ഡോ.ജോസ് ജോസഫ്..
വേൾഡ് ഓഫ് മാഡ്നെസ്.മുഴുഭ്രാന്തിൻ്റെ വേറിട്ട യൂണിവേഴ്സാണ് ദിലീപ് നായകനായ
ഭ ഭ ബ (ഭയ ഭക്തി ബഹുമാനം).
നോ ലോജിക്, ഒൺലി മാഡ്നെസ് എന്ന മുൻകൂർ ജാമ്യത്തോടെയാണ് ചിത്രത്തിൻ്റെ തുടക്കം. ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നൂറിൻ ഷെറീഫും ഭർത്താവ് ഫാഹിം സഫറും ചേർന്ന് തയ്യാറാക്കിയ ചിത്രത്തിൻ്റെ തിരക്കഥയിൽ യുക്തി അന്വേഷിക്കേണ്ട. 
ഈ നാട് ഒരു ഭ്രാന്താലയമാണ്. അതിൽ കൂടിയ സൈസിലുള്ള ഒരു വട്ടനാണ് ചിത്രത്തിലെ നായകൻ.അങ്ങനെ സംസ്ഥാനത്തെ മുഴുവൻ ഞെട്ടിച്ച ഒരു വട്ടൻ്റെ കഥ എന്ന് പറഞ്ഞു കൊണ്ടാണ് ചിത്രം തുടങ്ങുന്നത്. ചില സമകാലിക സംഭവങ്ങൾക്ക് നേരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള അതിശയോക്തി കലർന്ന ഒരു മോക്കറിയാണ് ഈ സിനിമ.
ചെങ്കൊടി മുന്നണിയുടെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായ മുഖ്യമന്ത്രിയും പോലീസുമാണ് പ്രധാന വില്ലന്മാർ. മണിയൻ പിള്ള രാജുവിൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം നിർഗുണന്മാരും.വിനീത് ശ്രീനിവാസൻ്റെയും ധ്യാൻ ശ്രീനിവാസൻ്റെയും അസിസ്റ്റൻ്റായി പ്രവർത്തിച്ച പരിചയമുള്ള ധനജ്ഞയ് ശങ്കർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ ഭ ബ.
![]()
കോളനികളിൽ നിന്നുള്ള വിജയ്ൻ്റെ ആരാധകരായ ദളപതി ബോയ്സും സമ്പന്ന കുടുംബങ്ങളിൽ നിന്നുള്ള റിച്ച് കിഡ്സും തമ്മിലുള്ള ഏറ്റുമുട്ടലോടെയാണ് ചിത്രത്തിൻ്റെ തുടക്കം. അവരുടെ തർക്കത്തിനിടയിൽ സംസ്ഥാനത്തെ മുഴുവൻ ഞെട്ടിച്ച ഒരു വട്ടൻ്റെ കഥ കടന്നു വരുന്നു.
കഥയിൽ ഉടനീളം അയാൾക്ക് പേരില്ല. സാധാരണക്കാരൻ എന്നാണ് അയാൾ സ്വയം പരിചയപ്പെടുത്തുന്നത്.ചിത്രത്തിൽ ദിലീപിന് നായികമാരും ഇല്ല.പകരം കൂട്ടിന് ‘അഴിഞ്ഞാടാൻ’ എത്തുന്നത് ഗില്ലി ബാല എന്ന കാമിയോ റോളിൽ മോഹൻലാലാണ്.
2025 ക്രിസ്തുമസ് – ന്യൂ ഈയർ സീസണിൽ ആദ്യം റിലീസ് ചെയ്യുന്ന മലയാള ചിത്രമാണ് ഭ ഭ ബ. ഇത് തൻ്റെ ‘കം ബാക്ക്’മൊമൻ്റ് ആണെന്ന് ദിലീപിൻ്റെ നായക കഥാപാത്രവും ഈ ആഘോഷം ഞങ്ങൾ തൂക്കി എന്ന് മോഹൻലാലിൻ്റെ കഥാപാത്രവും പറയുന്നുണ്ട്. 152 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൻ്റെ നിർമ്മാതാവ് ഗോകുലം ഗോപാലനാണ്.

