March 6, 2026 11:52 pm

ഐക്യനീക്കം പാളി; എൻ എസ് എസും എസ് എൻ ഡി പിയും വീണ്ടും അകന്നു

കൊച്ചി : രാഷ്ടീയം, ഭരണം എന്നിവ ഉൾപ്പെടെ സമസ്ത മേഖലകളിലും മുസ്ലിം സമുദായം പിടിമുറുക്കുന്നതിനെതിരെ എൻ എസ് എസും എസ് എൻ ഡി പി യോഗവും ഒന്നിച്ചു നിൽക്കാനുള്ള നീക്കം പൊളിഞ്ഞു.

യോഗവുമായുള്ള ഐക്യനീക്കത്തിൽ നിന്ന് എൻ എസ് എസ് പിന്മാറി. എൻ എസ് എസ് ഡയറക്ടർ ബോർഡാണ് എസ് എൻ ഡി പിയുമായുള്ള ഐക്യ നീക്കം വേണ്ടെന്ന നിലപാട് സ്വീകരിച്ചത്.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരമൊരു ഐക്യം പ്രായോഗികമല്ലെന്നും അത് പരാജയപ്പെടുമെന്നുമാണ് എൻ എസ് എസ് തീരുമാനിച്ചതെന്ന് ഡയറക്ടർ ബോർഡ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

എന്നാൽ ഇതേക്കുറിച്ച് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി പ്രതികരിക്കാൻ വിസമ്മതിച്ചു. പിന്നീട് സംസാരിക്കാം എന്ന് അദ്ദേഹം മാധ്യമ പ്രവർത്തരോട് പറഞ്ഞു.

നിയമസഭ തിരഞ്ഞടുപ്പ് അടുത്തെത്തുമ്പോൾ, വന്ന ഈ അസാധാരണ ഐക്യ നീക്കം വിവിധ രാഷ്ടീയ മുന്നണികളെ അമ്പരപ്പിലാക്കിയിരുന്നു. ഇടതുമുന്നണിയും സി പി എമ്മുമാണ് ഈ സമുദായിക ധ്രുവീകരണ ശ്രമങ്ങൾക്ക് പിന്നിലെന്ന വിമർശനവും ശക്തമായിരുന്നു.

ഇതിനിടെ മന്ത്രി സജി ചെറിയാൻ നടത്തിയ ‘മുസ്ലിം വിരുദ്ധ’ പരാമർശങ്ങൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയും ചെയ്തു. സജി ചെറിയാന് പാർടിയിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും കടുത്ത എതിർപ്പ് നേരിടേണ്ടിവരികയും ചെയ്തു.

അതേസമയം, വെള്ളാപ്പള്ളിയുടെ ഐക്യ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തമായതോടെയാണ് എൻ എസ് എസ് പിന്മാറിയതെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഇപ്പോൾ വ്യാഖ്യാനിക്കുന്നത്.നിന്ന നില്പിൽ മലക്കം മറിയുകയാണ് അദ്ദേഹം.

ബി ജെ പി മുന്നണിയായ എൻ ഡി എയുടെ പ്രമുഖ നേതാവായ തുഷാർ വെള്ളാപ്പള്ളിയെ ഐക്യചർച്ചകൾക്കായി ദൂതനായി അയച്ചതിൽ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യം അങ്ങനെ തോന്നിയില്ലെങ്കിലും പിന്നീട് തുഷാറിനെ ദൂതനാക്കിയത് ശരിയല്ലെന്ന് ബോധ്യമായതുകൊണ്ടാണ് എൻ എസ് എസ് പിന്മാറിയതെന്ന് സുകുമാരൻ നായർപറഞ്ഞു.

ഐക്യ നീക്കവുമായി ബി ജെ പി മുന്നണിയിലെ പ്രമുഖ നേതാവായ തുഷാർ വരുന്നത് രാഷ്ട്രീയ വ്യാഖ്യാനങ്ങൾക്ക് ഇടയാക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐക്യം വേണ്ടെന്ന പ്രമേയം താൻ തന്നെയാണ് ഡയറക്ടർ ബോർഡിൽ അവതരിപ്പിച്ചതെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായ വ്യക്തി ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് എൻ എസ് എസിൻ്റെ പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമാണെന്ന വിലയിരുത്തലിലാണ് ഐക്യനീക്കം ഉപേക്ഷിക്കാൻ സംഘടന തീരുമാനിച്ചതെന്നും അദ്ദേഹം വിവരിച്ചു. കാര്യങ്ങൾ കണ്ടാൽ മനസ്സിലാകുമല്ലോ എന്നും സുകുമാരൻ നായർ ചോദിച്ചു. ‘

