March 6, 2026 4:45 pm

അയ്യപ്പ സംഗമം അടിമുടി ക്രമക്കേട്: ദേവസ്വം കോടികളുടെ കടത്തിൽ

കൊച്ചി : സംസ്ഥാന സർക്കാർ രാഷ്ടീയ ലക്ഷ്യത്തോടെ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്‍റെ നടത്തിപ്പിൽ ഗുരുതര ക്രമക്കേടെന്ന് ഹൈക്കോടതിയിൽ നൽകിയ സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോര്‍ട്ടിൽ അനുബന്ധമായി നൽകിയ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരത്തെ ഒരു ചാർട്ടേഡ് അക്കൗണ്ടൻ്റ് കമ്പനിയാണ് ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കോടതി ഉത്തരവ് ലംഘിച്ചായിരുന്നു സംഗമം.ഒന്നിൻ്റെയും കൃത്യമായ കണക്കും ബില്ലുകളും ലഭ്യമല്ല. ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിക്ക് പന്തൽ നിർമാണം അടക്കം നൽകിയത് ടെൻഡർ ഇല്ലാതെയായിരുന്നു. ഊരാളുങ്കൽ സൊസെററിയുടെ സഹസ്ഥാപനമായ ഇവന്‍റ് കമ്പനിക്കാണ് പത്തു ശതമാനം അധിക തുകയ്ക്ക് കരാര്‍ നൽകിയത്.

ജിഎസ്ടി ബില്ലുകള്‍ അടക്കമില്ലാത്തത് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന് വലിയ നഷ്ടമുണ്ടാകും. ഉപകരാറുകൾ ഒന്നും ഓഡിറ്റിങിന് ഹാജരാക്കിയിട്ടില്ല. ബില്ലുകൾ ശരിയല്ലാത്തതു കൊണ്ട് ഓഡിറ്റർക്ക് കൃത്യമായ കണക്ക് തിട്ടപ്പെടുത്താനായിട്ടില്ല.

രണ്ട് ലക്ഷത്തിനുള്ള കലാപരിപാടികൾ തീരുമാനിച്ചത്. എന്നാൽ എട്ടു ലക്ഷമാണ് ചെലവാക്കിയത്. രണ്ടു കോടിയുടെ സ്പോണ്‍സര്‍ഷിപ്പ് വരുമാനം അവ്യക്തമാണ്.

വിഐപികളുടെ ഭക്ഷണ വിതരണ ചെലവിലും കണക്കില്ല. മരാമത്ത് പണികള്‍ നൽകിയത് ടെന്‍ഡര്‍ ഇല്ലാതെയാണ്. കൈകാര്യ ചെലവായി 10 ശതമാനം അധിക തുക ഏകപക്ഷീയമായി കരാറുകാർക്ക് അനുവദിച്ചു. ഇനം തിരിച്ചുള്ള ചെലവ് ഉപകരാർ ഏറ്റെടുത്തവർ നൽകിയില്ല. അതിനാൽ കൃത്യമായ കണക്ക് പരിശോധിക്കാനായില്ല.

സംഗമം നടത്തിപ്പിൽ ഊരാലുങ്കൽ സൊസൈററിക്ക് മാത്രം 4.04 കോടിയാണ് നൽകാനുള്ളത്. ശേഷിച്ച തുക ബാര്‍ അറ്റാച്ചഡ് ഹോട്ടലുകള്‍ക്ക് അടക്കം കൊടുക്കണം. കുമരകം ഗോകുലം ഗ്രാന്‍ഡ് റിസോര്‍ട്ടിന് 12,88,168 രൂപ, ഗവ. ഇക്കോ ലോഡ്ജിന് 39,018 രൂപ, കുരമകം ഗ്രീന്‍ഫീല്‍ഡ്സിന് 18,5131 രൂപ, തിരുവനന്തപുരം ഗസ്റ്റ് ഹൗസ് -15,800, കെ.ടി.ഡി.സി. കുമരകം ഗേറ്റ് വേ-64376, കെ.ടി.ഡി.സി. വാട്ടര്‍ സ്‌കേപ്സ് കുരകം-29,8311, ശ്രീവത്സം ഗ്രാന്‍ഡ്, പത്തനംതിട്ട-26,942, താജ് കുമരകം-52, 4776, വൈല്‍ഡ് മിസ്റ്റ് ഹോം സ്റ്റേ, മൂന്നാര്‍- 25,300 എന്നിങ്ങനെയാണ് മറ്റു റിസോര്‍ട്ടുള്‍ക്കും ഹോട്ടലുകള്‍ക്കും നൽകാനുള്ള തുക.

സംഗമം നടന്ന രാത്രിയിൽ 3000 പേര്‍ ഭക്ഷണം കഴിച്ചെന്നാണ് കണക്ക്. എന്നാൽ, 500 താഴെ ആളുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. സംഗമം ദിവസം ഉച്ചയ്ക്ക് 5000 പേര്‍ കഴിച്ചതിന് എട്ടര ലക്ഷം ചെലവായെന്നും കണക്കിലുണ്ട്. എന്നാൽ, സംഗമത്തില്‍ ആകെ നാലായിരം പേര്‍ മാത്രം എത്തിയെന്നാണ് സര്‍ക്കാര്‍ കണക്ക്.

