April 23, 2026 10:11 am

ശബരിമല സ്വർണക്കൊള്ള: രണ്ടു കേസെടുത്തു; ഇനി സ്വർണം കണ്ടെത്തണം

കൊച്ചി : ഹൈക്കോടതി ഗൗരവമായി ഇടപെട്ടതിനെ തുടർന്ന്, ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെ സ്വർണ്ണക്കൊള്ള കേസിൽ ക്രൈംബ്രാഞ്ച് പോലീസ് രണ്ടു എഫ് ഐ ആർ രജിസ്ററർ ചെയ്തു.

ഇടനിലക്കാരൻ ഉണ്ണിക്കൃഷ്ണൻ പോറ്റി, ശബരിമല ദേവസ്വം ഉദ്യോഗസ്ഥന്മാർ എന്നിവരാണ് പ്രതികൾ. ദ്വാരപാലകശിൽപ്പ പാളി കേസില്‍ 10 പ്രതികളും കട്ടിള കേസില്‍ 8 പ്രതികളുമുണ്ട്. സ്വർണം ഉരുക്കിയ ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ നിലവിൽ പ്രതിയല്ല.

കേസുകൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കവർച്ച, വ്യാജരേഖ ചമക്കൽ, വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കും ഉടൻ കടക്കാൻ സാധ്യതയുണ്ട്.

അതേസമയം,തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങൾ, അതിന് മുകളിലുള്ള ഭരണനേതൃത്വം എന്നിവരിലേക്ക് കൂടി അന്വേഷണം നീങ്ങുമോ എന്ന കാര്യം വ്യക്തമല്ല. ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഉദ്യോഗസ്ഥരും മാത്രം വിചാരിച്ചാൽ ഇത്രയേറെ സ്വർണ്ണം കടത്താനാകില്ല.

അതിനിടെ കാണാതായ സ്വർണ്ണത്തിൻ്റെ വ്യാപ്തി ഇനിയും കൂടും എന്നാണ് വിവരം. ദേവസ്വം വിജലിൻസിന്‍റെ അന്തിമ റിപ്പോർട്ടിൽ ശബരിമലയിൽ നിന്ന് കാണാതായത് 989 ഗ്രാം സ്വർണ്ണം അഥവാ 124 പവനാണ്. സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്ക് ഭണ്ഡാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഈ കണക്ക്.

എന്നാൽ 98ൽ യുബി ഗ്രൂപ്പ് നൽകിയതിൽ ദ്വാരപാലക ശില്പങ്ങൾ പൊതിയാൻ ഉപയോഗിച്ചത് ഒന്നര കിലോ സ്വര്‍ണ്ണം. 2019ൽ ചെന്നെയിൽ ഉരുക്കിയപ്പോൾ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് കിട്ടിയതായി സ്മാർട്ട് ക്രിയേഷൻസ് പറയുന്നത് 577 ഗ്രാം മാത്രം.

ബാക്കി ഒരു കിലോയോളം സ്വർണ്ണം എവിടെ അപ്രത്യക്ഷമായി. ഇതിന് പുറമെ വശങ്ങളിലെ 7 പാളികൾ ഉരുക്കിവേർതിരിച്ചപ്പോൾ 409 ഗ്രാം സ്വർണ്ണം കിട്ടിയെന്നാണ് സ്മാർട്ട് ക്രിയേഷൻസ് വാദം. 98ൽ പാളികൾ പൊതിയാൻ എത്ര സ്വർണ്ണം ഉപയോഗിച്ചു എന്നതിന് കൃത്യമായ രേഖകളില്ല.ഇത് രണ്ടും ചേർക്കുമ്പോൾ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം ഒന്നര കിലോയലധികം സ്വർണ്ണം വേണം.

പക്ഷെ അന്തിമ റിപ്പോർട്ടിൽ പറയുന്നത് അര കിലോയിൽ താഴെ സ്വർണ്ണം മാത്രമെന്ന്. അപ്രത്യക്ഷമായ കൂടുതൽ സ്വർണ്ണം കണ്ടെത്തലാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ മുന്നിലെ വെല്ലുവിളി.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News