വ്യാജ വിലാസക്കേസിൽ സുരേഷ് ഗോപി വിയർക്കുന്നു

കൊച്ചി : വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചു എന്ന കേസിൽ തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് കോടതിയിൽ തിരിച്ചടി.കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുളള സുരേഷ് ഗോപിയുടെ ഹർജികൾ എറണാകുളം എ.സി.ജെ.എം കോടതി തള്ളി.

സുരേഷ് ഗോപി, 2010, 2016 വർഷങ്ങളിലായി രണ്ട് ആഡംബര കാറുകളാണ് പുതുച്ചേരിയിൽ ഈ രീതിയിൽ നികുതിവെട്ടിച്ച് രജിസ്റ്റർ ചെയ്തത്. ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലെ കണ്ടെത്തൽ.

എന്നാൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സുരേഷ് ഗോപി കോടതിയിൽ ഹർജി നൽകിയത്. ഇത് കോടതി തളളി. കേസിന്റെ വിചാരണ നടപടികൾ മെയ് 28ന് ആരംഭിക്കുമെന്നും കോടതി അറിയിച്ചു.ഹർജി തള്ളിയത് തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്ന തൃശ്ശൂരിൽ പ്രചരണ വിഷയമാവുമെന്ന കാര്യം ഉറപ്പ്.

തിരുനൽവേലിയിൽ 82 ഏക്കർ സ്ഥലം, കൈയ്യിൽ 40000 രൂപ, 1.4 കോടിയുടെ സ്വർണം, 8 വാഹനങ്ങൾ എന്നിവയാണ് സുരേഷ് ഗോപി നാമനിർദേശക പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ ആസ്തിയായി കാണിച്ചിട്ടുള്ളത്.