ന്യൂഡൽഹി : ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം ക്രമാതീതമായി കുറയുന്നു. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകൾ ഇതാണ് സൂചിപ്പിക്കുന്നത്.
2023 ൽ 9.08 ലക്ഷത്തിലധികം പേർ പഠനത്തിനായി വിദേശത്തേക്ക് പോയി. 2024 ൽ ഇത് 7.7 ലക്ഷമായും 2025 ൽ 6.26 ലക്ഷമായും കുറഞ്ഞു. രാജ്യസഭയിൽ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ ഈ വിവരങ്ങൾ പങ്കുവെച്ചത്.
2023 മുതൽ 2025 വരെയുള്ള കാലയളവിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ മറുപടി.
സാമ്പത്തിക ശേഷി, ബാങ്ക് വായ്പകൾ ലഭിക്കാനുള്ള സാധ്യത, വിദേശ സമൂഹങ്ങളുമായുള്ള സമ്പർക്കം, പ്രത്യേക പഠന ശാഖയോടുള്ള അഭിരുചി തുടങ്ങിയ കാരണങ്ങൾ വിദ്യാർഥികളുടെ വിദേശത്തേക്കുള്ള പോക്കിന് കാരണങ്ങളെന്ന് മന്ത്രി പറഞ്ഞു. വിജയിച്ചതും സമ്പന്നരും സ്വാധീനശക്തിയുള്ളവരുമായ പ്രവാസികളെ രാജ്യത്തിന് മുതൽക്കൂട്ടായിട്ടാണ് കാണുന്നത്. അറിവും വൈദഗ്ധ്യവും പങ്കിടുന്നതുൾപ്പെടെ പ്രവാസികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുക എന്നതും സർക്കാരിൻ്റെ ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കൽ, അക്രഡിറ്റേഷൻ ശക്തിപ്പെടുത്തൽ, ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കൽ, ഡിജിറ്റൽ വിദ്യാഭ്യാസ സംരംഭങ്ങൾ വികസിപ്പിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ആഗോള നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനായി, വിദേശ സർവകലാശാലകൾക്ക് രാജ്യത്ത് കാമ്പസുകൾ സ്ഥാപിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇതുവരെ 14 വിദേശ സ്ഥാപനങ്ങൾക്ക് അനുമതി ലഭിച്ചു. അഞ്ച് വിദേശ സർവകലാശാലകൾക്ക് ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ പ്രവർത്തിക്കാൻ അനുമതി ലഭിച്ചുവെന്നും മജുംദാർ പറഞ്ഞു































