ പോലും തെറ്റിപ്പോകുമോ എന്ന് നമുക്ക് സംശയം തോന്നുംമട്ടിലാണ് വിവരണങ്ങൾ.
9 കൊല്ലം കൊണ്ട് ജനങ്ങളെ കടക്കെണിയിൽ പെടുത്തിയതല്ലാതെ ഒന്നും നേടിയില്ല. നാനാവിധ കുടിലതാപ്രയോഗങ്ങൾക്ക് പുറമേ ആകെ മിടുക്കുള്ളത് വിതണ്ഡവാദപ്രയോഗങ്ങളിൽ ആണ്. ആ പ്രയോഗം അഞ്ചു മിനിറ്റ് ഏറ്റാൽ മുൻപറഞ്ഞ short termism ബാധിച്ച കേരള സമൂഹം ഒന്നടങ്കം മോഹിക്കപ്പെട്ടു പോകുന്നു.
ഇദ്ദേഹത്തിൻ്റെ കാലത്ത് എല്ലാം പ്രതീകാത്മകമാണ്. കോൺഫറൻസുകൾ, കോൺക്ളേവുകൾ, മീറ്റിങ്ങുകൾ, സെമിനാറുകൾ, സമ്മിറ്റുകൾ, സംഗമങ്ങൾ, സഭകൾ. മൂർത്തമായി ഒന്നും സംഭവിക്കുന്നില്ല. ആകെ നടക്കുന്നത് നാനാ രംഗങ്ങളിലും ഉള്ള ആസൂത്രിത കൊള്ളകളും അതിനെ ചൊല്ലിയുള്ള കേസുകളും. വികസനമില്ല, എന്നാൽ വികസന സെമിനാറുകൾ ധാരാളം.
cr parameshwaran facebook post - Malayalam Oneindia
സി.ആർ. പരമേശ്വരൻ
വ്യവസായ രംഗത്ത് നിക്ഷേപം ഇല്ല, എന്നാൽ നിക്ഷേപ സെമിനാറുകൾ ധാരാളം. മനുഷ്യത്വം, ആർജ്ജവം, സുതാര്യത, ആദർശധീരത, പരക്ലേശവിവേകം, സഹാനുഭൂതി, അഴിമതി രാഹിത്യം, നിയമവാഴ്ച എന്നിങ്ങനെ നല്ല സംസ്കാരമുള്ള ഒരു സമൂഹത്തിൻ്റെ സൂചകങ്ങൾ എല്ലാം ഈ ദുഷ്ട പ്രതിഭ തൃണമൂലതലം മുതൽ മേൽത്തട്ട് വരെ പത്തു പതിനാറു കൊല്ലത്തെ പരോക്ഷ ഭരണം കൊണ്ടും ഒൻപത് കൊല്ലത്തെ പ്രത്യക്ഷഭരണം കൊണ്ടും വിസ്മയകരമാം വിധം നശിപ്പിച്ചു കഴിഞ്ഞു.
ലോകവും ഇന്ത്യയും കേരളത്തെ വിസ്മയത്തോടെ നോക്കുന്നു എന്ന് ഇദ്ദേഹം ഇടയ്ക്കിടെ പറയുന്നത് ഇതു ഉദ്ദേശിച്ചിട്ടാവും. നല്ല സാഹിത്യമോ കലയോ സംസ്കാരമോ സിനിമയോ സർക്കാരിൻ്റെ ശ്രമഫലാൽ ഇല്ല. എന്നാൽ ഇദ്ദേഹത്തിൻ്റെ സാഹിത്യ സാംസ്കാരിക ക്രോണികളുടെയും കൂലിക്ക് എടുത്തു കൊണ്ടുവരുന്ന പുറംനാട്ടുകാരുടെയും സാഹിത്യ ഉത്സവങ്ങൾ പഞ്ചായത്ത് വാർഡ് തലം മുതൽ ധാരാളം. എല്ലാം പ്രതീകാത്മകം മാത്രം. ആളുകളെ പറ്റിക്കുന്ന മിഥ്യാടനങ്ങൾ ഒഴികെ നിജമായി ഒന്നുമില്ല.
