ഡോ ജോസ് ജോസഫ്
കീർത്തി നല്ലതാണെങ്കിലും ചീത്തയാണെങ്കിലും നാടുകളും കാലങ്ങളും താണ്ടി നിലനിൽക്കും. ജീവിതത്തിൽ ദുഷ്കീർത്തി സംഭവിച്ചാലും ജീവിച്ചിരിക്കുക എന്നതാണ് പ്രധാനം.
സ്വന്തം ജീവിതത്തിൽ സംഭവിച്ച ദുഷ്കീർത്തി മരിച്ചു കഴിഞ്ഞാലെങ്കിലും മാറ്റണമെന്ന് ആഗ്രഹിക്കുന്ന ഭാസ്ക്കരൻ മാഷും സ്വന്തം കാമുകിയുടെ ദുഷ്പേര് മാറ്റാൻ മലയുടെ പേരു തന്നെ മാറ്റിയ ശിഷ്യൻ മോഹനനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ.
തൊണ്ടിമുതലും ദൃക്സാക്ഷിയും,സൗദി വെള്ളക്ക’തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയെറ്റേഴ്സിൻ്റെ ബാനറിൽ പുറത്തിറങ്ങുന്ന സിനിമയാണിത്.

ചന്ദന മരങ്ങളുടെ കേന്ദ്രമായ മൂന്നാർ അഞ്ചുനാട്ടിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലുള്ള ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത് ജി ആർ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ്. ഇന്ദുഗോപന്‍റെ ഇതേ പേരിലുള്ള ചെറുനോവലിൻ്റെ ചലച്ചിത്രാവിഷ്ക്കാരമാണ് വിലായത്ത് ബുദ്ധ.
2020ൽ നോവൽ പുറത്തിറങ്ങിയപ്പോൾ അത് സിനിമയാക്കണമെന്ന് അന്തരിച്ച സംവിധായകൻ സച്ചി ആഗ്രഹിച്ചിരുന്നു. ചന്ദന മോഷ്ടാവായ ഡബിൾ മോഹനൻ എന്ന കഥാപാത്രമായി പൃഥ്വിരാജ് സുകുമാരൻ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സച്ചിയുടെ ചീഫ് അസ്സോസിയേറ്റും സന്തത സഹചാരിയുമായിരുന്ന ജയൻ നമ്പ്യാരാണ്.
ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് വിലായത്ത് ബുദ്ധ.
ഏറ്റവും മുന്തിയ ഇനം എ ക്ലാസ് ചന്ദനത്തിന്റെ പേരാണ് വിലായത്ത് ബുദ്ധ. ചന്ദന കൊള്ളക്കാർ അന്വേഷിച്ചു നടക്കുന്ന അപൂർവ്വ ഇനം ചന്ദനം. ബുദ്ധൻ്റെ പാതിയടഞ്ഞ കണ്ണിലെ സമാധാനത്തിൻ്റെ പൂർണ്ണതയാണ് വിലായത്ത് ബുദ്ധ.
നിർവ്വാണ ബുദ്ധനെ കൊത്തിയെടുക്കാൻ പാകത്തിൽ വളവും തിരിവുമില്ലാത്ത പരിപൂർണ്ണമായ, ലക്ഷണമൊത്ത തടി.അപൂർവ്വമായ ഈ ചന്ദനത്തിന് ചുറ്റുമുള്ള കളിയാണ് ഈ സിനിമയിലെ കഥാപാത്രങ്ങൾ. എണ്ണമില്ലാത്ത സംഘർഷങ്ങളും ആശയക്കുഴപ്പവും ചുറ്റി വരിഞ്ഞതാണ് അവരുടെ ജീവിതം.
അപരിചിതങ്ങളായ വഴികളിലൂടെ സഞ്ചരിക്കുന്നവരാണ് ഇന്ദുഗോപൻ്റെ കഥാപാത്രങ്ങൾ. കണക്കുകൾ കൂട്ടിയും കിഴിച്ചും കൊണ്ടും കൊടുത്തും മുന്നേറുന്ന ചതുരംഗക്കളിയാണ് അവർക്ക് ജീവിതം.
