June 16, 2026 6:12 pm

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം

റായ്പൂർ : സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും ഉൾപ്പെടെയുള്ള വൈദിക മന്ത്രങ്ങൾ ദിവസേന ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ട് ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഢ് സർക്കാർ ഉത്തരവിട്ടു.

പുതിയ അധ്യയന വർഷം ഈ നിയമം സംസ്ഥാന വ്യാപകമായി പ്രാബല്യത്തിൽ വരുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. ഈ നീക്കത്തിനെതിരെ പ്രതിപക്ഷമായ കോൺഗ്രസ് ശക്തമായ ഭാഷയിൽ രംഗത്തെത്തി.

വിദ്യാർത്ഥികളുടെ ‘ബൗദ്ധിക വികാസവും സാംസ്കാരിക ബോധവൽക്കരണവും’ ലക്ഷ്യമിട്ടാണ് വിദ്യാലയങ്ങളിൽ പുതിയ ദിനചര്യകൾ ഏർപ്പെടുത്തുന്നതെന്ന് സർക്കാർ വാദിക്കുന്നു.

രാവിലെ നടക്കുന്ന സ്കൂൾ അസംബ്ലിയിൽ ദേശീയഗാനം, ദേശീയ ഗീതം എന്നിവയ്ക്ക് പുറമെ ദീപ മന്ത്രം, സരസ്വതി വന്ദനം, ഗുരു മന്ത്രം എന്നിവയും പ്രമുഖ ചരിത്രപുരുഷന്മാരുടെ ജീവചരിത്ര പാരായണവും നിർബന്ധമായി ഉൾപ്പെടുത്തണം. ഇതിനൊപ്പം ഉച്ചഭക്ഷണത്തിന് മുൻപായി വിദ്യാർത്ഥികൾ ‘ഭോജന മന്ത്രം’ ജപിക്കേണ്ടതുണ്ട്. വൈകുന്നേരം സ്കൂൾ സമയം അവസാനിക്കുന്നത് സംസ്ഥാന ഗീതം, ഗായത്രി മന്ത്രം, ശാന്തി മന്ത്രം എന്നിവയുടെ ആലപനത്തോടെയായിരിക്കണമെന്നും സർക്കാർ പുറത്തിറക്കിയ മാർഗനിർദേശ രേഖയിൽ വ്യക്തമാക്കുന്നു.

സർക്കാർ സ്കൂളുകളുടെ മതേതര സ്വഭാവത്തെ പൂർണ്ണമായി തകർക്കുന്നതാണ് പുതിയ ഉത്തരവെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സരസ്വതി ശിശു മന്ദിറുകളുടെ മാതൃകയിലേക്ക് മതേതരത്വത്തോടെ പ്രവർത്തിക്കേണ്ട സർക്കാർ വിദ്യാലയങ്ങളെ എത്തിക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് മീഡിയ സെൽ ചെയർമാൻ സുശീൽ ആനന്ദ് ശുക്ല ആരോപിച്ചു.

എല്ലാ മതങ്ങളിലും സമുദായങ്ങളിലും പെട്ട കുട്ടികൾ ഒരുമിച്ച് പഠിക്കുന്ന ഇടങ്ങളിൽ ഇത്തരം പ്രത്യേക മതപരമായ പ്രാർത്ഥനകൾ അടിച്ചേൽപ്പിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളിൽ ഈ ഉത്തരവിനെതിരെ ശക്തമായ ജനകീയ പ്രതിഷേധങ്ങളിലേക്ക് നീങ്ങാനാണ് വിവിധ പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News