മോഹൻലാലിൻ്റെ ഗില്ലി യൂണിവേഴ്സിലെ ഒരു പ്രധാന കഥാപാത്രമായി നിർമ്മാതാവും ചിത്രത്തിൽ വേഷമിടുന്നു.വിപ്ലവ മുന്നണിയുടെ അനിഷേധ്യ നേതാവായ സി കെ ജോസഫ് (ബൈജു സന്തോഷ് ) മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷമുള്ള സ്വീകരണ ചടങ്ങിലേക്കാണ് നായകൻ്റെ കടന്നു വരവ്. “പഴത്തൊലിയിൽ തെറ്റി വീഴുന്നതൊക്കെ പണ്ട് “. ഇനിയങ്ങനെയൊന്നും വീഴില്ല എന്നാണ് അയാളുടെ മുന്നറിയിപ്പ്.അണികൾക്ക് മുഖ്യനോട് അന്ധമായ ആരാധനയാണ്.സാധാരണക്കാർക്ക് കട്ട കലിപ്പും.
അതിവേഗ പാതയ്ക്കു വേണ്ടി സമ്പന്നരുടെ വസ്തുക്കൾ ഒഴിവാക്കി സാധാരണക്കാരെ കുടിയൊഴിപ്പിച്ചതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.അവിടെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് നായകൻ മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടു പോകുന്നു. കമ്മീഷണർ ദേവ് ജിയും (ദേവൻ) അസിസ്റ്റൻ്റ് കമ്മീഷണർ അഷ്ക്കറുമെല്ലാം (സാൻഡി മാസ്റ്റർ) നോക്കി നിൽക്കുമ്പോഴാണ് നിസ്സാരമായി മുഖ്യമന്ത്രിയെ കിഡ്നാപ് ചെയ്തു കൊണ്ട് നായകൻ കടന്നു കളഞ്ഞത്.

ലോക്കൽ പോലീസ് പരാജയപ്പെട്ടപ്പോൾ മുഖ്യമന്ത്രിയെ കണ്ടെത്താൻ ചെന്നൈയിൽ നിന്നും ഉദ്യോഗസ്ഥർ എത്തുന്നു.മുഖ്യമന്ത്രിയുടെ മകനായ നോബിളിനായിരുന്നു (വിനീത് ശ്രീനിവാസൻ) നേതൃത്വം.ആരാണ് മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടു പോയത്? എന്താണ് അയാൾക്ക് മുഖ്യമന്ത്രിയോടുള്ള മുൻവൈരാഗ്യത്തിന് കാരണം? സ്വന്തം നിഗമനങ്ങളുമായി ടി വി യിൽ ഇൻ്റർവ്യൂകളിൽ പ്രത്യക്ഷപ്പെടുന്ന ഗോഡ്സൺ അഞ്ചരക്കണ്ടിയും (ധ്യാൻ ശ്രീനിവാസൻ )രംഗത്തുണ്ട്.
ബന്ദിയാക്കിയ മുഖ്യമന്ത്രിയെ മോചിപ്പിക്കാൻ പോലീസ് പുറകെ വെച്ചു പിടിക്കുന്നു.” എന്തോരം പോലീസുകാരാ എൻ്റെ പിറകെ.ഇതു ഞാൻ കലക്കും” എന്നാണ് നായകൻ്റെ കമൻ്റ്. നായകൻ്റെ പഴയ കാലം അന്വേഷിക്കുന്നതിനിടയിലാണ് ഗില്ലി യൂണിവേഴ്സ് കടന്നു വരുന്നത്.ഭ്രാന്താശുപത്രിയിൽ നിന്ന് രക്ഷപെട്ടെത്തിയ നായകൻ അവിടെ ഗില്ലി ബാലയുമായി (മോഹൻ ലാൽ ) ചേർന്ന് വലിയൊരു അധോലോക സാമ്രാജ്യം പണിതുയർത്തി .
ക്ലൈമാക്സ് ചെറുതായി വഴുതിപ്പോകുമ്പോൾ ഗില്ലി ബാല വീണ്ടുമെത്തുന്നുണ്ട്. വലിയ പവർഹൗസാണ് ഗില്ലി ബാല. നടന്നാൽ ഹൈപ്പ്, ഇരുന്നാൽ ഹൈപ്പ്, തുമ്മിയാൽ പോലും ഹൈപ്പ്. പാൻ ഇന്ത്യൻ ബേസിൽ കട്ട ഹീറോയിസം കാണിക്കുന്ന ഗില്ലി ബാബുവിൻ്റെ ഡാൻസ് ചിത്രത്തിൽ കാണാം. ഡാൻസിനു പുറമെ ലാലിൻ്റെ ആരാധകർക്ക് വേണ്ടി ഹൈപ്പ് മൂപ്പിക്കാൻ ചെരിഞ്ഞുള്ള നടപ്പും മുണ്ട് മടക്കി കുത്തലും മീശ പിരിക്കലും മുണ്ട് പറിച്ചടിയുമെല്ലാം ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്.

