കൊച്ചി : മാസപ്പടിക്കേസിൽ കരിമണൽ കമ്പനിയായ കൊച്ചി മിനറൽസ് റൂട്ടെയിൽ ലിമിററഡിന് ( സി എം അർ എൽ ), ഐടി സേവനം നൽകിയതിൻ്റെ രേഖകൾ ഒന്നും കൈവശമില്ലെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായിരുന്ന വീണ വിജയൻ സീരിയസ് ഫോഡ് ഇൻ വെസ്ററിഗേഷൻ ഓഫീസിനെ(എസ്എഫ്ഐഒ) അറിയിച്ചു.
സേവനം സംബന്ധിച്ച ആശയവിനിമയമെല്ലാം നേരിട്ടായിരുന്നുവെന്നും , അതിനാൽ ഒന്നിനും രേഖയില്ലെ’ന്നും ആയിരുന്നു അവരുടെ വിശദീകരണം. സി എം അർ എൽ എം.ഡി: ശശിധരൻ കർത്തയും അദ്ദേഹത്തിൻ്റെ സംഘവുമായി ഐടി കാര്യങ്ങൾ ചർച്ച ചെയ്തിരുന്നത്.
അതുകൊണ്ട് ഈ യോഗങ്ങളുടെ മിനിറ്റ്സ് ഉൾപ്പെടെയുള്ള രേഖകൾ ഒന്നുമില്ല. വർഷങ്ങൾക്കു മുൻപേ എക്സാലോജിക് കമ്പനി അടച്ചുപൂട്ടിയതിനാൽ, കമ്പനിയിലെ കംപ്യൂട്ടറിൽ നടത്തിയ ആശയവിനിമയത്തിന്റെ രേഖകളും ലഭ്യമല്ലെന്നായിരുന്നു മൊഴി.
എസ്എഫ്ഐഒ എറണാകുളത്തെ പ്രത്യേക കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. അതിൽ വീണയുടെ മൊഴികളുമുണ്ട്
സിഎംആർഎലിൽനിന്ന് ആകെ 2.78 കോടി രൂപ കൈപ്പറ്റിയെങ്കിലും വീണയോ, എക്സാലോജിക് കമ്പനിയോ എന്തെങ്കിലും സേവനം സിഎംആർഎലിനു നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല. ഇത് എക്‌സാലോജിക് ജീവനക്കാർ, സിഎംആർഎൽ ഐടി മേധാവി എന്നിവർ മാത്രമല്ല വീണയും ഇതു സാധൂകരിച്ചാണു മൊഴി നൽകിയതെന്നു റിപ്പോർട്ടിൽ പറയുന്നു. കരാർ പ്രകാരം സേവനം നൽകിയതിനാണു വീണയ്ക്കും കമ്പനിക്കും സിഎംആർഎൽ പണം നൽകിയതെന്നു സിപിഎം ആവർത്തിക്കുകയാണ് ഇപ്പോഴും.
മാസപ്പടിക്കേസിൽ പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ടെന്ന സൂചനയുമായി ഇഡിക്ക് ബിജെപി നേതാവ് ഷോൺ ജോർജ് കത്ത് നൽകി. വിദേശ അക്കൗണ്ടുകളെ പറ്റിയും അന്വേഷണം വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
യു എ ഇയിലെ അബുദാബി കൊമേഴ്സ്യൽ ബാങ്കിൽ എക്സാലോജിക് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്‍റെ അക്കൗണ്ടിലേക്ക് സിഎംആർഎൽ ഇടപാടിലൂടെ കിട്ടിയ പണം മാറ്റിയിട്ടുണ്ടെന്ന് ഷോൺ ജോർജ് ആരോപിക്കുന്നു. വീണ തയ്ക്കണ്ടി, സുനീഷ്. എം എന്നിവരാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്.
എസ്എൻസി ലാവലിൻ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് ഇനി സ്ഥാപനങ്ങളിൽ നിന്ന് ഈ അക്കൗണ്ടിലേക്ക് വന്ന പണം അമേരിക്കയിലെ ചില അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഇഡിക്ക് നൽകിയ കത്തിൽ അദ്ദേഹം ആരോപിച്ചു.