കൃത്യമായും രണ്ടുതരം പൗരന്മാർ ഉണ്ടായിരിക്കുന്നു.നീതി, നിയമം, ജോലി, ഭരണസൗകര്യങ്ങൾ, സ്ഥാനമാനങ്ങൾ എല്ലാം പിണറായിസ്റ്റുകൾക്ക് മാത്രം. മറ്റുള്ളവർക്കുള്ളത് അനീതി. നിങ്ങൾ കള്ളക്കേസിൽ പെട്ട് തുറങ്കിലടക്കപ്പെടാത്തതൊ, പുറത്തിറങ്ങി ജീവിത വ്യാപാരങ്ങൾ കഴിഞ്ഞ് സന്ധ്യയോടെ വീട്ടിൽ സുരക്ഷിതമായി എത്തുന്നതൊ ഒരു ആകസ്മിതയായിരിക്കുന്നു.
ഇദ്ദേഹത്തോളം ഒരു നല്ല നടൻ മലയാളമണ്ണിൽ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. എന്തൊരു ഭാവാഭിനയം, എന്ത് ശബ്ദ മോഡുലേഷൻ, എന്ത് സ്വരസംക്രമം. ഇദ്ദേഹത്തിന് അഭിനയത്തിനുള്ള സംസ്ഥാന അവാർഡ് അല്ല, ഭരത അവാർഡ് അല്ല, സാക്ഷാൽ ഓസ്കാർ അവാർഡിന് തന്നെ അർഹതയുണ്ട്.
അത്തരം ഒരു നെറികേടിൻ്റെ കഥയാണ് 2018ൽ അരങ്ങേറിയ ശബരിമല സ്ത്രീ പ്രവേശനാടകം. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കണോ വേണ്ടയോ എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു നോൺ ഇഷ്യൂ ആണ്. ലോകത്തിൽ എൻ്റെ നിയന്ത്രണത്തിൽ അല്ലാത്ത ഒരുപാട് യഥാർത്ഥവും അയഥാർത്ഥവുമായ പ്രശ്നങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം നോൺ ഇഷ്യുകൾ ആണ്.
അവയിൽ ഒന്നാണ് സ്ത്രീ പ്രവേശം. പക്ഷേ ഒരു കുടിലനായ ഭരണാധികാരി സ്വന്തം അധികാരലാഭത്തിന് വേണ്ടി ആ പ്രശ്നത്തെ സാമുദായികമായും സാംസ്കാരികമായും ധ്രുവീകരിക്കാൻ ഉപയോഗിക്കുമ്പോൾ അതെൻ്റെ കൂടി പ്രശ്നമാകുന്നു.
കേരളത്തിൻ്റെയോ ശബരിമലയുടെയോ ക്ഷിതിതലയാഥാർത്ഥ്യം എന്തെന്നറിയാത്ത ഒരുപറ്റം നാഗരിക സ്ത്രീകളും സുപ്രീംകോടതി ജഡ്ജിമാരും സാധിച്ചടുത്ത ഒരു വിധി പുറപ്പെട്ടു വന്നതേയുള്ളൂ, ആർത്തി പൂണ്ട കഴുകനെപ്പോലെ ഇദ്ദേഹവും കൂടെയുള്ള ക്രിമിനൽ വൃന്ദങ്ങളും ആ വിധിയിൽ ചാടി വീഴുകയായിരുന്നു.
സി അച്യുതമേനോനെ പോലെയോ പി കെ വി യെ പോലെയോ ആൻ്റണിയെ
പോലെയോ ഉമ്മൻചാണ്ടിയെ പോലെയോ ഉള്ള, വിവേകവും മാനസികാരോഗ്യവും ഉള്ള ഭരണാധികാരികൾ വിധിയുടെയും കേരള യാഥാർത്ഥ്യത്തിന്റെയും സത്ത ഉൾക്കൊണ്ട് കൈകാര്യം ചെയ്യുമായിരുന്ന ഒരു ചെറിയ കാര്യത്തെ കേരള സമൂഹത്തെ ശിഥിലീകരിക്കാനുള്ള ഒരു സുവർണാവസരം എന്ന കണ്ട് ഈ കഥാപാത്രം എടുത്തുചാടുകയായിരുന്നു.