അച്ഛൻ എന്തിനാണ് മകനെ ചർച്ചക്ക് അയക്കുന്നത്. ഈ മകൻ ആരാ, ബി ജെ പി മുന്നണിയായ എൻ ഡി എയുടെ നേതാവല്ലേ. അപ്പോൾ രാഷ്ട്രീയം വ്യക്തമല്ലേ എന്നും സുകുമാരൻ നായർ ചോദിച്ചു. തുഷാറിനെ ദൂതനാക്കിയ എസ് എൻ ഡി പി നീക്കത്തിൽ എൻ എസ് എസിന് സംശയമുണ്ട്. സമദൂരമെന്ന ആശയത്തിന് വെല്ലുവിളിയാണ് ഈ രാഷ്ട്രീയ ലക്ഷ്യമെന്നും ജനറൽ സെക്രട്ടറി വ്യക്തമാക്കി.

ഹൈന്ദവ സാമുദായിക ഐക്യ നീക്കത്തിൽ നിന്നുള്ള എൻ എസ് എസിന്‍റെ പിന്മാറ്റം എസ് എൻ ഡി പി നേതൃത്വത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. എൻ എസ് എസിന്‍റെ പിന്മാറ്റ തീരുമാനം വന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴും വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിയും ഇനിയും പ്രതികരിച്ചിട്ടില്ല.

മാധ്യമങ്ങളുടെ ചോദ്യത്തോട് ഇക്കാര്യത്തിൽ ഒന്നും മിണ്ടാതെയാണ് ഇരുവരും കടന്നുപോയത്. എൻ എസ് എസ് നിലപാടിനോട് തൽക്കാലം പ്രതികരിക്കാൻ ഇല്ലെന്നാണ് വെള്ളാപ്പള്ളിയും തുഷാറും വ്യക്തമാക്കിയത്. തുഷാർ എത്തിയതിന് ശേഷം ഡയറക്ടർ ബോർഡ് യോഗം ചേരുമെന്നും അതിനുശേഷം മാത്രമായിരിക്കും പ്രതികരണം എന്നുമാണ് വെള്ളാപ്പള്ളി അറിയിച്ചിട്ടുള്ളത്. അതുവരെ ഇക്കാര്യത്തിൽ മറ്റു പ്രതികരണങ്ങൾ ഉണ്ടാവില്ലെന്നാണ് വെള്ളാപ്പള്ളിയുടെ നിലപാട്.

നേരത്തെ വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും കൂടിക്കാഴ്ച നടത്തി ഐക്യ നീക്കം ശക്തമാക്കിയിരുന്നു. എന്നാൽ ഡയറക്ടർ ബോർഡ് യോഗത്തിൽ ഭൂരിഭാഗം പേരും സാമുദായിക ഐക്യ നീക്കത്തെ എതിർക്കുകയായിരുന്നു. ഇതിനൊപ്പം സുകുമാരൻ നായരും ഐക്യം വേണ്ടെന്ന നിലപാട് ശരിവച്ചതോടെയാണ് തീരുമാനമായത്.

സുകുമാരൻ നായരുടെ കൂടി അംഗീകാരത്തോടെയാണ് ഐക്യ നീക്കത്തിൽ നിന്നുള്ള എൻ എസ് എസിന്‍റെ പിന്മാറ്റം. ഡയറക്ടർ ബോർഡിന്‍റെ അറിയിപ്പിൽ ഒപ്പുവച്ചിട്ടുള്ളതും എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ തന്നെയാണ്. സാമുദായിക ഐക്യം നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് എൻ എസ് എസിന്‍റെ പിന്മാറ്റം. പ്രത്യേകിച്ചും മുസ്ലിം ലീഗിനെതിരായ വെള്ളാപ്പള്ളിയുടെ കടുത്ത വിമ‍ർശനങ്ങൾ തുടരുന്ന സാഹചര്യം സമദൂരമെന്ന നിലപാടിന് വെല്ലുവിളിയാണെന്ന് എൻ എസ് എസ് വിലയിരുത്തിയിട്ടുണ്ട്

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News