ശമ്പളം ആവശ്യപ്പെട്ട് മല്ലികാ സാരാഭായ് കത്ത് നൽകി

In Featured, Special Story
October 11, 2023

തിരുവനന്തപുരം: സാമ്പത്തികബാധ്യത ഉണ്ടാകില്ലെന്നുപറഞ്ഞ് കേരള കലാമണ്ഡലത്തിൽ ചാൻസലറായി നിയമിതയായ നർത്തകി മല്ലികാ സാരാഭായ് സർക്കാരിനോട് ശമ്പളം ആവശ്യപ്പെട്ട് കത്ത് നൽകി. ആവശ്യം സർക്കാർ അംഗീകരിക്കുകയാണെങ്കിൽ കുറഞ്ഞത് മൂന്നുലക്ഷംരൂപയെങ്കിലും ശമ്പളമായി നൽകേണ്ടിവരും.ചാൻസലറായതിനാൽ വൈസ് ചാൻസലറെക്കാൾ ഉയർന്ന ശമ്പളവും ആനുകൂല്യവും ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ, മല്ലികാ സാരാഭായിയുടെ ആവശ്യത്തിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ല.

യാത്രച്ചെലവും മറ്റുസൗകര്യങ്ങളുമാണ് കലാമണ്ഡലം ഇപ്പോൾ മല്ലികയ്ക്ക് നൽകുന്നത്. കലാമണ്ഡലംപോലെ, സംസ്ഥാനത്തിനു പുറത്തുള്ള സ്ഥാപനങ്ങളിലെ ചാൻസലർമാരുടെ ശമ്പളവ്യവസ്ഥ സർക്കാർ പരിശോധിക്കുകയാണ്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചനയ്ക്കുശേഷമേ തീരുമാനമുണ്ടാകൂ.

പുതിയ ചാൻസലർമാരുടെ നിയമനം സാമ്പത്തികബാധ്യത വരുത്തില്ലെന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ, കേരള കലാമണ്ഡലത്തിൽ മല്ലികയുടെ ആവശ്യം അംഗീകരിച്ചാൽ അതൊരു കീഴ്‌വഴക്കമാകും.

സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നതിന് സർക്കാർ കൊണ്ടുവന്ന ബിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല. ഗവർണറെ ചാൻസലർസ്ഥാനത്തുനിന്ന് മാറ്റുന്ന ബില്ലിന് അംഗീകാരമാവുകയും പുതിയ ചാൻസലർമാർ നിയമിക്കപ്പെടുകയും ചെയ്താൽ കലാമണ്ഡലത്തിലെ തീരുമാനം മറ്റുസർവകലാശാലകളിലും ബാധകമാക്കേണ്ടിവരും. സാമ്പത്തിക ബാധ്യതയുമാകും.

കേരള കലാമണ്ഡലം ഡീംഡ് സർവകലാശാലയായതിനാൽ ചാൻസലറെ നിയമിക്കുന്നതിലടക്കം സർക്കാരിന് സ്വതന്ത്ര തീരുമാനമെടുക്കാനാവും. അതിനാലാണ് ചാൻസലറായി മല്ലികാസാരാഭായിയെ നിയമിച്ചത്.