‘ ശബരിമല വിധി നാളെ തന്നെ നടപ്പാക്കും’ എന്നതായിരുന്നു ആദ്യ പ്രഖ്യാപനം. കൂടെ സ്ഥിരമായുള്ള ‘ വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട കേട്ടോ’ എന്ന തൻ്റെ യഥാർത്ഥ സ്വത്വമായ ഗുണ്ടാവംശമുദ്രയും. ഇദ്ദേഹവും ആൺ- പെൺ അടിമക്കൂട്ടങ്ങളും സുപ്രീംകോടതി വിധിയുടെ ദിവ്യത്വത്തെയും പരിശുദ്ധിയേയും കുറിച്ച് ഇനിയും പറഞ്ഞു തീർന്നിട്ടില്ല.
അപ്പോഴാണ് കേരളത്തിൽ നടപ്പിലാക്കപ്പെടാതെ ചില സുപ്രീംകോടതി വിധികളെ കുറിച്ച് ഞാൻ ഓർക്കുന്നത്: ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി അവർക്ക് തിരിച്ചു കിട്ടാനുള്ള നിയമ പ്രക്രിയ അടിയന്തരാവസ്ഥക്കാലത്ത് തുടങ്ങിയതാണ്. 75 കൊല്ലമായി. ഇടതു വലതു സർക്കാരുകൾ ഒരുപോലെ ആ പ്രക്രിയ അട്ടിമറിച്ച് രണ്ടു മുന്നണികളുടെയും സ്വന്തക്കാരായ ഭൂമികൊള്ളക്കാർക്ക് വേണ്ടിയുള്ള, ആദിവാസി താൽപര്യങ്ങൾക്കെതിരായ ഒരു നിയമമുണ്ടാക്കി.
കേസ് സുപ്രീംകോടതിയിലെത്തി. നല്ലതമ്പിതേര എന്ന നിസ്വാർത്ഥനായ സാമൂഹ്യ പ്രവർത്തകൻ്റെ നിര്യാണത്തിനുശേഷം ആരും ആദിവാസികൾക്ക് വേണ്ടി കോടതിയിൽ ഇടപെട്ടില്ല. തന്മൂലം, കേരള നിയമസഭ ഏറെക്കുറെ ഏകകണ്ഠമായി പാസാക്കിയ ആദിവാസി വഞ്ചനാനിയമം സുപ്രീംകോടതി അപ്പാടെ സ്വീകരിക്കുകയായിരുന്നു.
2012 ൽ സുപ്രീംകോടതി വിധി വന്നു. സുപ്രീംകോടതിയുടെ ആധികാരികത ലഭിച്ച സ്വന്തം വഞ്ചനാനിയമം പോലും ഭരണകൂടം ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഇനിയൊട്ടു നടപ്പാക്കാനും പോകുന്നില്ല. തങ്ങളുടെ വിധി നടപ്പായി എന്ന് ഉറപ്പുവരുത്താൻ സുപ്രീംകോടതിക്ക് പോലും ഒരു സംവിധാനവുമില്ല.
ഈ മുഖ്യമന്ത്രി സാമൂഹിക ശിഥിലീകരണത്തിന് ഉള്ള ഒരു സുവർണാവസരമായി 1918 ൽ ‘ സുപ്രീംകോടതി വിധി നാളെ നടപ്പിലാക്കും’ എന്ന് പറയുമ്പോൾ ഇതുപോലുള്ള ഒരുപാട് വിധികൾ നടപ്പിലാകാതെ ഉണ്ടായിരുന്നു.
