അക്ബർ
ഭാരതീയ ചിന്താലോകത്തും സാമൂഹിക പരിഷ്കരണ ചരിത്രത്തിലും ശ്രീനാരായണ ഗുരുവിനോളം ആഴത്തിൽ സ്വാധീനം ചെലുത്തിയ മറ്റൊരു ആത്മീയാചാര്യൻ ഉണ്ടാകാൻ ഇടയില്ല.
എന്നാൽ, കേരളത്തിന്‍റെ അതിരുകൾക്കപ്പുറം ദേശീയ-അന്തർദേശീയ തലങ്ങളിൽ ഗുരുദേവന്‍റെ ദർശനങ്ങൾ അർഹിക്കുന്ന രീതിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്.
പ്രശസ്ത എഴുത്തുകാരനും പാർലമെൻ്റ് അംഗവുമായ ഡോ.ശശി തരൂർ തന്‍റെ പുത്തൻ കൃതിയായ ‘The Sage who Reimagined Hinduism: The Life, Lessons and Legacy of Sree Narayana Guru’ എന്ന പുസ്തകത്തിലൂടെ ഈയൊരു വലിയ വിടവ് നികത്താനാണ് ശ്രമിക്കുന്നത്.
സ്വാമി വിവേകാനന്ദൻ, ബി. ആർ. അംബേദ്കർ, മഹാത്മാഗാന്ധി എന്നിവർക്കൊപ്പം ഭാരതീയ സമൂഹത്തിന്‍റെ നവീകരണത്തിന് അടിത്തറയിട്ട ഗുരുവിന്‍റെ ജീവിതവും ദർശനങ്ങളും ആഗോള വായനക്കാരിലേക്ക് എത്തിക്കുന്നതിൽ തരൂർ ഈ പുസ്തകത്തിലൂടെ വലിയ വിജയമാണ് കൈവരിച്ചിരിക്കുന്നത്.
മൂന്ന് പ്രധാന ഭാഗങ്ങളായിട്ടാണ് തരൂർ ഈ പുസ്തകത്തെ ക്രമീകരിച്ചിരിക്കുന്നത്—’ദി ലൈഫ്’ (ജീവിതം), ‘ദി ലെസൺസ്’ (പാഠങ്ങൾ), ‘ദി ലെഗസി’ (പൈതൃകം). ജീവചരിത്രപരമായ വിവരണങ്ങളിൽ തുടങ്ങി, ഗുരുവിന്‍റെ ദാർശനിക പ്രബന്ധങ്ങളിലൂടെ കടന്ന്, സമകാലിക സമൂഹത്തിൽ അദ്ദേഹത്തിന്‍റെ ആശയങ്ങൾക്കുള്ള പ്രസക്തിയിലാണ് പുസ്തകം അവസാനിക്കുന്നത്.
1855-ൽ തിരുവിതാംകൂറിലെ ഒരു സാധാരണ ഈഴവ കുടുംബത്തിൽ ജനിച്ച്, ജാതീയമായ അടിച്ചമർത്തലുകളെ അതിജീവിച്ച്, ദശലക്ഷക്കണക്കിന് മനുഷ്യരുടെ വഴികാട്ടിയായ ഒരു ആത്മീയ വിപ്ലവകാരിയായി ഗുരു മാറിയ ചരിത്രം തരൂർ, തന്‍റെ തനതായ ശൈലിയിൽ മനോഹരമായി വരച്ചുകാട്ടുന്നു.
ഈ പുസ്തകത്തിന്‍റെ ഏറ്റവും വലിയ സവിശേഷത,ശശി തരൂർ ശ്രീനാരായണ ഗുരുവിനെ വെറുമൊരു നിഗൂഢ ചിന്തകനായോ സന്യാസിയായോ മാത്രമല്ല അവതരിപ്പിക്കുന്നത് എന്നതാണ്. മറിച്ച്, ഹൈന്ദവ ദർശനങ്ങളെ ഉള്ളിൽ നിന്ന് നവീകരിച്ച, ജാതി വ്യവസ്ഥയുടെ കോട്ടകളെ തകർത്ത ഒരു ‘ധീരനായ പരിഷ്കർത്താവ്’ ആയിട്ടാണ് തരൂർ ഗുരുവിനെ അടയാളപ്പെടുത്തുന്നത്.

അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ജാതി മേൽക്കോയ്മയുടെ കോട്ടകളിൽ വിള്ളൽ വീഴ്ത്തിയ ചരിത്രവും, ജാതിഭേദമില്ലാതെ എല്ലാവർക്കും പ്രവേശനം സാധ്യമാക്കുന്ന ക്ഷേത്രങ്ങൾ സ്ഥാപിച്ചതും പുസ്തകത്തിൽ ആഴത്തിൽ വിശകലനം ചെയ്യുന്നുണ്ട്. ‘ക്ഷേത്രങ്ങളല്ല, വിദ്യാലയങ്ങളാണ് ഇനി ഉയരേണ്ടത്’ എന്ന ഗുരുവിന്റെ ആഹ്വാനം അന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ എത്രത്തോളം വിപ്ലവകരമായിരുന്നുവെന്ന് ശശി തരൂർ സമർത്ഥിക്കുന്നു.
