സി-ഡിറ്റ് ഡയറക്ടർ നിയമനം: സർക്കാരിന് തിരിച്ചടി

കൊച്ചി : സി പി എം നേതാവ് ടി. എൻ. സീമയുടെ ഭർത്താവ്  ജി ജയരാജിനെ വീണ്ടും സി-ഡിറ്റില്‍ ഡയറക്ടറാക്കാൻ സർക്കാർ കൊണ്ടുവന്ന നോട്ടിഫിക്കേഷൻ ഹൈക്കോടതി റദ്ദാക്കി.സി-ഡിറ്റ് ഡെപ്യൂട്ടി ഡയറക്ടറായ എം ആർ മോഹനചന്ദ്രൻ സമർപ്പിച്ച ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ്.

രണ്ടാം പിണറായി വിജയൻ സർക്കാരാണ് ഡയറക്ടർ സ്ഥാനത്തേക്കുളള നിയമനത്തിനുളള യോഗ്യതകൾ മാറ്റിയത്.ഇത് ചോദ്യം ചെയ്തുളള ഹർജിയിലാണ് നോട്ടിഫിക്കേഷനും അതിലെ തുടർ നടപടികളും സിംഗിൾ ബെഞ്ച് റദ്ദാക്കിയത്.

വിദ്യാഭ്യാസം, സയൻസ്, മാസ് കമ്മ്യൂണിക്കേഷൻ മേഖലകളിൽ മികവു തെളിയിച്ചവരെ നിയമിക്കാമെന്നായിരുന്നു മുൻ ശിപാർശ. ഇതിൽ മാറ്റം വരുത്തിയാണ് സർവീസിൽ നിന്ന് വിരമിച്ചവരെയും നിയമിക്കാമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. എന്നാല്‍ സീമയുടെ ഭർത്താവായ ജയരാജിൻ്റെ നിയമനത്തിനുവേണ്ടിയാണ് വ്യവസ്ഥകൾ മാറ്റിയതെന്നായിരുന്നു ആരോപണം.

നോട്ടിഫിക്കേഷൻ റദ്ദാക്കിയതോടെയാണ് ജയരാജിൻ്റെ നിയമനവും അസാധുവായത്. മുൻ നിയമനം കോടതിയിലെത്തിയതോടെ സർക്കാർ നിയമനം പിൻവലിച്ചിരുന്നു. ഇതിന് പിന്നാലൊണ് സർക്കാർ യോഗ്യതകളിൽ മാറ്റം വരുത്തി ജയരാജിനെ നിയമിച്ചത്.