ഏതാണ്ട് ഈ സമയത്താണ് യാക്കോബായ -ഓർത്തഡോക്സ് വിധി വരുന്നത്. അതിന്നും നടപ്പിലായിട്ടില്ല. ‘ശബരിമല വിധി നാളെ നടപ്പിലാക്കും’ എന്ന് പറഞ്ഞത് ന്യൂനപക്ഷങ്ങളിലെ വിധ്വംസക നേതൃത്വത്തിനെ തൃപ്തിപ്പെടുത്താനായിരുന്നു. അതോടൊപ്പം ഇന്ന് ട്രംപ് നോബൽ പ്രൈസ് ഇച്ഛിക്കുന്നത് പോലെ നവോത്ഥാന നായകൻ ആയി കേരള ചരിത്രത്തിൽ സ്ഥാനം പിടിക്കാനുള്ള ഒരു ഉൾപ്രേരണയും ഉണ്ടായിരുന്നു.
ഏതെങ്കിലും ഒരു മതസമൂഹത്തിൻ്റെ യാഥാസ്ഥിതിക നേതൃത്വത്തിന് അസുഖകരമാകുന്ന ഒരു നിയമപരിഷ്കാരം കൊണ്ടുവരുന്നതിൽ ഒരു കുഴപ്പവുമില്ല. പക്ഷേ അത് കൊണ്ടുവരുന്നത് ഇതര മതങ്ങളിലെ ഇതിലും വലിയ അനാചാരങ്ങൾ നിലനിർത്താൻ നാടുമുഴുവൻ അലഞ്ഞു പ്രസംഗിക്കുന്ന ഇതുപോലുള്ള ഒരു ചപലഭരണാധികാരി ആവരുത്.
‘ ശബരിമല സ്ത്രീ പ്രവേശം നാളെ നടപ്പാക്കും’ എന്നുപറഞ്ഞ ഏതാണ്ട് അതേ സമയത്താണ് ഈ മനുഷ്യൻ മുത്തലാക്ക് നിരോധനത്തിനെതിരെയും ഏക സിവിൽ കോഡിനെതിരെയും പ്രസംഗിച്ചുകൊണ്ട് നടന്നിരുന്നത്. അതിനു തൊട്ടുമുൻപാണ് കന്യാസ്ത്രീ പീഡകനായ ഫ്രാങ്കോ മുളയ്ക്കലിനെ കത്തോലിക്ക മതനേതൃത്വത്തിൻ്റെ താൽപര്യ സംരക്ഷണാർത്ഥം രക്ഷിച്ചെടുത്തത്. ഇദ്ദേഹത്തെയാണ് ഒന്നാന്തരം നവോത്ഥാന നായകനായി ഒരു കൂട്ടം അടിമകൾ വാഴ്ത്തിയത്.
പുറമേക്ക് പുരോഗമനകരം എന്നു തോന്നുമെങ്കിലും ഒരു മതത്തിലെ അനാചാരങ്ങൾ നിരോധിക്കുകയും അതേസമയം തന്നെ ഇതര മതങ്ങളിലെ അനാചാരങ്ങൾ താലോലിക്കുകയും ചെയ്യുന്നത് പ്രാഥമികമായി fairness അല്ല. അങ്ങനെയാണ് പിണറായിയുടെ സ്ത്രീപ്രവേശന ശ്രമങ്ങൾ ജോൻ റൂൾസ് പറഞ്ഞ ‘fairness as justce’ എന്ന തത്വത്തിൻ്റെ ലംഘനം ആകുന്നത്.
ഇദ്ദേഹത്തിൻ്റെ ആജ്ഞക്കൊത്ത് അന്ന് ലക്ഷക്കണക്കിന് വരുന്ന അന്തംകമ്മികളും പകുതി വെന്ത ബുദ്ധിജീവികളും ചലിക്കുകയുണ്ടായി. അക്കൂട്ടത്തിൽ മറക്കാൻ പറ്റാത്തതാണ് പ്രധാന സാംസ്കാരിക സാരമേയങ്ങളെ. അവരൊന്നും ഇപ്പോൾ മിണ്ടുന്നില്ല. അഥവാ, അവർ ഇപ്പോഴത്തെ അയ്യപ്പ സംഗമത്തെ ന്യായീകരിക്കാൻ ശ്രമിച്ചു തുടങ്ങിയാൽ അപ്പോൾ തന്നെ അത് അവതാളത്തിലാകുന്നു.
ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന പിണു അടിമ മത്സരത്തിൽ ഒന്നാം സമ്മാനം നേടി വലിയ സ്ഥാനങ്ങൾ സമ്മാനമായി കിട്ടിയ, സുവർണ്ണ നിറത്തിലുള്ള അവർണപക്ഷൻ മാത്രമാണ് ‘ ശബരിമല കയറി അയ്യപ്പനെ ആരാധിക്കണമെന്ന് കേരളത്തിലെ വിശ്വാസികളായ സ്ത്രീകൾ എന്ന് ആഗ്രഹിക്കുന്നുവോ, അന്ന് ആ വാതിൽ അവർക്ക് മുന്നിൽ തുറന്നിരിക്കും’ എന്നു പറഞ്ഞത്.
ശബരിമല വാതിൽ യുവതികൾക്ക് വേണ്ടി തുറക്കട്ടെ,തുറക്കാതിരിക്കട്ടെ. മുൻപ് പറഞ്ഞത് പോലെ അത് നോൺ ഇഷ്യൂ ആണ്. പക്ഷേ ഇതു ആധികാരികമായി പറയാൻ പരാന്നഭോജനം നടത്തി മാത്രം ശീലിച്ച ഒരു എഴുത്ത്മണ്ടന് എങ്ങിനെ കഴിയും? നൂറ്റാണ്ടുകളിലെ ഏറ്റവും ചീത്ത ഭരണാധികാരിയുടെ ധാർഷ്ട്യം നൂറ്റാണ്ടുകളിലെ ഏറ്റവും ചീത്ത എഴുത്തുകാരനിലേക്ക് സംക്രമിച്ചതാണ്.
ഒന്നോ രണ്ടോ ഫലിത സന്ദർഭങ്ങളെ ചൂണ്ടിക്കാണിക്കാതെ അന്നു നടന്ന ദാരുണ സംഭവങ്ങളുടെ വിവരണങ്ങൾക്ക് പൂർണ്ണത വരില്ല. സിദ്ധാന്തജാഡകളിൽ ഒട്ടുമേ കുടുങ്ങാതെ തൻ്റെ ജനങ്ങൾക്കുവേണ്ടി മൂർത്തപ്രയോഗങ്ങളിൽ മനസ്സർപ്പിച്ച മറ്റൊരു മഹാത്മാവ് കേരള ചരിത്രത്തിൽ അയ്യങ്കാളിയെ പോലെ ഇല്ല.
തങ്ങളുടെ പ്രക്ഷോഭം സാഫല്യം അടഞ്ഞില്ലെങ്കിൽ പോലും കേരളത്തിലെ പ്രക്ഷോഭ ചരിത്രത്തിൽ എന്നും സ്ഥാനം പിടിക്കുന്നതാണ്, ഒരു മൂർത്ത സന്ദർഭത്തിൽ ഈ മഹാത്മാവിനെ അനുസ്മരിച്ച് നക്സലൈറ്റുകൾ അയ്യങ്കാളി പട എന്ന സംഘടന രൂപീകരിച്ചു പാലക്കാട് കളക്ടറേറ്റിൽ നടത്തിയ ആദിവാസി അനുകൂല സമരം.
ഈ ഉജ്ജ്വല സമരങ്ങളെയൊക്കെ പ്രഹസനവൽക്കരിച്ചു കൊണ്ടാണ് ചില ദളിത നേതാക്കൾ ശബരിമല സംഘർഷക്കാലത്ത് ഒരു വില്ലു വണ്ടിയുമായി ശബരിമല സന്നിധാനത്തിലേക്ക് പോയത്. അതിൻ്റെ നേതാവായ സുഹൃത്ത് അന്ന് പറഞ്ഞത് ഹിന്ദു മതത്തിനെ തകർത്തേ തിരിച്ചുപോരൂ എന്നാണ്! എന്തൊരു ലളിതമായ സുസ്സാധ്യമായ ലക്ഷ്യം!