ഗുരുവിന്‍റെ പ്രധാന സന്ദേശമായ “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന തത്വം കേവലമൊരു മുദ്രാവാക്യമല്ല, മറിച്ച് സാർവലൗകിക സാഹോദര്യത്തിനും സമത്വത്തിനും വേണ്ടിയുള്ള ആഹ്വാനമായിരുന്നുവെന്ന് പുസ്തകം വ്യക്തമാക്കുന്നു.
അദ്വൈത ദർശനത്തെ വിവേചനമില്ലാത്ത ഒരു പ്രായോഗിക ജീവിതരീതിയായി മാറ്റാൻ ഗുരുവിന് കഴിഞ്ഞു. മതം മനുഷ്യനെ നന്നാക്കാനുള്ള ഉപാധി മാത്രമാണെന്ന ഗുരുവിന്റെ നിലപാട് ഇന്നത്തെ അസഹിഷ്ണുത നിറഞ്ഞ ലോകക്രമത്തിൽ ഏറെ പ്രസക്തമാണെന്ന് ശശി തരൂർ ഓർമ്മിപ്പിക്കുന്നു.തരൂരിന്റെ ഭാഷാശൈലിയും അവതരണ മികവും പുസ്തകത്തെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്.
ദാർശനികമായ സങ്കീർണ്ണതകളെ സാധാരണ വായനക്കാരനും മനസ്സിലാകുന്ന രീതിയിലേക്ക് ലളിതവൽക്കരിക്കാൻ തരൂരിൻ്റെ എഴുത്തിന് സാധിച്ചിട്ടുണ്ട്. ഗാന്ധിജിയും രബീന്ദ്രനാഥ ടാഗോറും ഗുരുവുമായി നടത്തിയ കൂടിക്കാഴ്ചകളും അവരുടെ ആശയപരമായ സംവാദങ്ങളും പുസ്തകത്തിൽ ആകർഷകമായ രീതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
എങ്കിലും, ഒരു വിമർശനാത്മക വായനയിൽ, പുസ്തകത്തിന് ചില പരിമിതികൾ കാണാൻ കഴിയും. ഗുരുവിനോടുള്ള അമിതമായ ആരാധന പലപ്പോഴും ഒരു വസ്തുനിഷ്ഠമായ പഠനത്തിന് തടസ്സമാകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചിലയിടങ്ങളിൽ ആഴത്തിലുള്ള അക്കാദമികമായ സംവാദങ്ങൾക്കോ ഗുരുവിന്‍റെ കൃതികളുടെ ആഴത്തിലുള്ള തത്വശാസ്ത്ര വിശകലനങ്ങൾക്കോ മുതിരാതെ തരൂർ ഒരു ജനപ്രിയ ജീവചരിത്രകാരൻ്റെ വഴി സ്വീകരിച്ചതായി തോന്നാം.
കൂടാതെ, കേരളത്തിലെ വായനക്കാർക്ക് സുപരിചിതമായ പല ചരിത്രസത്യങ്ങളും സംഭവങ്ങളും തന്നെയാണ് ഇതിലും ആവർത്തിക്കപ്പെടുന്നത്. എന്നാൽ, ഈ പുസ്തകത്തിന്‍റെ ലക്ഷ്യം കേരളത്തിലെ വായനക്കാരെക്കാൾ ഉപരി, ദേശീയ-അന്തർദേശീയ തലത്തിലുള്ള പൊതുസമൂഹമാണ് എന്ന കാര്യത്തിൽ തർക്കമില്ല.
ആ അർത്ഥത്തിൽ, ശ്രീനാരായണ ഗുരു എന്ന യുഗപുരുഷനെ ആഗോള ചിന്താലോകത്തിൻ്റെ മുൻനിരയിലേക്ക് പ്രതിഷ്ഠിക്കാൻ ശശി തരൂരിൻ്റെ ഈ പുസ്തകം സഹായിക്കും. സമത്വത്തിനും മനുഷ്യാന്തസ്സിനും വേണ്ടിയുള്ള പോരാട്ടങ്ങൾ സമാധാനപരവും എന്നാൽ ദൃഢവുമായി എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ശ്രീനാരായണ ഗുരുവിന്‍റെ ജീവിതം.
ആ പൈതൃകത്തെ വരുംതലമുറയ്ക്കായി ഡിജിറ്റൽ യുഗത്തിലും സജീവമായി നിലനിർത്താൻ പ്രേരിപ്പിക്കുന്ന ഒരു മികച്ച കൃതി തന്നെയാണ് ശശി തരൂരിൻ്റെ ‘ദി സേജ് ഹൂ റീഇമാജിൻഡ് ഹിന്ദുയിസം’. ചരിത്രവും ആത്മീയതയും സാമൂഹിക ശാസ്ത്രവും താൽപ്പര്യമുള്ള ഏതൊരു വായനക്കാരനും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്.































