സുരേഷ് ഗോപിക്ക് സ്വാഗതമെന്ന് ഗോപിയാശാൻ

തൃശൂർ :‘‘സുരേഷ് ഗോപിയും കലാമണ്ഡലം ഗോപിയായ ഞാനും വളരെക്കാലമായി സ്നേഹബന്ധം പുലർത്തി പോരുന്നവരാണ്. സുരേഷ് ഗോപിക്ക് എന്നെ കാണാനോ എന്റെ വീട്ടിലേക്കു വരാനോ ആരുടെയും അനുവാദം നോക്കേണ്ടതില്ല. എന്നും എ‌പ്പോഴും സ്വാഗതം. അതുപോലെ എന്നെ സ്നേഹിക്കുന്നവർക്ക് എന്നെ കാണാൻ എപ്പോഴും വരാം’’– കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി കുറിപ്പിൽ വ്യക്തമാക്കി.

എൻ ഡി എ സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണു കലാമണ്ഡലം ഗോപി സമൂഹമാധ്യമത്തിൽ നിലപാട് വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് ഗോപിയുടെ മകൻ രഘു ഗുരുക‍ൃപ സമൂഹമാധ്യമത്തിൽ എഴുതിയത് വൻ ചർച്ചയായിരുന്നു.

കലാമണ്ഡലം ഗോപിയുടെ അനുഗ്രഹം തേടാൻ സുരേഷ് ഗോപി വീട്ടിലേക്കുവരാൻ ആഗ്രഹിക്കുന്നതായി പ്രശസ്ത ഡോക്ടർ വിളിച്ചുപറഞ്ഞെന്നും വരേണ്ടെന്നു പറഞ്ഞപ്പോൾ ‘ആശാനു പത്മഭൂഷൺ കിട്ടണ്ടേ’ എന്നു ചോദിച്ചെന്നും രഘു കുറിച്ചിരുന്നു. പിന്നീട് വിവാദമായപ്പോൾ അത് മായ്ച്ചു കളയുകയും ചെയ്തു.

‘അങ്ങനെ എനിക്ക് പത്മഭൂഷൺ വേണ്ട’ എന്നു കലാമണ്ഡലം ഗോപി മറുപടി നൽകിയെന്നും ആ ഗോപിയല്ല ഈ ഗോപിയെന്നു മനസ്സിലാക്കണമെന്നും രഘു വിശദീകരിച്ചിരുന്നു.

കലാമണ്ഡലം ഗോപിയെ വിളിക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. അദ്ദേഹം എനിക്കു ഗുരുതുല്യനാണ്.ആരെയൊക്കെ കാണണമെന്നു പട്ടിക തയാറാക്കിയിരിക്കുന്നതു പാർട്ടിയാണ്. ഗോപിയാശാനെയും കാണാൻ ആഗ്രഹിക്കുന്നുണ്ട്.

ഗോപിയാശാനെ ഇനിയും കാണാ‍ൻ ശ്രമിക്കും. അദ്ദേഹം അനുവദിക്കുന്നില്ലെങ്കിൽ അദ്ദേഹത്തെ മനസ്സിൽ സങ്കൽപിച്ച് ഗുരുദക്ഷിണ ഗുരുക്കന്മാരുടെ ഗുരുവായ ഗുരുവായൂരപ്പനു മുൻപിൽ സമർപ്പിക്കുമെന്നും സുരേഷ് ഗോപി വിശദീകരിച്ചിരുന്നു.

ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ പേരാമംഗലത്താണു കലാമണ്ഡലം ഗോപിയുടെ വീട്. മന്ത്രി കെ രാധാകൃഷ്ണൻ ആണ് മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി. അദ്ദേഹത്തിനു വോട്ട് ചെയ്യണമെന്ന് ഗോപി അഭ്യർഥന പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.