എനിക്ക് നല്ല ഓർമ്മയുണ്ട്. ഈ ദളിത് ബുദ്ധിജീവി സുഹൃത്ത് ‘ പിണറായിക്കൊപ്പം’ ‘പിണറായിക്കൊപ്പം’ എന്ന് ആവേശപൂർവ്വം വിളിച്ചുകൊണ്ടിരുന്ന ആ ക്രിസ്തുമസ് കാലത്താണ് അദ്ദേഹത്തിൻ്റെ സമുദായത്തിലെ കുഞ്ഞുകുട്ടികളടക്കമുള്ള മൂന്നുനാല് പരിവർത്തിത ദലിത്കുടുംബങ്ങൾക്ക് കടുത്ത ഡിവൈഎഫ്ഐ ഗുണ്ടായിസവും ഉപരോധവും പേടിച്ച് കോട്ടയത്തിനടുത്ത് ഒരു പള്ളിക്കുള്ളിൽ തന്നെ ദിവസങ്ങളോളം കഴിയേണ്ടി വന്നത്.
ഈ പ്രതീകാത്മകസംഭവം കേരളത്തിലെ സിദ്ധാന്തം ഭക്ഷിച്ചു ജീവിക്കുന്ന ദലിത് ബുദ്ധിജീവിതവും യഥാർത്ഥ ദലിത് അവസ്ഥയും തമ്മിലുള്ള കടുത്ത വൈരുദ്ധ്യത്തെയാണ് കാണിക്കുന്നത്. മുൻപറഞ്ഞ ദലിത്ബുദ്ധിജീവിമൂപ്പനും വരാനിരിക്കുന്ന അയ്യപ്പ -പിണറായി സംഗമത്തിലും പങ്കെടുക്കുമെന്ന് ആശിക്കുക.
ഓർക്കുമ്പോൾ എന്നെ ഇപ്പോഴും പൊട്ടിച്ചിരിപ്പിക്കാറുള്ള മറ്റൊരു ദൃശ്യമാണ് അഭിനവനവോത്ഥാന നായകൻ ഒന്നും രണ്ടും പി എച്ച് ഡി ബിരുദമുള്ള കേരളത്തിലെ പത്തു പന്ത്രണ്ട് ചരിത്ര- മാനവിക വിഷയങ്ങളിലെ പണ്ഡിതരെ ചുറ്റുമിരുത്തി കേരള നവോത്ഥാന ചരിത്രത്തെ കുറിച്ച് ക്ലാസ്സെടുക്കുന്നത്.
ആ ഉദാത്ത ദൃശ്യം കണ്ടുകൊണ്ടിരുന്നപ്പോൾ 1969 ഏപ്രിൽ 28 ന് വാടിക്കൽ രാമകൃഷ്ണൻ എന്ന ആളുടെ കഴുത്തറുത്ത കൽമഴു മുതൽ ഇന്നുവരെയുള്ള അഞ്ചിലധികം പതിറ്റാണ്ടുകളിലെ ഹിംസാചരിത്രം എൻ്റെ കൺമുന്നിലൂടെ കടന്നുപോയി.
ആ ക്ലാസ് എടുത്ത ആളുടെ ചർമ്മഗുരുതയെക്കാൾ എന്നെ ചിരിപ്പിച്ചത് ആ പാഠങ്ങൾ ഒരു അക്ഷരം വിടാതെ ശ്രവിക്കുന്ന ഭാഗ്യാന്വേഷികളായ പ്രൊഫസർമാരുടെ മുഖത്തെ ‘സാകൂതം’ ആണ്. ആ സാകൂതം മരണംവരെ എന്നെ ചിരിപ്പിച്ചു കൊണ്ടിരിക്കും. കേരളത്തിൻ്റെ അടിമബുദ്ധിജീവിതത്തിൻ്റെ  മൂർത്തമായ നേർചിത്രമായിരുന്നു പിണറായി വിജയൻ ചരിത്ര – മാനവിക പണ്ഡിതന്മാർക്ക് അന്ന് നൽകിയ ആ സാദ്ധ്യായം.