ഇതിനെല്ലാമിടയിലും നാട്ടുകാരുടെ ജീവിതം നാശമാക്കിയ മുഖ്യനോടുള്ള പ്രതികാരം നായകൻ അണയാതെ മനസ്സിൽ കാത്തു സൂക്ഷിക്കുന്നു. ഇന്ത്യയിൽ ഉടനീളമുള്ള സർവ്വ പോലീസ് അക്കാദമികളിലും പരിശീലനം നേടിയ അഖിലേന്ത്യാ കേഡർ പോലീസ് ഉദ്യോസ്ഥരുടെ സ്ക്കില്ലിനെയും ചിത്രത്തിൽ ട്രോളുന്നുണ്ട്.
മുഖ്യമന്ത്രിക്കും പോലീസിനുമാണ് ട്രോളുകൾ കൂടുതലും .’ചട്ടം കടമൈ ചെയ്യും ” നിയമം അതിൻ്റെ ഉത്തരവാദിത്വം നിറവേറ്റുക തന്നെ ചെയ്യുമെന്നാണ് നായകൻ ആവർത്തിച്ചു പറയുന്നത്. മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ദലപതി ചിത്രങ്ങളുടെ നിരവധി റെഫറൻസുകൾ ചിത്രത്തിൽ കേൾക്കാം.
മോഹൻലാലിൻ്റെ കാമിയോ റോൾ ചിത്രത്തിൽ ഹൈപ്പിനു വേണ്ടി തിരുകി കയറ്റിയതു പോലെ തോന്നും. ജെൻ സി പിള്ളേരുടെ കാലമാണെന്ന് വെല്ലുവിളിക്കുമ്പോൾ പഴയതും പുതിയതുമായി ഒരു കൈ നോക്കാം എന്നാണ് ദിലീപിൻ്റെ കഥാപാത്രത്തിൻ്റെ വെല്ലുവിളി.ന്യൂ ജെൻ തലമുറയോട്,ഇതു പോലെ എത്ര പിള്ളേരെ കണ്ടതാ എന്നും വെല്ലുവിളിയുണ്ട്.
പീക്ക് എക്സൻട്രിക് ലെവലിലാണ് ദിലീപ്, മോഹൻ ലാൽ, വിനീത് ശ്രീനിവാസൻ ,അഡ്വ.മുകുന്ദൻ ഉണ്ണിയായെത്തുന്ന സലീം കുമാർ, ബൈജു സന്തോഷ് തുടങ്ങിയവരുടെ പ്രകടനം. ക്ലൈമാക്സിൽ എസ് ജെ സൂര്യ ഓസ്ക്കാർ ആയി എത്തുന്നു.

വിജയ് മേനോൻ, ബാലു വർഗീസ്, അശോകൻ, സിദ്ധാർഥ് ഭരതൻ,ബിജു പപ്പൻ, ജിബിൻ ഗോപിനാഥ്, അശ്വത് ലാൽ,നോബി മാർക്കോസ്, ഷാജു ശ്രീധർ, മണിയൻപിള്ള രാജു, സാൻഡി മാസ്റ്റർ, ദേവൻ,ശരണ്യ പൊൻവണ്ണൻ തുടങ്ങിയവരുടെ പ്രകടനങ്ങളും മികച്ചതാണ്.
ഹൈപ്പ് സൃഷ്ടിക്കുക എന്നതിനപ്പുറം തിരക്കഥയ്ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. നായകന് സി കെ ജോസഫ് എന്ന രാഷ്ട്രീയ നേതാവിനോട് തോന്നുന്ന പ്രതികാരമാണ് തിരക്കഥയിലെ ഏറ്റവും ദുർബ്ബലമായ കണ്ണി.യുക്തിയൊന്നുമില്ലാതെ ആഘോഷാന്തരീക്ഷത്തിൽ വെറുതെ കണ്ടിരിക്കാവുന്ന എൻ്റർടെയിനറാണ് ഭ ഭ ബ.
കലൈ കിങ്‌സണും സുപ്രീം സുന്ദറും ചേർന്നൊരുക്കിയ ആക്‌ഷൻ രംഗങ്ങൾ ആകർഷകമല്ല. ഗോപീ സുന്ദറിൻ്റെ പശ്ചാത്തല സംഗീതവും ഷാൻ റഹ്മാൻ്റെ സംഗീതവും കൊള്ളാം.ആർമോയുടെ ക്യാമറയും മികച്ചതാണ്.രഞ്ജൻ എബ്രഹാമാണ് എഡിറ്റർ.
————————————————————————————————————————————————————–
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക































