ഇ ഡി യെ വട്ടം ചുററിച്ച് വീണ്ടും ഉത്തരവുകളുമായി മുഖ്യമന്ത്രി കെജ്രിവാൾ

ന്യൂഡൽഹി : മദ്യനയക്കേസിൽ അറസ്ററിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉത്തരവുകൾ ഇറക്കുന്നത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററിനു തലവേദനയാവുന്നു.

കഴിഞ്ഞ ദിവസവും അദ്ദേഹം ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. അത് എങ്ങനെയായിരുന്നു എന്ന് തിരക്കുകയാണ് ഇ ഡി. മുഖ്യമന്ത്രിക്ക് ലാപ്ടോപ്പോ കടലാസോ നൽകിയിട്ടിലെന്നും അവർ വിശദീകരിക്കുന്നുണ്ട്. പിന്നെ ഉത്തരവുകൾ പുറത്ത് വരുന്നത് എങ്ങനെയെന്ന് ഇ ഡി ക്ക് ഒരു ധാരണയുമില്ല.

സൗജന്യ മരുന്നും, പരിശോധനകളും തുടരാൻ കെജ്രിവാൾ നിർദേശം നൽകിയെന്ന് മന്ത്രി സൗരവ് ഭരദ്വാജ് അറിയിച്ചു. ജനങ്ങൾക്കൊപ്പം എക്കാലവും ഉണ്ടാകുമെന്നും അവരുടെ ആരോഗ്യം എന്നും പ്രഥമ പരിഗണനയിലെന്ന് കെജ്‍രിവാൾ അറിയിച്ചുവെന്നും സൗരവ് ഭരദ്വാജ് പറഞ്ഞു.

ഇതിനിടെ, കെജ്രിവാളിൻ്റെ അറസ്റ്റിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് വളഞ്ഞ് പ്രതിഷേധിച്ച എഎപി പ്രവര്‍ത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. വനിത പ്രവർത്തകരെ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പ്രധാനമന്ത്രിയുടെ വസതി വളയാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. പ്രതിഷേധം തടയാൻ മുൻകരുതലുമായി പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷന് ചുറ്റും പൊലീസ് സന്നാഹം കൂട്ടി. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള ലോക് കല്യാൺ മെട്രോ സ്‌റ്റേഷനും സെൻട്രൽ സെക്രട്ടറിയേറ്റ് മെട്രോ സ്റ്റേഷനും പ്രവര്‍ത്തകര്‍ എത്തുന്നത് തടയാനായി അടച്ചു.