ഈ ചരിത്ര- മാനവിക പണ്ഡിതന്മാർ ഒന്നടങ്കം പിണറായിയുടെ അയ്യപ്പ സംഗമത്തിലും പങ്കെടുക്കുമെന്ന് ആശിക്കുക. സമുദായ ധ്രുവീകരണം നടത്തി നവോത്ഥാന നായകൻ ആകാനും, ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനും ശ്രമിച്ച ആ കുൽസിത ജന്മത്തെ വിടുക.
അദ്ദേഹം ആവശ്യപ്പെടുമ്പോഴൊക്കെ സാഹിത്യ സാംസ്കാരിക ഉത്സവങ്ങളിലേക്ക് കുതിച്ചെത്തുന്ന, സംയുക്ത പ്രസ്താവനകളിലേക്ക് കുതിച്ചെത്തുന്ന നാണമോ മാനമോ ഇല്ലാത്ത സാംസ്കാരിക സാരമേയങ്ങളെ വിടുക.  ഇവരെ കൂടാതെ ഒരുപാട് ബുദ്ധിജീവികൾ പിണറായി ലിംഗ സമത്വം കൊണ്ടുവരികയാണ് എന്ന് ഭ്രമിച്ച് ശബരിമല വിധി നടപ്പിലാക്കാൻ ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.
അവർ യഥാർത്ഥ ലിംഗനീതി കാംക്ഷിക്കുന്നവർ ആയിരുന്നിരിക്കാം. അവരിൽ മുൻകാല നക്സലൈറ്റുകൾ ഉണ്ടായിരുന്നു. പുരോഗമന സാഹിത്യകാരന്മാരുണ്ടായിരുന്നു. ഫെമിനിസ്റ്റുകൾ ഉണ്ടായിരുന്നു. ദലിത് നേതാക്കൾ ഉണ്ടായിരുന്നു. യുക്തിവാദികൾ ഉണ്ടായിരുന്നു. എന്തിന് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് എക്കാലത്തും കമ്മ്യൂണിസ്റ്റ് വിരുദ്ധരായിരുന്ന ഗാന്ധിയമാരും റോയിസ്റ്റുകളും വരെ ഉണ്ടായിരുന്നു.
അവരെല്ലാം ‘പിണറായിയോടൊപ്പം’ എന്നു പറഞ്ഞ് ഭരണാക്രാന്തം മൂത്ത ഒരാൾക്ക് വിശ്വസനീയത സമ്മാനിക്കുകയായിരുന്നു. എൻ്റെ ഓർമ്മയിൽ, പ്രശ്നത്തെ വിമർശനാത്മകമായി സമീപിച്ച കെ .സി. ഉമേഷ് ബാബു എന്ന യഥാർത്ഥ മാർക്സിസ്റ്റ് ആയ ഒരു എഴുത്തുകാരൻ ഒഴിച്ച് മറ്റെല്ലാവരും ഒന്നുകിൽ മൗനം ദീക്ഷിക്കുകയൊ അല്ലെങ്കിൽ പിണറായി നവോത്ഥാന ബാൻഡ് വാഗണിൽ സഞ്ചരിക്കുകയോ ആയിരുന്നു.
സാംസ്കാരിക സാരമേയങ്ങളിൽ പെടാത്ത അവരെപ്പോലുള്ളവർ ഇന്ന് പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ട്. പിണറായിയുടെ വഞ്ചനാത്മകമായ തിരിഞ്ഞുനടത്തത്തിനെ കുറിച്ച് ഉറക്കെ സംസാരിക്കേണ്ടതുണ്ട്. രണ്ടു കാര്യമേ നിങ്ങൾക്ക് ചെയ്യാനുള്ളു : ഒന്നുകിൽ, നിങ്ങൾ ലിംഗനീതി എന്ന് അന്ന് നെഞ്ചേറ്റിയ ആശയത്തെ വഞ്ചിച്ച ഈ നയവഞ്ചകനെ തുറന്നുകാട്ടണം. എങ്കിൽ നിങ്ങളുടെ സത്യസന്ധതയെ ഞാൻ അംഗീകരിക്കും. അല്ലെങ്കിൽ നിങ്ങളും ഡ്രാക്കുളയുടെ ദംശനമേറ്റ മറ്റൊരു സാംസ്കാരിക പ്രവർത്തകനെ പോലെ അദ്ദേഹത്തിൻ്റെ ആർത്തിപൂണ്ട പുതിയ സംരംഭമായ ‘ അയ്യപ്പ സംഗമത്തിൽ പങ്കെടുക്കണം.
