തിരഞ്ഞെടുപ്പ് ബോണ്ട്: അദാനി,റിലയൻസ് കമ്പനികളുടെ പേരില്ല

ന്യൂഡൽഹി : രാഷ്ട്രീയ സംഭാവനകൾ സുതാര്യമാക്കുന്നതിൻ്റെ ഭാഗമായി തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങള്‍ സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധപ്പെടുത്തി.രാജ്യത്തെ വ്യവസായ ഭീമന്മാരായ അദാനി, റിലയൻസ് എന്നീ കമ്പനികളുടെ പേര് ഇതുസംബന്ധിച്ച വിവരങ്ങളിൽ കാണുന്നില്ല.

ബോണ്ടുകളുടെ 75 ശതമാനവും ബിജെപിയാണ് പങ്കുപറ്റിയിരിക്കുന്നത്.കോണ്‍ഗ്രസ്, എഐഎഡിഎംകെ, ബിആര്‍എസ്, ശിവസേന, ടിഡിപി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ജനതാദള്‍ എസ്, വൈഎസ്‌ആര്‍ കോണ്‍ഗ്രസ്, അകാലിദള്‍, ബിജു ജനതാ ദള്‍, എന്‍സിപി, ആംആദ്മി പാര്‍ട്ടി, ജെഡിയു, ആര്‍ജെഡി, സമാജ്‌വാദി പാര്‍ട്ടി, ജെഎംഎം, തുടങ്ങിയവര്‍ ഫണ്ട് കൈപ്പറ്റിയിട്ടുണ്ട്. അതേസമയം സിപിഎമ്മും സിപിഐയും ബോണ്ട് വാങ്ങിയിട്ടില്ല.

കഴിഞ്ഞ ദിവസമാണ് എസ്ബിഐ വിവരങ്ങള്‍ കമ്മീഷന് കൈമാറിയത്. മാര്‍ച്ച്‌ 15-നകം വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നായിരുന്നു സുപ്രീംകോടതി നല്‍കിയ നിര്‍ദേശം.

2019 ഏപ്രില്‍ 12 മുതല്‍ ഈ വര്‍ഷം ജനുവരി വരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കൈപ്പറ്റിയ തുകയുടെ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്. രണ്ട് ഭാഗങ്ങളായി ഒരു ലക്ഷം, പത്തു ലക്ഷം, ഒരു കോടി എന്നിങ്ങനെ മൂന്നു മൂല്യങ്ങളിലുള്ള ബോണ്ടുകളുടെ വിവരങ്ങളാണു പ്രസിദ്ധീകരിച്ചത്. ആദ്യ ഭാഗത്തില്‍ പണം നല്‍കിയ കമ്ബനികളുടെ വിവരങ്ങളും രണ്ടാം ഭാഗത്തില്‍ കൈപ്പറ്റിയ രാഷ്ട്രീയ പാര്‍ട്ടികളുടെ വിവരങ്ങളുമാണുള്ളത്. ഏത് കമ്ബനികള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിക്ക് പണം കൈമാറിയെന്നത് ബന്ധപ്പെടുത്തിയിട്ടില്ല.

കോവിഡ് വാക്‌സിന്‍ നിര്‍മിച്ച കമ്ബനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ലോട്ടറി രാജാവ്‌ സാന്റിയാഗോ മാര്‍ട്ടിന്‍, മേഘ എന്‍ജിനീയറിങ്, പിരാമല്‍ എന്റര്‍പ്രൈസസ്, അപ്പോളോ ടയേഴ്‌സ്, മുത്തൂറ്റ് ഫിനാന്‍സ്, സുല വൈന്‍സ്, മരുന്നുനിര്‍മാണ കമ്ബനിയായ സണ്‍ഫാര്‍മ, വേദാന്ത ലിമിറ്റഡ്, ഐടിസി, അള്‍ട്രാടെക് സിമന്റസ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ കമ്ബനികള്‍ ബോണ്ട് നല്‍കിയവരുടെ പട്ടികയിലുണ്ട്.

ബോണ്ട് വാങ്ങിയ കമ്പനികളുടെ പട്ടികയിൽ ഏറ്റവും കൂടുതൽ പണം നൽകിയത് ഫ്യൂച്ചർ ഗെയ്മിങ് ആൻഡ് ഹോട്ടൽ സർവീസസ് ആണ് – 1368 കോടി രൂപ.

ഏറ്റവും കൂടുതൽ തുക നൽകിയ മറ്റു കമ്പനികൾ ഇവയാണ്:

∙ മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ– 966 കോടി രൂപ
∙ക്വിക് സപ്ലൈ ചെയ്ൻ പ്രൈവറ്റ് ലിമിറ്റഡ്– 410 കോടി രൂപ
∙വേദാന്ത ലിമിറ്റഡ്– 400 കോടി രൂപ
∙ഹാൽദിയ എലർജി ലിമിറ്റഡ്– 377 കോടി രൂപ
∙ഭാരതി ഗ്രൂപ്– 247 കോടി രൂപ
∙എസ്സൽ മൈനിങ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്–224 കോടി രൂപ
∙ വെസ്റ്റേൺ യുപി പവർ ട്രാൻസ്മിഷൻ കമ്പനി– 220 കോടി രൂപ
∙ കെവന്റർ ഫുഡ് പാർക് ഇൻഫ്രാ ലിമിറ്റഡ്– 195 കോടി രൂപ
∙മദൻലാൽ ലിമിറ്റഡ്– 185 കോടി രൂപ