ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധത്തെ തുടര്‍ന്ന് ഉണ്ടായ ഊര്‍ജ്ജ വില വര്‍ധന രാജ്യത്ത് വലിയ സാമ്പത്തിക ആഘാതം സൃഷ്ടിച്ചേക്കുമെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ഉദയ് കൊട്ടക് മുന്നറിയിപ്പ് നൽകി.
യഥാര്‍ഥ സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുന്നതിന് ഇന്ത്യ വിദേശ മൂലധനത്തോടുള്ള അമിത ആശ്രയം കുറയ്ക്കണം. ആഭ്യന്തര ദീര്‍ഘകാല റിസ്‌ക് ക്യാപിറ്റല്‍ കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കഴിഞ്ഞ രണ്ട് മാസമായി അമേരിക്ക, ഇസ്രയേല്‍, ഇറാന്‍ എന്നിവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം ഇതുവരെ ഇന്ധനവിലയെ കാര്യമായി ബാധിച്ചിട്ടില്ല. എന്നാല്‍ നാം മോശമായ സാഹചര്യങ്ങള്‍ക്കായി തയ്യാറെടുത്തിരിക്കണം. ആഘാതം വരുന്നത് വരെ കാത്തുനില്‍ക്കാതെ പ്രയാസകരമായ സമയങ്ങളെ നേരിടാന്‍ സജ്ജരാകുകയാണ് വേണ്ടത്,’ – അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
രാജ്യങ്ങള്‍ അവരവരുടെ തന്ത്രപരമായ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതോടെ ആഗോള അന്തരീക്ഷം കൂടുതല്‍ ശിഥിലമാകുകയാണ്. അതിനാല്‍ ആഭ്യന്തര സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്.
മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള ദീര്‍ഘകാല കാഴ്ചപ്പാടോടെ ബിസിനസ്സുകള്‍ കെട്ടിപ്പടുക്കുന്നതിന് പകരം, പല കമ്പനികളും ത്രൈമാസ വരുമാനം, ഓഹരി വിലകള്‍, എംപ്ലോയി സ്റ്റോക്ക് ഓപ്ഷന്‍ നേട്ടങ്ങള്‍ എന്നിവയില്‍ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.’കമ്പനികള്‍ ഹ്രസ്വകാല ഓഹരി വിലകളില്‍ അമിതമായി ശ്രദ്ധിക്കാതെ, വരുന്ന മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള വളര്‍ച്ചയെ കുറിച്ച് ചിന്തിക്കണം.
വര്‍ഷങ്ങളോളം ഇന്ത്യ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങളെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നതെന്നും മഹാമാരിക്ക് ശേഷമാണ് ആഭ്യന്തര നിക്ഷേപകര്‍ മൂലധന വിപണിയില്‍ വലിയ പങ്കുവഹിക്കാന്‍ തുടങ്ങിയതെന്നും കൊട്ടക് ചൂണ്ടിക്കാട്ടി. ലാഭം വെറുതെ ട്രഷറി പോര്‍ട്ട്ഫോളിയോകളായി സൂക്ഷിക്കാതെ അത് വീണ്ടും ബിസിനസ്സില്‍ നിക്ഷേപിക്കാന്‍ അദ്ദേഹം കമ്പനികളോട് ആവശ്യപ്പെട്ടു.































