ന്യൂഡൽഹി: പശ്ചിമേഷ്യയിലെ ഭീകരസംഘടനകളുടെ സാമ്പത്തിക സ്രോതസ്സായ ‘കാപ്റ്റഗൺ’ എന്ന ആംഫെറ്റാമൈൻ ഉത്തേജക മരുന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടിച്ചെടുത്തു.ഇതിന് 182 കോടി രൂപ വില വരും.പശ്ചിമേഷ്യയിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്നിനൊപ്പം വിദേശ പൗരനും പിടിയിലായി.
യുദ്ധക്കളത്തിൽ ദീർഘനേരം പോരാടാൻ സഹായിക്കുന്നതിനാലാണ് ഇസ്ലാമിക് സ്റേറററ് ഉൾപ്പെടെയുള്ള ഭീകരസംഘടനകൾ തങ്ങളുടെ പോരാളികൾക്ക് ഇത് വൻതോതിൽ നൽകുന്നുണ്ട്. അതുകൊണ്ട് ഇതിന് ‘ജിഹാദി മരുന്ന്’ എന്ന പേരുമുണ്ട്.കൂടാതെ, ആയുധങ്ങൾ വാങ്ങാനും മററും ഭീകരവാദികൾ ഈ മയക്കുമരുന്ന് കച്ചവടത്തിലൂടെ പണം കണ്ടെത്തുന്നുമുണ്ട്.ഇന്ത്യയിൽ ആദ്യമായിട്ടാണ് ‘ജിഹാദി മരുന്ന്’ പിടികൂടുന്നത്.

ശ്രദ്ധക്കുറവും ഉറക്കമില്ലായ്മയും പരിഹരിക്കാനായി 1960-കളിൽ ജർമ്മനിയിലാണ് കാപ്റ്റഗൺ ആദ്യമായി വികസിപ്പിച്ചെടുത്തത്. എന്നാൽ, ഇത് കടുത്ത ലഹരിക്ക് അടിമപ്പെടുത്തുമെന്ന് കണ്ടെത്തിയതോടെ 1980-കളിൽ ലോകമെമ്പാടും നിരോധിച്ചു. ഭയം ഇല്ലാതാക്കാനും, അമിത ഊർജ്ജം നൽകാനും, വിശപ്പും ഉറക്കവും ദിവസങ്ങളോളം ഇല്ലാതാക്കാനും ഈ മരുന്നിന് സാധിക്കും.
പശ്ചിമേഷ്യയിലേക്ക് കടത്താൻ ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്തിയതും വിദേശ പൗരനെ അറസ്റ്റ് ചെയ്തതും ലഹരിയോടുള്ള നമ്മുടെ ‘സീറോ ടോളറൻസ്’ നയത്തിന്റെ ഉദാഹരണമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്സ് (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

നിലവിൽ പശ്ചിമേഷ്യൻ മേഖലയിലെ അനധികൃത മയക്കുമരുന്ന് സമ്പദ്‌വ്യവസ്ഥയുടെ പ്രധാന വരുമാന സ്രോതസ്സാണിത്. ആഗോള വിതരണത്തിന്‍റെ 80 ശതമാനവും ഉത്പാദിപ്പിക്കപ്പെടുന്നത് സിറിയയിലാണ്.
ഗൾഫ് രാജ്യങ്ങളിൽ നിലവിൽ ഇത് വലിയൊരു ദേശീയ സുരക്ഷാ ഭീഷണിയായി മാറിയിട്ടുണ്ട്. ഇന്ത്യ വഴി പശ്ചിമേഷ്യൻ വിപണിയിലേക്ക് എത്തിക്കാൻ ശ്രമിച്ച ഈ കള്ളക്കടത്തിനു പിന്നിൽ പ്രവർത്തിച്ച ആഗോള സൂത്രധാരന്മാരെയും അന്താരാഷ്ട്ര ബന്ധങ്ങളെയും കുറിച്ചുള്ള വിശദമായ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്































