ലണ്ടൻ: കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ, ബ്രിട്ടണിൽ 3,500-ലധികം ക്രൈസ്തവ ദേവാലയങ്ങൾക്ക് പൂട്ടുവീണു.
ഇത് രാജ്യത്തെ ക്രൈസ്തവ വിശ്വാസികളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു. ഈ പള്ളികൾ പലതും താമസസ്ഥലങ്ങളായും,വ്യായാമശാലകളായും,നിശാക്ലബ്ബുകളായും രൂപാന്തരപ്പെട്ടു. ചിലത് മറ്റ് മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളായും പോലും ഉപയോഗിക്കുന്നു.

നാഷണൽ ചർച്ചസ് ട്രസ്റ്റ് പോലുള്ള സംഘടനകൾ ഇക്കാര്യം ശരിവെക്കുന്നുമുണ്ട്.ചർച്ച് ഓഫ് ഇംഗ്ലണ്ട് കൂടാതെ മെത്തഡിസ്റ്റ്, ബാപ്റ്റിസ്റ്റ്, കത്തോലിക്ക, യുണൈറ്റഡ് റിഫോംഡ് ചർച്ചുകൾ തുടങ്ങിയ വിഭാഗങ്ങളുടെ പള്ളികളാണ് അടച്ചുപൂട്ടിയത്.
ഇതിൻ്റെ പ്രധാന കാരണം വിശ്വാസികളുടെ എണ്ണത്തിലുണ്ടായ കുറവ് തന്നെയാണ്.കെട്ടിടങ്ങളുടെ പരിപാലനത്തിനുള്ള ഉയർന്ന ചെലവ്, പുരോഹിതരുടെ ക്ഷാമം എന്നിവയും ആണ് വെറെയുള്ള കാരണങ്ങൾ.

പല പുരാതന പള്ളികൾ അറ്റകുറ്റപ്പണികൾക്കായി ഭീമമായ തുക കണ്ടെത്താൻ കഴിയാതെ നശിക്കുകയാണ്. ‘ലിസ്റ്റഡ് പ്ലേസസ് ഓഫ് വർഷിപ്പ് ഗ്രാന്റ് സ്കീമി’ൽ സർക്കാർ വരുത്തിയ മാറ്റങ്ങളും പള്ളികളുടെ സാമ്പത്തിക ഭാരം വർദ്ധിപ്പിച്ചിട്ടുണ്ട്. അടിയന്തര അറ്റകുറ്റപ്പണികൾക്ക് ലഭിച്ചിരുന്ന ഇളവുകൾക്ക് പുതിയ നിയന്ത്രണങ്ങളും പരിധികളും വന്നത് പല പള്ളികൾക്കും തിരിച്ചടിയായി.
ഒരു പള്ളി അടച്ചുപൂട്ടുമ്പോൾ, അവിടുത്തെ വിശ്വാസികളിൽ മൂന്നിലൊന്ന് പേരും പിന്നീട് മറ്റൊരു പള്ളിയിൽ പോകാത്ത സ്ഥിതിയുണ്ടെന്നാണ് നാഷണൽ ചർച്ചസ് ട്രസ്റ്റ് സി ഇ ഒ ക്ലെയർ വാക്കർ പറയുന്നത്. ഇത് ബ്രിട്ടനിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ഭാവിക്ക് വലിയ വെല്ലുവിളിയായി മാറുന്നു.
പല പള്ളികളും ചരിത്രപരവും വാസ്തുവിദ്യപരവുമായ പ്രാധാന്യമുള്ളവയാണ്. ഇവയുടെ സംരക്ഷണം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഈ കെട്ടിടങ്ങൾ രാജ്യത്തിന്റെ പൈതൃകത്തിൻ്റെ ഭാഗമാണെന്നും, അവ സംരക്ഷിക്കാൻ സർക്കാർ തലത്തിലും സമൂഹ തലത്തിലും കൂടുതൽ നടപടികൾ ഉണ്ടാകണമെന്നും ആവശ്യമുയരുന്നുണ്ട്.
ക്രൈസ്തവ വിശ്വാസം ക്ഷയിക്കുന്നതിൻ്റെ പ്രതിഫലനമായി ഇതിനെ കാണുന്നവരുമുണ്ട്. എന്നാൽ, ഇത് പുതിയൊരു ദൗത്യത്തിലേക്ക് മാറാനുള്ള അവസരമായി കാണുന്നവരും സഭയിലുണ്ട്.
കെട്ടിടങ്ങളെക്കാൾ സമൂഹത്തെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിലേക്ക് മാറണമെന്നാണ് ഇവരുടെ വാദം. വരുംകാലങ്ങളിൽ ബ്രിട്ടനിലെ ക്രൈസ്തവ സമൂഹം ഈ വെല്ലുവിളികളെ എങ്ങനെ നേരിടുമെന്ന് കണ്ടറിയണം.

































One Response
പലരുടെയുംഭൂമിയിലെ ജീവിതം നരകതുല്യമാക്കി മരണശേഷം സ്വർഗ്ഗത്തിലേക്കയക്കുന്ന പ്രക്രിയയുടെവ്യാപാരശാലകളാണ് ദേവാലയങ്ങൾ. അവയുടെ അസംസ്കൃത പദാർത്ഥമാണ്, അന്ധവിശ്വാസികൾ. അനാചാരങ്ങളുംഅധാർമ്മികതയും അതിൻ്റെ ഓയിലും ഇന്ധനവുമാണ്. ഡ്രൈവർസീറ്റിലിരിക്കുന്ന ഓപ്പറേറ്റർമാർ പൗരോഹിത്യമാണ്. ഭരണാധികാരുടെ ദുഷ്‌പ്രവർത്തികളിൽ നിന്നും ജനശ്രദ്ധതിരിച്ചു വിടാനുള്ള പിമ്പിംഗാണ് പൗരോഹിത്യം നിർവ്വഹിക്കുന്നത്.