ദേവസ്വം മുൻകൂർ നൽകിയ രണ്ട് കോടി തിരിച്ചടച്ചിട്ടില്ല. ആഗോള അയ്യപ്പ സംഗമത്തിന് ചെലവഴിച്ച തുകയുടെ ജി എസ് ടി ഇൻപുട്ട് ക്രെഡിറ്റ് ലഭിക്കുന്ന കാര്യത്തിലും വ്യക്തതയില്ലെന്നും സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോര്‍ട്ടിലുണ്ട്.ഹോട്ടൽ ബില്ലുകളിൽ പലതിലും ജി എസ് ടി നമ്പർ ഇല്ല. അതിനാൽ ഇൻപുട്ട് ക്രെഡിറ്റായി കിട്ടേണ്ട തുക വാങ്ങാനാവില്ല.

ഇതിനിടെ, അയ്യപ്പ സംഗമത്തിന് വാഗ്ദാനം ചെയ്തിരുന്ന തുക നല്‍കാതെ സ്‌പോണ്‍സര്‍മാര്‍ പിന്മാറിയതിന് പിന്നില്‍ ശബരിമല സ്വര്‍ണക്കൊള്ള വിവാദമെന്ന വിശദീകരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രംഗത്ത് വന്നിട്ടൂണ്ട്

സ്വര്‍ണക്കൊള്ള വിവാദം വന്നതിന് പിന്നാലെ വാഗ്ദാനം ചെയ്തിരുന്ന പന്ത്രണ്ട് കോടി രൂപ രൂപ നല്‍കാന്‍ വിവിധ സ്ഥാപനങ്ങളും വ്യക്തികളും വിസമ്മതിച്ചുവെന്നാണ് വാദം. അയ്യപ്പസംഗമം വഴി ബോര്‍ഡിന് 3.40 കോടിയുടെ കടം വന്നതായി സ്വതന്ത്ര ഓഡിറ്റിങ്ങില്‍ കണ്ടെത്തിയിരുന്നു. ഇതിലടക്കം ഈ മാസം 27നകം വിശദീകരണം നല്‍കാന്‍ ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബോര്‍ഡിന്റെ വിശദീകരണം.

സംഗമത്തിന് മുന്നോടിയായി ആരും പണം നല്‍കിയിരുന്നില്ലെന്നാണ് ദേവസ്വം ബോര്‍ഡിൻ്റെ ഔദ്യോഗിക രേഖയിലുള്ളത്. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, എന്നിവിടങ്ങളിലെ വ്യവസായികളും വ്യക്തികളുമാണ് ശബരിമല സ്വര്‍ണക്കൊള്ള വിവാദം വന്നതിന് പിന്നാലെ വാഗ്ദാനം ചെയ്തിരുന്ന പന്ത്രണ്ട് കോടിയിലേറെ രൂപ നല്‍കുന്നതില്‍ നിന്നും പിന്മാറിയത്.

ദേവസ്വം ബോര്‍ഡ് കത്തെഴുതി പണം ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. കേരള ബാങ്ക്, ധനലക്ഷ്മി ബാങ്ക്, അദാനി ഗ്രൂപ്പ് എന്നിവരാണ് നാല് കോടി നല്‍കിയത്. പരമാവധി സ്‌പോണ്‍സര്‍ഷിപ്പ് നേടി കരുതല്‍ തുകയാക്കാം എന്ന ലക്ഷ്യമാണ് ശബരിമല സ്വര്‍ണക്കൊള്ള വിവാദം വന്നതിന് പിന്നാലെ തടസപ്പെട്ടതെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നു.

ആരെങ്കിലും നേരത്തെ പണം നല്‍കിയിട്ടുണ്ടോ, വാഗ്ദാനം ചെയ്തിരുന്ന തുക നല്‍കാനാവുമോ എന്ന കാര്യം ഒരിക്കല്‍ക്കൂടി ബോര്‍ഡ് രേഖാമൂലം ആരായും. വാഗ്ദാനം ചെയ്ത പണം കിട്ടാത്ത സാഹചര്യമുണ്ടായാല്‍ ചെലവിനത്തില്‍ തുക നല്‍കേണ്ടവര്‍ക്ക് കരാറില്‍ പറഞ്ഞതിനെക്കാള്‍ പണം കുറച്ച് കൈമാറുന്നതിന് ശ്രമിക്കും.

അതിന് കഴിയാത്ത സാഹചര്യമുണ്ടായാല്‍ സര്‍ക്കാര്‍ ഏജന്‍സികളെ സമീപിക്കുന്നതിനൊപ്പം വ്യവസായികളോടും സഹായം തേടി അയ്യപ്പ സംഗമത്തിന് വേണ്ടി വന്ന തുകയുടെ ചെലവില്‍ ഉള്‍ക്കൊള്ളിക്കാനാണ് ലക്ഷ്യം. ഈമാസം പതിനേഴിന് ബോര്‍ഡ് യോഗം ചേരുന്നതിന് മുന്‍പായി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ ജയകുമാര്‍ പറഞ്ഞു.

സ്‌പോണ്‍സര്‍ഷിപ്പിലൂടെ നാലുകോടി രൂപ ലഭിച്ചതായും ചെലവ് ഏഴുകോടിക്ക് മുകളിലാണെന്നും കെ ജയകുമാര്‍ പറഞ്ഞു. ബില്ലുകള്‍ ഇനിയും കൊടുത്തു തീര്‍ക്കാനുണ്ട്. കടം കൊടുത്തു തീര്‍ക്കാന്‍ സ്‌പോണ്‍സര്‍മാരെ കിട്ടുമോ എന്ന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News