June 15, 2026 2:48 pm

ഹൈന്ദവ, ക്രൈസ്തവ ജനസംഖ്യ കുറയുന്നു; കൂടുന്നത് മുസ്ലിങ്ങൾ

കൊച്ചി: സംസ്ഥാനത്തിൻ്റെ ജനസംഖ്യാ ഘടനയിൽ വൻ മാറ്റങ്ങൾ വരുന്നു.ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളിൽ ജനന നിരക്കിനേക്കാൾ മരണ നിരക്ക് വർധിക്കുന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്‍റെ വാർഷിക വൈറ്റൽ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ള ഒരു ദശകത്തെ വിവര വിശകലനത്തിലാണ് ഈ ആശങ്കാജനകമായ വിവരങ്ങൾ പുറത്തുവന്നിട്ടുള്ളത്.

ഇതോടെ ഈ രണ്ട് പ്രമുഖ സമുദായങ്ങളുടെയും സ്വാഭാവിക ജനസംഖ്യാ വളർച്ചാ നിരക്ക് നെഗറ്റീവിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഒരു ജനവിഭാഗത്തിന് ജനനങ്ങളിലൂടെ മാത്രം സ്വന്തം ജനസംഖ്യ നിലനിർത്താൻ സാധിക്കാതെ വരുമ്പോഴാണ് വളർച്ചാ നിരക്ക് നെഗറ്റീവ് ആകുന്നത്.

ക്രിസ്ത്യൻ സമുദായം തുടർച്ചയായ മൂന്നാം വർഷവും ഹിന്ദു സമുദായം തുടർച്ചയായ രണ്ടാം വർഷവുമാണ് ഈ ഇടിവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഒരു ദശകത്തിനിടെ ഹിന്ദു സമുദായത്തിലെ ജനനം 31 ശതമാനത്തോളം കുറഞ്ഞപ്പോൾ മരണം വർധിക്കുകയാണുണ്ടായത്. സമാനമായി ക്രിസ്ത്യൻ സമുദായത്തിലെ ജനനങ്ങളിൽ 32 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയപ്പോൾ മരണനിരക്കിൽ 24 ശതമാനം വർധനവുണ്ടായി.

സംസ്ഥാനത്തെ മറ്റ് പ്രമുഖ മതവിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, നിലവിൽ കേരളത്തിൽ പോസിറ്റീവ് ജനസംഖ്യാ വളർച്ചാ നിരക്ക് നിലനിർത്തുന്നത് മുസ്ലീം സമുദായം മാത്രമാണ്. മരണങ്ങളേക്കാൾ കൂടുതൽ ജനനങ്ങൾ രേഖപ്പെടുത്തുന്നതിനാലാണ് മുസ്ലീം ജനസംഖ്യയിൽ ഈ വളർച്ച കാണപ്പെടുന്നത്.

എങ്കിലും കഴിഞ്ഞ പത്ത് വർഷത്തിനിടെ മുസ്ലീം സമുദായത്തിലെ സ്വാഭാവിക വളർച്ചാ നിരക്കിലും ഏകദേശം 35 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. അതായത്, സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങളിലും മൊത്തത്തിലുള്ള ജനന നിരക്ക് കുറയുകയാണെങ്കിലും, മറ്റ് രണ്ട് സമുദായങ്ങളെ അപേക്ഷിച്ച് മുസ്ലീം സമുദായത്തിലാണ് നിലവിൽ ജനസംഖ്യാ വളർച്ച നിലനിൽക്കുന്നത്.

കേരളത്തിൽ മുസ്ലീം സമുദായം മാത്രം വളരുന്ന മതവിഭാഗമായി തുടരുന്നതിന് പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ആദ്യത്തേത് പ്രായഘടനയിലെ വ്യത്യാസമാണ്. ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളിൽ പ്രായമായവരുടെ എണ്ണം വളരെ കൂടുതലും കുട്ടികളുടെ എണ്ണം കുറവുമാണ്. നേരെമറിച്ച് മുസ്ലീം സമുദായത്തിൽ യുവാക്കളുടെയും കുട്ടികളുടെയും അനുപാതം മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്.ഇത് സ്വാഭാവികമായും ജനന നിരക്ക് ഉയർന്നു നിൽക്കാനും മരണ നിരക്ക് കുറയാനും കാരണമാകുന്നു.

രണ്ടാമത്തെ പ്രധാന കാരണം കുടിയേറ്റമാണ്. കേരളത്തിലെ ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളിലെ വലിയൊരു ശതമാനം യുവാക്കൾ ഉന്നത പഠനത്തിനായും ജോലിക്കായും വിദേശരാജ്യങ്ങളിലേക്ക് സ്ഥിരമായി കുടിയേറുന്നു .ഇത് ഈ സമുദായങ്ങളിലെ വിവാഹങ്ങളും പ്രസവങ്ങളും കേരളത്തിൽ കുറയുന്നതിന് കാരണമാകുന്നുണ്ട്.

ഈ ജനസംഖ്യാപരമായ മാറ്റങ്ങൾ ഭാവിയിൽ കേരളത്തിൽ വലിയ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ജനസംഖ്യാ വിദഗ്ദ്ധരുടെ വിലയിരുത്തൽ പ്രകാരം 2041-ഓടെ കേരളത്തിന്റെ മൊത്തത്തിലുള്ള സ്വാഭാവിക ജനസംഖ്യാ വളർച്ചാ നിരക്ക് നെഗറ്റീവിലേക്ക് മാറും. സംസ്ഥാനം അതിവേഗം ഒരു വയോജന സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്.

അധ്വാനിക്കാൻ ശേഷിയുള്ള യുവാക്കളുടെ എണ്ണം കുറയുന്നത് ഭാവിയിൽ കടുത്ത തൊഴിൽക്ഷാമത്തിലേക്ക് നയിക്കും. പ്രായമായവരെ പരിചരിക്കാനുള്ള ആരോഗ്യ പരിപാലന ചെലവുകൾ സർക്കാരിനും സമൂഹത്തിനും വലിയ ബാധ്യതയാകും. കൂടാതെ, സ്കൂളുകളിലും കോളേജുകളിലും കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുന്നത് വിദ്യാഭ്യാസ മേഖലയെയും പ്രതികൂലമായി ബാധിക്കും.

രണ്ട് പതിറ്റാണ്ടിനുള്ളിൽ മുസ്ലീം സമുദായവും ഇതേ നെഗറ്റീവ് വളർച്ചാ നിരക്കിലേക്ക് എത്തുമെങ്കിലും, നിലവിലെ മാറ്റങ്ങൾ കേരളത്തിന്‍റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സമവാക്യങ്ങളെ വരും നാളുകളിൽ മാറ്റിമറിക്കുമെന്നുറപ്പാണ്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News