കൊച്ചി: ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തത് കൊണ്ട് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. എന്നാൽ കുറ്റപത്രം സമർപ്പിക്കുന്നതിന് കടമ്പകൾ ഉണ്ടെന്നാണ് എസ് ഐ ടിയുടെ വിശദീകരണം.
പ്രതി പങ്കജ് ഭണ്ഡാരി തനിക്കെതിരെയുള്ള എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടും ജാമ്യവും തേടി കോടതി സമീപിച്ചിരുന്നു. ഇത് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം.
പ്രതികൾ സ്വാഭാവിക ജാമ്യം ലഭിച്ച് പുറത്ത് വരുമ്പോൾ ജനത്തിന് അന്വേഷണത്തിൽ സംശയം ഉണ്ടാകുന്നു. അത് തടയാനുള്ള ഇടപെടൽ അന്വേഷണ സംഘത്തിന്‍റെ ഭാഗത്ത് നിന്നുണ്ടാകതല്ലേ എന്നും കോടതി ആരാഞ്ഞു.
സ്വർണക്കൊള്ള കേസുകളിൽ നേരത്തെ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ രണ്ട് കേസുകളിലും മുരാരി ബാബുവിന് ജാമ്യം ലഭിച്ചത്. തുടർന്ന് അദ്ദേഹം ജയിൽ മോചിതനായിരുന്നു.
ഇതിനിടെ, സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി.എസ്. പ്രദാനത്തിന്‍റെ മൊഴിയെടുത്തു. 2025-ൽ നടന്ന അറ്റകുറ്റപ്പണികൾ സംബന്ധിച്ച് എസ്‌ഐടി വിവരങ്ങൾ ആരാഞ്ഞു.ഇത് രണ്ടാംതവണയാണ് പ്രശാന്തിൻ്റെ മൊഴി രേഖപ്പെടുത്തുന്നത്.
മരാമത്ത് പണികളേക്കുറിച്ച് അറിയിക്കാതിരുന്നതിൽ ഗൂഢാലോചനയുണ്ടെന്ന നിഗമനത്തിലായിരുന്നു ചോദ്യംചെയ്യൽ. ദേവസ്വം ബോർഡ് മുൻ അംഗം അജയകുമാരിന്‍റെ മൊഴിയും എസ്‌ഐടി രേഖപ്പെടുത്തി.
2025-ൽ ദ്വാരപാലകപാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് എസ്‌ഐടി അന്വേഷണ വിധേയമാക്കുന്നത്. ഈ അന്വേഷണത്തിനിടെയാണ് 2019-ലെ സ്വർണക്കൊള്ള പുറത്തുവരുന്നത്. 2019-ൽ നടന്നത് കൊള്ളയാണെങ്കിൽ 2025-ൽ നടന്നത് കൊള്ള മറയ്ക്കാനുള്ള നീക്കമാണെന്ന് കോടതി വിലയിരുത്തിയിരുന്നു.
മരാമത്ത് വിഭാഗത്തെ പോലും അറിയിക്കാതെ ദ്വാരപാലക പാളികൾ എടുത്തുമാറ്റിയത് ഹൈക്കോടതിയുടെയും സ്‌പെഷൽ കമ്മിഷണറുടെയും മറ്റും ശ്രദ്ധയിൽ വരാതിരിക്കാനായിരുന്നു ഇതെന്ന് പിന്നീട് എസ്‌ഐടിയുടെ അന്വേഷണത്തിൽ വ്യക്തമായി.
ഇതിനായി പ്രത്യേക ഗൂഢാലോചനയും അണിയറനീക്കവും നടത്തിയിട്ടുണ്ടെന്നും എസ്‌ഐടിക്ക് വ്യക്തമായിട്ടുണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തതയ്ക്ക് വേണ്ടിയാണ് പ്രദാനത്തിന്‍റെയും അജയകുമാരിന്‍റെയും മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. മൊഴിയുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനയുമുണ്ടാകും. 2024-ലേയും 2025-ലേയും നടപടികളിൽ പ്രത്യേക കേസ് രജിസ്റ്റർ ചെയ്യാനുള്ള സാധ്യതയുണ്ട്.































