June 13, 2026 7:52 pm

ട്രംപിൻ്റെ അഭ്യർഥന തള്ളി; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധം

ടെഹ്റാൻ : അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾ ട്രംപിൻ്റെ അഭ്യർഥന തള്ളി, ഇറാനിലെ വിവിധ നഗരങ്ങളിൽ ആക്രമണം നടത്തി ഇസ്രയേൽ സൈന്യം.

തലസ്ഥാനമായ ടെഹ്രാനിലും തബ്രീസ്, കരജ്, ഇസ്ഫഹാൻ തുടങ്ങിയ നഗരങ്ങളിലുമാണ് തിങ്കളാഴ്ച പുലർച്ചെ സഫോടന ശബ്ദങ്ങൾ കേട്ടു. തുടർന്ന് പടിഞ്ഞാറൻ, മധ്യ ഇറാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രയേൽ സേന സ്ഥിരീകരിച്ചു.

ഇതിന് മണിക്കൂറുകൾ മുമ്പ് വടക്കൻ ഇസ്രയേലിലെ റാമത്ത് ഡേവിഡ് വ്യോമസേനാ താവളത്തിന് നേരെ ഇറാൻ വൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയിരുന്നു. ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനുള്ള മുന്നറിയിപ്പ് നടപടിയെന്നായിരുന്നു ഇറാൻ്റെ വിശദീകരണം.

ഇത് ഒരു തുടക്കം മാത്രമാണെന്നും ആക്രമണം ആവർത്തിച്ചാൽ കൂടുതൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

ഇസ്രയേലിൻ്റെ ലെബനൻ ആക്രമണം എല്ലാ ചുവപ്പുരേഖകളും ലംഘിച്ചതാണെന്ന് ഇറാൻ ആരോപിച്ചു. മേഖലയിൽ അമേരിക്കൻ-ഇസ്രയേൽ താൽപര്യങ്ങൾക്കെതിരെയും വ്യാപകമായ ആക്രമണങ്ങൾ ഉണ്ടാകാമെന്ന് ഇറാൻ്റെ സൈനിക നേതൃത്വം വ്യക്തമാക്കി.

മിസൈൽ ആക്രമണത്തിന് പിന്നാലെ പടിഞ്ഞാറൻ ഇറാനിലെ വ്യോമപാതകൾ അടച്ചിടുകയും ടെഹ്രാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. ചില മിസൈലുകൾ ജോർദാൻ്റെ വ്യോമാതിർത്തിയിലൂടെയും കടന്നുപോയി. ഇതേത്തുടർന്ന് ജോർദാനിലെയും അമേരിക്കൻ എംബസിയും സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

സംഘർഷം കൂടുതൽ വഷളാകാതിരിക്കാൻ ശ്രമിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് തിരിച്ചടിക്കരുതെന്ന് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ‘ഇരുപക്ഷവും അവരുടെ ആക്രമണം നടത്തി കഴിഞ്ഞു. ഇനി മറ്റൊരു ആക്രമണം ആവശ്യമില്ല,’ എന്നായിരുന്നു ട്രംപിൻ്റെ നിലപാട്.

അമേരിക്കൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ട്രംപുമായുള്ള ഫോൺ സംഭാഷണത്തിൽ നെതന്യാഹു ആക്രമണം ഒഴിവാക്കാമെന്ന് സൂചന നൽകിയിരുന്നുവെന്നാണ് വിവരം. എന്നാൽ അതിന് പിന്നാലെ ഇറാനിൽ ഇസ്രയേൽ ആക്രമണം നടന്നതോടെ നെതന്യാഹു ട്രംപിൻ്റെ അഭ്യർഥന അവഗണിച്ചോ എന്ന ചോദ്യമാണ് ഉയരുന്നത്.

ഇതിനിടെ, ഇസ്രയേലിൻ്റെ പുതിയ ആക്രമണത്തെക്കുറിച്ച് നെതന്യാഹു ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ ഇരുരാജ്യങ്ങളും വീണ്ടും ഏറ്റുമുട്ടലിന്‍റെ പാതയിലേക്ക് നീങ്ങുന്നതായാണ് ഏറ്റവും പുതിയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്. പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ അനിശ്ചിതത്വത്തിലാകുകയും മേഖല വീണ്ടും യുദ്ധഭീതിയിലേക്ക് നീങ്ങുകയും ചെയ്യുകയാണ്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News