സ്ക്കൂൾ അധ്യാപകൻ്റെ സർവ്വ മാന്യതയോടും ആദരവോടും കൂടി ജീവിച്ചിരുന്ന നാട്ടുപ്രമാണിയാണ് ടി.ഭാസ്ക്കരൻ (ഷമ്മി തിലകൻ). 10 വർഷമായി മറയൂർ പഞ്ചായത്ത് പ്രസിഡണ്ട്. ധാർഷ്ഠ്യത്തിൻ്റെ ആൾ രൂപമാണ് ‘തൂവെള്ള ഭാസ്ക്കരൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഭാസ്ക്കരൻ സാർ.മറയൂരിൽ പാർട്ടി എന്നാൽ ഭാസ്ക്കരൻ സാറാണ്. മ
റ്റുള്ളവർ തൻ്റെ യശോധാവള്യത്തിൻ്റെ നിഴലിൽ കഴിഞ്ഞാൽ മതി എന്നാണ് ഭാസ്ക്കരൻ സാറിൻ്റെ വാശി. അടുത്ത തിരഞ്ഞെടുപ്പിലും കേരളാ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി താൻ തന്നെ മത്സരിക്കുമെന്ന് ഉറപ്പിച്ചാണ് ഭാസ്ക്കരൻ സന്ധ്യക്ക് വീട്ടിലേക്ക് മടങ്ങിയത്.
തുന്നിയ ഷർട്ടും വാങ്ങി, സമൂഹത്തിൽ ദുഷ്പേരുള്ള ചോലയ്ക്കലെ ചെമ്പകത്തിൻ്റെ (രാജശ്രീ) വീട് ചേർന്നുള്ള കുറുക്കുവഴിയെ പോയ ഭാസ്ക്കരൻ, അബദ്ധത്തിൽ തീട്ടക്കുഴിയിൽ വീണു. സാറിൻ്റെ മകൻ അനിക്ക് ചെമ്പകത്തിൻ്റെ മകൾ ചൈതന്യവുമായി അടുപ്പമുണ്ട്.
അച്ഛനും മകനും ഒരേ വീട്ടിൽ നിന്നാണ് പറ്റ് എന്നാണ് നാട്ടിലെ സംസാരം. തീട്ടക്കുഴിയിൽ വീണ ഭാസ്ക്കരൻ്റെ മേൽ പതിച്ച ദുർഗന്ധം പെട്ടെന്ന് ദുഷ്കീർത്തിയായി മാറി. തൂവെള്ള ഭാസ്ക്കരൻ തീട്ടം ഭാസ്ക്കരനായി. എതിരാളികളായ ചുവപ്പൻ പാർട്ടി അത് വ്യക്തിഹത്യക്കുള്ള അവസരമാക്കി മാറ്റി.
വേശ്യായായ ചെമ്പകം അച്ചടി ഭാഷയിൽ സംസാരിക്കുന്നത് ഭാസ്ക്കരൻ മാഷുമായുള്ള സംസർഗ്ഗം കൊണ്ടാണെന്നാണ് അവരുടെ ആക്ഷേപം. ജീവിച്ചിരിക്കുമ്പോൾ കിട്ടിയ ദുഷ്പേര് മരിച്ചു കഴിഞ്ഞെങ്കിലും മാറ്റണം.അതിനായി അയാൾ കണ്ടുവെച്ചത് വീട്ടുമുറ്റത്തു വളർത്തുന്ന ചന്ദനമരമാണ്.

