ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ തീരുവ ഭീഷണികളുടെ പശ്ചാത്തലത്തിൽ, അമേരിക്കയുമായുള്ള പ്രതിരോധ ഇടപാടുകൾ നിർത്തിവെച്ചതായുള്ള അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ റിപ്പോർട്ടുകൾ കേന്ദ്ര സർക്കാർ നിഷേധിച്ചു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു റിപ്പോർട്ട്. റോയിട്ടേഴ്സ് റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്ന് പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
എന്നാൽ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിൻ്റെ അമേരിക്കൻ സന്ദർശനം റദ്ദാക്കിയെന്ന വാർത്തയോട് സർക്കാർ പ്രതികരിച്ചിട്ടില്ല. നേരത്തെ നിശ്ചയിച്ചിരുന്ന ഈ സന്ദർശനം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ സന്ദർശനത്തിന്റെ തുടർച്ചയായിരുന്നു.
കൂടാതെ, വിവിധ ആയുധ കരാറുകളിൽ ഒപ്പിടാനും പ്രഖ്യാപിക്കാനുമായിരുന്നു സന്ദർശനത്തിൻ്റെ പ്രധാന ലക്ഷ്യം. യാത്ര റദ്ദാക്കിയത്, ഈ ഇടപാടുകൾ തത്കാലത്തേക്ക് മരവിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചു എന്നതിൻ്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.
അമേരിക്കയുടെ ഭീഷണികൾക്ക് വഴങ്ങേണ്ടതില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. തീരുവ വിഷയത്തിൽ രാജ്യത്തിൻ്റെ പരമാധികാരം സംരക്ഷിച്ചുകൊണ്ടുള്ള നടപടികൾ മാത്രമേ കൈക്കൊള്ളൂ എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. അതേസമയം, പരസ്യമായ വാഗ്വാദങ്ങൾ ഒഴിവാക്കി, സംയമനത്തോടെ സ്ഥിതിഗതികൾ കൈകാര്യം ചെയ്യാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
റഷ്യയുമായുള്ള ഇന്ത്യയുടെ പരമ്പരാഗതമായ ബന്ധവും എണ്ണ, ആയുധ വ്യാപാരങ്ങളും തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി. റഷ്യയുമായുള്ള വ്യാപാര ബന്ധം മറ്റൊരു രാജ്യവുമായുള്ള ബന്ധവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല എന്ന നിലപാടിലാണ് ഇന്ത്യ.
ഇതോടൊപ്പം, ബ്രിക്സ് രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്താനും ഇന്ത്യ തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി, ബ്രസീൽ പ്രസിഡണ്ടുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തുകയും ബ്രിക്സ് രാജ്യങ്ങൾക്ക് പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു. ഇന്ത്യയുടെ ഈ നിലപാടിന് ചൈനയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.































