തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.തിരുവനന്തപുരം, കൊല്ലം, വയനാട് എന്നി ജില്ലകളിലാണ് രോഗബാധ.
തിരുവനന്തപുരത്ത് മൂന്ന് പേർക്കാണ് ഒടുവിൽ രോഗബാധ കണ്ടത്. തോന്നക്കൽ, ചാക്ക, പുത്തൻതോപ്പ് എന്നിവിടങ്ങളിലാണ് രോഗബാധ. രോഗം ബാധിച്ച മൂന്ന് കുട്ടികളുടെ നില തൃപ്തികരമെന്നാണ് വിവരം. കുട്ടികൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കൊല്ലം കോർപ്പറേഷൻ പരിധിയിലുള്ള രണ്ട് പേർക്കും ഇന്ന് അസുഖം സ്ഥിരീകരിച്ചിരുന്നു. രോഗബാധയേറ്റവർ കൊല്ലം, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ചികിത്സയിലാണ്. ജില്ലാ മെഡിക്കൽ ഓഫീസറാണ് വിവരം പുറത്തുവിട്ടത്.
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിലാണ് സംസ്ഥാനത്ത് ആദ്യം ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്തത്. കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ വിദ്യാർഥികൾക്കാണ് രോഗം പിടിപ്പെട്ടത്. കുട്ടികൾക്ക് പുറമെ രക്ഷിതാക്കൾക്കും രോഗബാധ സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രതയിലാണ് വയനാട് ജില്ല.
ഇതോടെ ജില്ലയിൽ രോഗം ബാധിച്ച കുട്ടികളുടെ എണ്ണം 9 ആയി. ഷിഗല്ല സ്ഥിരീകരിച്ച വയനാട് നെൻമേനിയിൽ ആൾക്കൂട്ട നിയന്ത്രണവും ഏർപ്പെടുത്തി. അമ്പലവയൽ, നൂൽപ്പുഴ ഗ്രാമപഞ്ചായത്തുകളിലും ബത്തേരി മുൻസിപ്പാലിറ്റിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 14 വരെ അവധി പ്രഖ്യാപിച്ചു.
ഷിഗെല്ല’ എന്ന ബാക്ടീരിയ മൂലം കുടലിലുണ്ടാകുന്ന ഗുരുതരമായ അണുബാധയാണ് ഷിഗെല്ലോസിസ് (ഷിഗല്ല രോഗം). അതിസാരം, രക്തം കലർന്ന മലവിസർജ്ജനം, കടുത്ത വയറുവേദന, പനി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ എന്ന് ഡോക്ടർമാർ അറിയിച്ചു.
മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും വ്യക്തികളിൽ നിന്നുള്ള സമ്പർക്കത്തിലൂടെയുമാണ് രോഗം പകരുന്നത്.
രക്തമോ കഫമോ അടങ്ങിയ കഠിനമായ വയറിളക്കംശക്തമായ വയറുവേദനയും മലബന്ധവുംഉയർന്ന പനിഛർദ്ദിയും ഓക്കാനവുംശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുക.
രോഗാണുക്കൾ കലങ്ങിയ വെള്ളം കുടിക്കുന്നതിലൂടെയോ, മലിനമായ ആഹാരം കഴിക്കുന്നതിലൂടെയോ രോഗം പകരാം.
രോഗബാധിതരുമായി അടുത്തിടപഴകുകയോ, അവർ ഉപയോഗിച്ച വസ്തുക്കൾ തൊട്ടതിനുശേഷം കൈകൾ വൃത്തിയാക്കാതെ മുഖത്തോ വായിലോ തൊടുകയോ ചെയ്യുന്നത് വഴി രോഗം വരാം.
രോഗമുള്ള കുട്ടികളുടെ മലം കൈകാര്യം ചെയ്തതിന് ശേഷം കൈകൾ സോപ്പുപയോഗിച്ച് ശരിയായി കഴുകാത്തതും പ്രധാന കാരണമാണ്.
ഭക്ഷണം കഴിക്കുന്നതിന് മുൻപും, ടോയ്‌ലെറ്റിൽ പോയതിന് ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
എപ്പോഴും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.
പച്ചക്കറികളും പഴങ്ങളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.
പരിസരവും കുളിമുറിയും ടോയ്‌ലെറ്റും എപ്പോഴും അണുവിമുക്തമായി സൂക്ഷിക്കുക.രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറെ കണ്ട് ചികിത്സ തേടുക.