എല്ലാവരും ദുർഗന്ധം പ്രതീക്ഷിച്ചിരിക്കുമ്പോൾ മൃതദേഹത്തിൽ ചന്ദനമെരിഞ്ഞ് സുഗന്ധം പരക്കണം.തീട്ടം ഭാസ്ക്കരനെ ചന്ദനം മണത്ത് ദുഷ്കീർത്തി മായണം. “ചന്ദനം പരന്നഭോജിയാണ്.സ്വന്തം വേര് കൂർപ്പിച്ച് അകിലിൻ്റെ വേരിൽ തുളച്ചു കയറും. അതിൻ്റെ ഭക്ഷണം വലിച്ചെടുക്കും.അതു പോലെയാണ്പൊതുജനവും.
മറ്റുള്ളവൻ്റെ വേദന ഊറ്റിയെടുത്ത് വിഴുങ്ങിയാലേ ദഹിക്കൂ “ചന്ദനത്തെ പോലെ പരാന്ന ഭോജികളായി ജീവിക്കുന്ന ജനങ്ങളെയും ജനാധിപത്യത്തെയും ഭാസ്ക്കരൻ വെറുത്തു. മാറ്റാനാവാത്ത വിധം നാറ്റിക്കപ്പെട്ട അയാൾ രാഷ്ട്രീയം ഉപേക്ഷിച്ച് വീട്ടിലേക്ക് ഉൾവലിഞ്ഞു.
ചിത്രത്തിൻ്റെ ആദ്യ അര മണിക്കൂറിൽ തൂവെള്ള ഭാസ്ക്കരൻ തീട്ടം ഭാസ്ക്കരനായി മാറിയതിൻ്റെ പശ്ചാത്തലമാണ് സംവിധായകൻ കാണിക്കുന്നത്. അര മണിക്കൂർ കഴിയുമ്പോഴാണ് കഥാനായകനായ ഡബിൾ മോഹനൻ്റെ രംഗപ്രവേശം. അപ്പോഴേക്കും ഭാസ്ക്കരൻ രാഷ്ട്രീയത്തിൽ നിന്നും പിന്മാറി 5 വർഷം കഴിഞ്ഞിരുന്നു.
ഭാസ്ക്കരിൻ്റെ വിദ്യാർത്ഥിയായിരുന്നു മോഹനൻ.പോലീസിൻ്റെയും വനംവകുപ്പിൻ്റെയും സ്ഥിരം നോട്ടപ്പുള്ളി. ചന്ദനം കടത്തുകാരനായ മോഹനന് ചിന്ന വീരപ്പൻ, ഡബിൾ മോഹനൻ, കൊച്ചു വീരപ്പൻ ,സാൻഡൽ മോഹനൻ എന്നെല്ലാം വിളിപ്പേരുകളുണ്ട്.
മറയൂരിലെ ചോദ്യം ചെയ്യപ്പെടാത്ത ചന്ദനം കൊള്ളക്കാരനാണ്.അയാൾ നോട്ടമിടുന്ന ചന്ദനം അവിടെ നിന്നും ഏതു വിധേനയും മുറിച്ചു മാറ്റുന്ന മഹാ കൗശലക്കാരൻ.
ശർക്കരയിൽ പൊതിഞ്ഞ ചന്ദനം പോലെയാണ് ചെമ്പകത്തിൻ്റെ മകൾ ചൈതന്യം.
മോഹനൻ്റെ കാമുകി. ഭാസ്ക്കരൻ്റെ മകൻ അനിയുമായും (അനു മോഹൻ) അവൾക്ക് സ്നേഹമുണ്ടെങ്കിലും അവളുടെ റേഞ്ചിന് ചേർന്നതും അവളെ മെരുക്കിയതും മോഹനനായിരുന്നു. തിളച്ചു മറിയുന്ന ശർക്കര പാവ് പോലെയാണവൾ.
അനിയെപ്പോലുള്ളവർ വിരലിട്ടാൽ പൊള്ളി പിന്മാറും. അതിൽ നിന്നും വിരൽ മുക്കി ഒറിജിനൽ ശർക്കര വാർത്തെടുക്കാൻ മോഹനനെ പോലെ കരുത്തനായ ആണൊരുത്തനെ സാധിക്കൂ. അതുകൊണ്ട് അവൾ എപ്പോഴും ചന്ദനം മണക്കുന്ന മോഹനൻ്റെ കൂടെ കൂടി. വേശ്യയുടെ മകൾ എന്ന ദുഷ്കീർത്തിയിൽ നിന്നും കാമുകിയെ രക്ഷിക്കാൻ ആട്ടുമലക്ക് ചൈതന്യ മല എന്ന് പേരിടാനുള്ള അത്യദ്ധ്വാനത്തിലാണ് മോഹനൻ.
അനിയെ എതിരാളികളുടെ അടിയിൽ നിന്നും രക്ഷിച്ച് ഭാസ്ക്കരൻ്റെ വീട്ടിലെത്തിച്ച മോഹനനെ അവിടെ കാത്തിരുന്നത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ്.വിലായത്ത് ബുദ്ധ. ചന്ദന മരങ്ങളിലെ മമ്മൂട്ടി. ഐശ്വര്യത്തിൻ്റെയും സമാധാനത്തിൻ്റെയും പ്രതീകം. 60 സെൻ്റിമീറ്റർ വീതമുള്ള 11 പരിപൂർണ്ണ ബുദ്ധന്മാരെ അതിൽ നിന്നും കൊത്തിയെടുക്കാം.
കടലു കടന്ന് ബുദ്ധഭഗവാനായി ഷാങ്ഹായിയിലെ കോടീശ്വരന്മാരുടെ വീട്ടിൽ ഇരിക്കേണ്ട മുതലാണ് ഭാസ്ക്കരൻ്റെ വീട്ടുമുറ്റത്ത് വെറുതെ നിൽക്കുന്നത്. തീട്ടം ഭാസ്ക്കരന് മരണശേഷം തൻ്റെ നാറ്റം മാറ്റാനുള്ള വെറും വിറക് കഷണങ്ങൾ മാത്രമാണത്. എന്നാൽ മോഹനന് തൻ്റെ ജീവിതം തന്നെ മാറ്റി മറിച്ചേക്കാവുന്ന അമൂല്യവും പവിത്രവുമായ സമ്പത്താണ് ആ വിലായത്ത് ബുദ്ധ.

രണ്ടാം പകുതിയിൽ വിലായത്ത് ബുദ്ധ എന്ന ചന്ദന മരമാണ് കഥയിലെ താരം.ചന്ദനം എങ്ങനെയും കൈക്കലാക്കാൻ ഡബിൾ മോഹനനും വിട്ടു കൊടുക്കാതിരിക്കാൻ ഭാസ്ക്കരനും നടത്തുന്ന കളികളാണ് രണ്ടാം പകുതിയെ മുന്നോട്ട് കൊണ്ടു പോകുന്നത്
അക്രമകാരിയായ മോഹനൻ വിലായത്ത് ബുദ്ധക്കടുത്തെത്തുമ്പോൾ അഹിംസാവാദിയാണ്.അത് സ്വന്തമാക്കാൻ രക്തം ചൊരിയരുതെന്ന് അയാൾക്ക് നിർബ്ബന്ധമുണ്ട് .വീറും വാശിയുള്ള മോഹനനെ തനിക്ക് നഷ്ടപ്പെടാതിരിക്കാൻ ഇവർക്കൊപ്പം ചൈതന്യയും കളിക്കളത്തിലുണ്ട്.
എഴുത്തിൽ ഗാംഭീര്യം നിറഞ്ഞ വിലായത്ത് ബുദ്ധ അതേപടി സ്ക്രീനിലേക്ക് പകർത്തുക അത്ര എളുപ്പമല്ല. മൂന്ന് മണിക്കൂറുകളോളം ദൈർഘ്യമുള്ള ചിത്രത്തിൻ്റെ ആദ്യ പകുതി കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതിനാണ് സംവിധായകൻ മാറ്റി വെച്ചത്.രണ്ടാം പകുതി സ്വന്തം ദുഷ്കീർത്തി മാറ്റാൻ ഭാസ്ക്കരനും വേശ്യയുടെ മകൾ എന്ന ചൈതന്യത്തിൻ്റെ പേരുദോഷം മാറ്റിയെടുക്കാൻ മോഹനനും നടത്തുന്ന ശ്രമങ്ങളിലാണ് ഫോക്കസ്.