കോൺഗ്രസിൻ്റെയും ബിജെപിയുടെയും നേതാക്കളുടെ കാര്യം പറയാൻ സമയ പരിമിതി അനുവദിക്കുന്നില്ല. ആത്യന്തികമായി,അവർ എല്ലാ കാലത്തും പിണറായി എന്ന വശീകരണവിദ്യ അറിയുന്ന ദുർമന്ത്രവാദിയുടെ നിയന്ത്രണത്തിലാണ്. ഗവർണരുമായും മറ്റുമുള്ള പ്രഹസന കോലാഹലങ്ങൾക്ക് ഉപരി പിണറായി 0.3 നടപ്പിലാക്കാൻ നയവഞ്ചകരായ ബിജെപി സഹായിക്കും എന്നു തന്നെയാണ് എനിക്കിപ്പോഴും തോന്നുന്നത്.
കോൺഗ്രസ്. അത് പ്രതിപക്ഷം അല്ല. അത് ക്ലീബമാരുടെ ഒരു സംഘാതമാണ്. മുഖ്യമന്ത്രിയോടൊപ്പം ഓണസ്സദ്യ ഉണ്ണുന്ന പ്രതിപക്ഷ നേതാവിനെ ശ്രദ്ധിച്ചോ ? അയാളുടെ മുഖത്തെ വ്രീളാവിവശത ശ്രദ്ധിച്ചോ ? അയാളുടെ അണികൾ പുറത്ത് ഡിവൈഎഫ്ഐ ഗുണ്ടകളാലും ലോക്കപ്പിനകത്ത് പോലീസ് ഗുണ്ടകളാലും മർദ്ദിക്കപ്പെട്ടു കൊണ്ടിരിക്കുമ്പോഴാണ് അയാൾ ഓണസദ്യ കഴിച്ചു കൊണ്ടിരുന്നത്.
അയാളെ ഞങ്ങൾ ജനങ്ങൾക്ക് മുഖ്യമന്ത്രിയായി വേണ്ട. ഞങ്ങൾക്ക് മരണക്കിടക്കയിൽ നിന്നായാലും ബാക് സീറ്റ് ഡ്രൈവിങ്ങിനാൽ നിയന്ത്രിക്കപ്പെടുന്ന വിഭാവിതകമ്മ്യൂണിസ്റ്റ്മൊണ്ണ തന്നെ മതി ഭാവിമുഖ്യമന്ത്രിയായി. സിപിഎം തന്നെ വീണ്ടും അധികാരത്തിൽ വരട്ടെ. കേരളത്തിൽ അനന്യമായ വിധത്തിൽ രാഷ്ട്രീയശൂന്യത സൃഷ്ടിച്ച മണ്ടൻ ജനം നന്നായി പാഠം പഠിക്കട്ടെ.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

2 Responses

  1. അഭിനവ നവോത്ഥനായകൻ, കരണഭൂതൻ തുടങ്ങിയ വാഴ്ത്തു പാട്ടുകളിലൂടെ അഭിരമിക്കുന്ന പിണറായി എന്ന-കമ്മ്യൂണിസ്റ്റ് ക്കാരുടെ ഭാഷയിൽ പറഞ്ഞാൽ- ഫ്യൂഡൽ ചക്രവർത്തിയെ വാഴ്ത്താൻ ഇതിലും മാന്യമായി സിആർ നെ പോലെ ആർക്കും കഴിയില്ല

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News