ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്( ഇഡി) ചോദ്യം ചെയ്യുന്നു. 17,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസാണിത്.
യെസ് ബാങ്കിൽ നിന്ന് റിലയൻസ് ഗ്രൂപ്പിന്‍റെ വിവിധ കമ്പനികൾക്ക് ലഭിച്ച വായ്പകളുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് ഈ കേസിന്‍റെ കാതൽ. ബാങ്ക് സ്ഥാപകൻ റാണാ കപൂറും അനിൽ അംബാനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണമാണ് ഇഡി നടത്തുന്നത്.
ചോദ്യം ചെയ്യൽ പൂർണമായും വിഡിയോയിൽ പകർത്തും. ചോദ്യം ചെയ്യുന്ന സമയത്ത് അഭിഭാഷകൻ്റെ സാന്നിധ്യം അനുവദിക്കില്ലെന്നും ഇ ഡി വക്താവ് അറിയിച്ചു.
ബാങ്കിന്‍റെ മുൻ സിഇഒയും സഹസ്ഥാപകനുമായ റാണാ കപൂറിനെതിരെ സിബിഐയും ഇഡിയും നേരത്തെ തന്നെ കേസെടുത്തിരുന്നു.ബാങ്കിൽ നിന്ന് റിലയൻസ് ഗ്രൂപ്പിന് ഏകദേശം 12,800 കോടി രൂപയുടെ വായ്പകൾ നൽകിയിരുന്നു.
എന്നാൽ, ഈ വായ്പകൾക്ക് മതിയായ ഈടില്ലായിരുന്നെന്നും, വായ്പ നൽകിയതിന് പകരമായി റാണാ കപൂറിന്‍റെ കുടുംബത്തിന് കൈക്കൂലി നൽകിയിട്ടുണ്ടെന്നുമാണ് ആരോപണം. റിലയൻസ് ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് കമ്യൂണിക്കേഷൻസ് തുടങ്ങിയ കമ്പനികൾ യെസ് ബാങ്കിൽ നിന്നും മറ്റ് പൊതുമേഖലാ ബാങ്കുകളിൽ നിന്നും എടുത്ത വായ്പകളാണ് തട്ടിപ്പിന് ഇരയായതെന്ന് ഇഡി കണ്ടെത്തി.
പ്രാഥമിക അന്വേഷണത്തില്‍ ബാങ്കില്‍ നിന്ന് 2017 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ഏകദേശം 3,000 കോടി രൂപയുടെ അനധികൃത വായ്പ വഴിമാറ്റിയതായി കണ്ടെത്തിയിരുന്നു. പിന്നീടുള്ള അന്വേഷണത്തില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് 14,000 കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയതായും മനസ്സിലാക്കുകയായിരുന്നു.
വായ്പകൾ അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനികൾ വഴി കള്ളപ്പണമായി മാറ്റിയെന്നാണ് ഇഡിയുടെ പ്രധാന ആരോപണം.വായ്പകൾ അനുവദിച്ചതിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. വായ്പാ രേഖകളിൽ തിയതി തിരുത്തൽ, ശരിയായ പരിശോധനകൾ നടത്താതിരിക്കുക, സാമ്പത്തികമായി ദുർബലമായ കമ്പനികൾക്ക് വലിയ തുകയുടെ വായ്പകൾ നൽകുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
വായ്പകൾ അനുവദിക്കുന്നതിന് പകരമായി യെസ് ബാങ്ക് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന് ഇഡി സംശയിക്കുന്നു. റാണാ കപൂറിന്‍റെ കുടുംബവുമായി ബന്ധമുള്ള സ്ഥാപനങ്ങളിലേക്ക് പണം ഒഴുക്കിയതായി കണ്ടെത്തിയിട്ടുണ്ട്. വായ്പയായി ലഭിച്ച പണം മറ്റ് ഗ്രൂപ്പ് കമ്പനികളിലേക്കും ഷെൽ കമ്പനികളിലേക്കും വകമാറ്റിയെന്ന് ഇഡി ആരോപിക്കുന്നു.ഇത് പൊതുജനത്തിന്‍റെ പണമാണ്.ഏകദേശം 3,000 കോടി രൂപയുടെ വായ്പയാണ് ഇത്തരത്തിൽ വകമാറ്റിയതായി കണ്ടെത്തിയത്.
അനിൽ അംബാനിയുടെ ഗ്രൂപ്പ് കമ്പനികളുമായി ബന്ധപ്പെട്ട 35-ഓളം സ്ഥലങ്ങളിൽ ഇഡി തിരച്ചിൽ നടത്തിയിരുന്നു. മുംബൈയിലും ഡൽഹിയിലും ഉൾപ്പെടെ നടന്ന പരിശോധനകളിൽ നിരവധി രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അംബാനിയെ ചോദ്യം ചെയ്യാൻ ഇഡി തീരുമാനിച്ചത്. അന്വേഷണം പുരോഗമിക്കുന്നതിനാൽ, ബാങ്കിംഗ് മേഖലയിലെ കൂടുതൽ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.
അനിൽ അംബാനിക്കെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചതായും വാർത്തകളുണ്ട്. ഇത് അദ്ദേഹത്തിന് വിദേശയാത്ര ചെയ്യുന്നതിന് തടസ്സമാകും. റിലയൻസ് ഗ്രൂപ്പ് ഈ ആരോപണങ്ങൾ നിഷേധിക്കുകയും, കമ്പനികൾ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ കമ്പനി നേരത്തെ ഡൽഹി പോലീസിന്‍റെ ഇക്കണോമിക് ഒഫൻസ് വിംഗിൽ പരാതി നൽകിയിരുന്നെന്നും അവർ വ്യക്തമാക്കി.































