ടെഹ്റാൻ: എണ്ണ – വാതക കയറ്റുമതിയുടെ അഞ്ചിലൊന്ന് കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്കിൽ ഇന്ത്യയുമായി ബന്ധമുള്ള ഒരു കപ്പൽ ഉൾപ്പെടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ.
ഇന്ത്യയുമായി ബന്ധം പുലർത്തുന്ന ലോകത്തിലെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ എംഎസ്‌സിയുടെ കപ്പലും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നുണ്ട്.
അമേരിക്കയുടെ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ നീട്ടിയിട്ടും മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇറാൻ്റെ ഈ നടപടി.
എംഎസ്‌സി ഫ്രാൻസെസ്ക, എപാമിനോണ്ടാസ് എന്നീ രണ്ട് കപ്പലുകൾ കസ്റ്റഡിയിലെടുത്തതായി ഇറാൻ അറിയിച്ചു.ദുബായിൽ നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് പോകുമ്പോഴാണ് എപാമിനോണ്ടാസ് തടഞ്ഞത്. കപ്പലുകൾ ഇറാനിയൻ തീരത്തേക്ക് അടുപ്പിച്ചതായി ഇറാൻ പറഞ്ഞു.
ഗ്രീക്ക് ഉടമസ്ഥതയിലുള്ള യൂഫോറിയ എന്ന മൂന്നാമത്തെ കപ്പലും തടഞ്ഞുവെച്ചിട്ടുണ്ട്. ഈ കപ്പൽ ഔദ്യോഗികമായി കസ്റ്റഡിയിലെടുത്തിട്ടില്ലെങ്കിലും ഇറാൻ്റെ തീരങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.
സമുദ്ര സുരക്ഷയെ അപകടത്തിലാക്കുന്നു, ആവശ്യമായ അനുമതികളില്ലാതെ പ്രവർത്തിക്കുകയും നാവിഗേഷൻ സംവിധാനങ്ങളിൽ കൃത്രിമം വരുത്തുകയും ചെയ്തുവെന്നും ആരോപിച്ചാണ് ഇറാൻ രണ്ട് കപ്പലുകളും പിടിച്ചെടുത്തത്. ഹോർമുസ് കടലിടുക്കിലെ ക്രമസമാധാനവും സുരക്ഷയും തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇറാൻ വ്യക്തമാക്കി.
ആഗോള എണ്ണ കയറ്റുമതിയുടെ പ്രധാന പങ്ക് കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാനമായ ജലപാതയായ ഹോർമുസിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകളെ “നിയമലംഘന കപ്പലുകൾ” എന്ന് ഇറാൻ വിശേഷിപ്പിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഹോർമുസ് വഴി ഗൾഫിലേക്ക് പ്രവേശിക്കുന്നതിന് കപ്പലുകൾ അനുമതി തേടണമെന്ന് ഇറാൻ അറിയിച്ചു.






























