March 6, 2026 4:05 pm

അജിത് പവാറിൻ്റെ മരണം: മഹാരാഷ്ട രാഷ്ടീയം പ്രതിസന്ധിയിൽ

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായൻ, ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ അപ്രതീക്ഷിത വിയോഗം സംസ്ഥാനത്തിന്‍റെ രാഷ്ട്രീയ സമവാക്യങ്ങളെ അടിമുടി ഉലക്കുന്നു.

ഭരണകക്ഷിയായ മഹായുതി സഖ്യത്തിന്‍റെ കരുത്തുറ്റ തൂണുകളിലൊന്ന് വിമാനാപകടത്തിൽ വിടപറഞ്ഞപ്പോൾ, അത് കേവലം ഒരു പാർട്ടിയുടെ നഷ്ടത്തിനപ്പുറം വരാനിരിക്കുന്ന നിയമസഭാ-തദ്ദേശ തെരഞ്ഞെടുപ്പുകളുടെ ഗതി തന്നെ മാറ്റുന്ന വലിയൊരു രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

അഞ്ച് ദശകത്തോളം മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ശരദ് പവാറിന് ശേഷം എൻസിപിയെ ഗ്രാമീണ അടിത്തറയിൽ ഉറപ്പിച്ചുനിർത്തിയ അജിത് പവാറിന്‍റെ അഭാവം, പാർട്ടിയുടെ രണ്ട് വിഭാഗങ്ങളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നു. ആറ് തവണ ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്‍റെ ഭരണപരമായ മികവും താഴെത്തട്ടിലുള്ള ജനസ്വാധീനവും മഹായുതി സർക്കാരിന് വലിയൊരു സുരക്ഷാകവചമായിരുന്നു.

അജിത് പവാർ നേതൃത്വം നൽകുന്ന എൻസിപി വിഭാഗത്തിന്റെ ഭാവി എന്നതാണ് ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്ന പ്രധാന ഘടകം. ബാരാമതിയിലെയും പശ്ചിമ മഹാരാഷ്ട്രയിലെയും 41 എംഎൽഎമാരെ ഒന്നിപ്പിച്ചു നിർത്തിയത് അജിത് പവാർ എന്ന നേതാവിന്റെ വ്യക്തിപ്രഭാവമായിരുന്നു.

അദ്ദേഹത്തിന് പകരക്കാരനായി ഈ എംഎൽഎമാരെയും പാർട്ടി സംവിധാനത്തെയും നിയന്ത്രിക്കാൻ ശേഷിയുള്ള മറ്റൊരു മുഖം നിലവിൽ അജിത് വിഭാഗത്തിലില്ല. ഈ സാഹചര്യം മുതലെടുത്ത് ശരദ് പവാർ വിഭാഗത്തിലേക്ക് എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

അജിത് പവാറിന്റെ മരണത്തോടെ എൻസിപിയുടെ രണ്ട് വിഭാഗങ്ങളും ലയിക്കാനുള്ള രാഷ്ട്രീയ സമ്മർദ്ദം ഏറുകയാണ്. മകൾ സുപ്രിയ സുലെയെ ദേശീയ രാഷ്ട്രീയത്തിലും അജിത് പവാറിനെ സംസ്ഥാന രാഷ്ട്രീയത്തിലും പ്രതിഷ്ഠിക്കാനുള്ള ശരദ് പവാറിന്‍റെ നീക്കങ്ങൾക്കിടെയാണ് ഈ ദുരന്തം സംഭവിക്കുന്നത് എന്നത് കുടുംബത്തിനകത്തെ രാഷ്ട്രീയ പിൻഗാമി തർക്കങ്ങൾക്കും വഴിമാറാൻ കാരണമായേക്കാം.

മഹായുതി സഖ്യത്തെ സംബന്ധിച്ചിടത്തോളം ബിജെപിക്കും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കും ഇത് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. എൻസിപിയുടെ വോട്ട് ബാങ്ക് ഉറപ്പിച്ചുനിർത്താൻ അജിത്തിന് കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തിൽ ബാരാമതി ഉൾപ്പെടെയുള്ള മേഖലകളിൽ ബിജെപിയുടെ സ്വാധീനം ദുർബലമായാൽ അത് പ്രതിപക്ഷമായ മഹാ വികാസ് അഘാഡിക്ക് വലിയ രാഷ്ട്രീയ നേട്ടമാകും.

കൂടാതെ, അജിത് പവാറിന്‍റെ അനന്തരവൻ രോഹിത് പവാർ യുവ നേതാവെന്ന നിലയിൽ ശരദ് പവാറിനൊപ്പം നിൽക്കുമ്പോൾ, അജിത്തിന്‍റെ കുടുംബത്തിൽ നിന്ന് മറ്റൊരാൾക്ക് ഈ വിടവ് നികത്താൻ കഴിയുമോ എന്നതും മഹാരാഷ്ട രാഷ്ട്രീയ കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്.

മഹാരാഷ്ട്രയിൽ ഇനി സംഭവിക്കാൻ പോകുന്നത് എൻസിപിയുടെ ഐക്യമാണോ അതോ ആ പാർട്ടിയുടെ രാഷ്ട്രീയ അസ്തമയമാണോ എന്ന ചോദ്യത്തിനുള്ള ഉത്തരമാകും വരും ദിവസങ്ങളിലെ രാഷ്ട്രീയ നീക്കങ്ങൾ.

അജിത് പവാർ സഞ്ചരിച്ചിരുന്ന വിമാനം, ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ  തകർന്നുവീണ് പൊട്ടിത്തെറിക്കുകയായിരുന്നു.  അഞ്ച് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. . അജിത് പവാറും,  സഹായി പിങ്കി മാലി, സുരക്ഷാ ഉദ്യോഗസ്ഥൻ വിധിപ് ജാദവ്, ക്യാപ്റ്റൻ സുമിത്ത് കപൂർ (പൈലറ്റ് ഇൻ കമാൻഡ്), ക്യാപ്റ്റൻ സംഭവി പതക് (ഫസ്റ്റ് ഓഫീസർ) എന്നിവരാണ് മരിച്ചത്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News