ടെഹ്റാൻ : ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഇസ്ലാമിക ഭരണകൂടത്തിനെതിരായ ജനകീയ പ്രക്ഷോഭം അതിരൂക്ഷമായി തുടരുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സംഘർഷം പടർന്നിരിക്കുകയാണ്.’സ്വാതന്ത്ര്യം’, ‘ഏകാധിപതിക്ക് മരണം’ തുടങ്ങിയ മുദ്രാവാക്യങ്ങളോടെയാണ് ജനം തെരുവിൽ ഉറങ്ങിയിരിക്കുന്നത്.
ഖമനയിയുടെ ചിത്രങ്ങൾ കത്തിച്ച്, അതിൽ നിന്ന് സിഗരററിന് തീ കൊളുത്തുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഖമനയിയുടെ ചിത്രങ്ങൾക്ക് തീകൊളുത്തുന്നത് ഇറാനിൽ ശിക്ഷാർഹമാണ്.സ്ത്രീകൾ സിഗരററ് വലിക്കുന്നതിനും വിലക്കുണ്ട്.

തെരുവുകളിൽ ഹിജാബും മററു ശിരോവസ്ത്രങ്ങളും സ്ത്രീകൾ വ്യാപകമായി കത്തിക്കുന്നുണ്ട്. ശിരോവസ്ത്രം നിർബന്ധമാക്കിയിരിക്കുന്ന രാജ്യമാണ് ഇസ്ലാമിക നിയമം നിലവിലുള്ള ഇറാൻ.
പൊതുജനങ്ങളുടെ രോഷത്തോടൊപ്പംഅമേരിക്കയുടെ കർശനമായ ആവശ്യങ്ങൾക്കും ഭീഷണികൾക്കും ഇടയിൽ കുടുങ്ങിയിരിക്കുകയാണ് ആയത്തുല്ല അലി ഖമനയിയുടെ സർക്കാർ. പ്രതിഷേധവുമായി ജനങ്ങൾ മുന്നോട്ടുപോവുകയും അമേരിക്ക ഇടപെടുകയും ചെയ്താൽ അവസ്ഥ അപകടകരമാവുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

വെനസ്വേലയിലെ യുഎസ് നടപടിക്ക് ശേഷം, യു എസ് പ്രസിഡണ്ട് ഡൊണാൾ ട്രംപിൻ്റെ ആക്രമണോത്സുക വിദേശനയത്തിൻ്റെ അടുത്ത ഇര’ ഇറാൻ ആയേക്കാമെന്ന്അധികൃതർ ഭയപ്പെടുന്നുവെന്ന് റോയിറ്റേഴ്സ് ചൂണ്ടിക്കാട്ടുന്നു
ടെഹ്‌റാനിലെ വിവിധ ആശുപത്രികളിൽ നിന്നുള്ള കണക്കുകൾ പ്രകാരം മരണസംഖ്യ ഇരുന്നൂറിലധികം ഉയർന്നതായാണ് സൂചന. എന്നാൽ മനുഷ്യാവകാശ സംഘടനകൾ ഔദ്യോഗികമായി സ്ഥിരീകരിച്ച കണക്കുകൾ പ്രകാരം മരണസംഖ്യ 62 കടന്നിട്ടുണ്ട്.
ആയത്തുല്ല അലി ഖമനയി
രണ്ടായിരത്തഞ്ഞൂറിലധികം പേർ ഇതിനോടകം തടങ്കലിലായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും യുവാക്കളും വിദ്യാർത്ഥികളുമാണ്.
കലാപം അടിച്ചമർത്തുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച രാത്രി മുതൽ രാജ്യത്തുടനീളം ഇൻ്റർനെറ്റ്, ഫോൺ ബന്ധങ്ങൾ ഭരണകൂടം വിച്ഛേദിച്ചിരിക്കുകയാണ്. പുറംലോകവുമായുള്ള ബന്ധം നിലച്ചതോടെ ഇറാനിലെ യഥാർത്ഥ സാഹചര്യം ആശങ്കാജനകമായി തുടരുന്നു.
ഇറാൻ്റെ തകർച്ചയിലായ സമ്പദ്‌വ്യവസ്ഥയ്ക്കും കുതിച്ചുയരുന്ന പണപ്പെരുപ്പത്തിനുമെതിരെ ഡിസംബർ 28-ന് ആരംഭിച്ച പ്രതിഷേധം ഇപ്പോൾ ഭരണകൂടത്തെ താഴെയിറക്കണമെന്ന ആവശ്യത്തിലേക്ക് വളർന്നിരിക്കുകയാണ്. ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണങ്ങളും അതിനെത്തുടർന്ന് ഏർപ്പെടുത്തിയ രാജ്യാന്തര ഉപരോധങ്ങളും ഇറാൻ്റെ സാമ്പത്തിക നില പൂർണ്ണമായും തകർത്തിരുന്നു.
ഇറാനിയൻ കറൻസിയായ റിയാലിൻ്റെ മൂല്യം പകുതിയിലേറെ ഇടിഞ്ഞതോടെ അവശ്യസാധനങ്ങളുടെ വില സാധാരണക്കാർക്ക് താങ്ങാനാവുന്നതിലും അപ്പുറമായി. പ്രതിഷേധക്കാരെ നേരിടാൻ സുരക്ഷാ സേന മെഷീൻ ഗണ്ണുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിക്കുന്നതായും ആശുപത്രികളിൽ നിന്ന് മൃതദേഹങ്ങൾ ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നതായും വിവരങ്ങളുണ്ട്.
ഇതിനിടെ ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അമേരിക്കയാണെന്ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കുറ്റപ്പെടുത്തി. അതേസമയം, പ്രതിഷേധക്കാർക്കെതിരെ സൈനിക നടപടി തുടർന്നാൽ ഇടപെടലുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ദുബായിൽ നിന്നുള്ള വിമാനങ്ങൾ ഉൾപ്പെടെ റദ്ദാക്കിയതോടെ ഇറാൻ പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
ആണവകേന്ദ്രങ്ങളെ ലക്ഷ്യംവെച്ച് ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തിയ ആക്രമണങ്ങളിൽ സൈനികരും സാധാരണക്കാരുമുൾപ്പെടെ ആയിരത്തിലേറെപ്പേർ കൊല്ലപ്പെടുകയും അതിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആണവകേന്ദ്രങ്ങൾക്കും തകരാറുകൾ സംഭവിച്ചു. ദിവസങ്ങൾ നീണ്ട സംഘർഷങ്ങൾക്ക് പിന്നാലെ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം ഇറാൻ അവസാനിപ്പിച്ചതായുള്ള വാർത്തയും പുറത്തുവന്നു.
2022-ൽ ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്ത മഹ്സ അമീനി എന്ന യുവതി കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്നുണ്ടായ ദേശീയ പ്രതിഷേധങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് ഇറാൻ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.