രണ്ട് പേർക്കും ഇതിനുള്ള ഉപാധി വിലായത്ത് ബുദ്ധയാണ്.എന്നാൽ ഈ ഫോക്കസ് പലപ്പോഴും നഷ്ടപ്പെട്ടു പോകുന്നു. വൈരുദ്ധ്യങ്ങളുള്ള കഥാപാത്രമാണ് മോഹനൻ.പുഷ്പയിൽ അല്ലു അർജുൻ അവതരിപ്പിച്ച ചന്ദന കൊള്ളക്കാരൻ നായകനെ പോലെ പോലെ ഡബിൾ മോഹനന് മാസ്സും പവറും നൽകാനുള്ള സംവിധായകൻ്റെ ശ്രമം കഥാപാത്രത്തിൻ്റെ കാതൽ നഷ്ടപ്പെടുത്തി.
മോഹനൻ്റെ മാസ്സ് ഹീറോയിസം കാണിക്കാൻ ക്ലൈമാക്സിൽ ഒരുക്കിയ ഫൈറ്റ് രംഗങ്ങൾ മുഴച്ചു നിൽക്കുന്നു.മറയൂരിൻ്റെയും അഞ്ചുനാടിൻ്റെയും പ്രകൃതി ഭംഗി ഗംഭീരമായി പകർത്തിയിട്ടുണ്ട്. എന്നാൽ ചൈതന്യമലയുടെ മുകളിൽ ഒരുക്കിയ ഗ്രാഫിക്സ് രംഗങ്ങൾ കഥയുടെ ഒഴുക്കുമായി ചേർന്നു പോകുന്നതല്ല.
ഡബിൾ മോഹനൻ, തീട്ടം ഭാസ്ക്കരൻ, ചൈതന്യം എന്നീ മൂന്ന് കഥാപാത്രങ്ങളുടെ ചതുരംഗക്കളികളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ധാർഷ്ഠ്യം, നാണക്കേട്, ഉൾവലിയൽ, നിസ്സഹായത, ഉയർത്തെഴുന്നേൽപ്പ് എന്നിങ്ങനെ ജീവിതത്തിൻ്റെ പല ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഭാസ്ക്കരനെ ഷമ്മി തിലകൻ മികവുറ്റ പ്രകടനത്തിലൂടെ അവിസ്മരണീയമാക്കി.
ഡയലോഗ് ഡെലിവറിയിൽ ഷമ്മി പലപ്പോഴും പിതാവ് തിലകനെ ഓർമ്മിപ്പിക്കും. ഷമ്മിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ് തീട്ടം ഭാസ്ക്കരൻ. കുറച്ച് കറുപ്പിച്ചിട്ടാണ് പൃഥ്വിയുടെ കൊച്ചു വീരപ്പൻ മോഹനൻ പ്രത്യക്ഷപ്പെടുന്നത്. മാസ്സും പവറും ഒത്തു ചേർന്ന മോഹനനെ അദ്ദേഹം ഗംഭീരമാക്കി.
തൊട്ടപ്പനു ശേഷമുള്ള പ്രിയംവദ കൃഷ്ണൻ്റെ ഗംഭീര കഥാപാത്രമാണ് ചൈതന്യം. നോവലിലെ ചൈതന്യത്തിൻ്റെ വീറും വാശിയും പ്രേക്ഷകരിലേക്ക് പകരുന്നതിൽ പ്രിയംവദ വിജയിച്ചു. ചെമ്പകമായി രാജശ്രീയും അനിയായി അനു മോഹനനും മികച്ച അഭിനയം കാഴ്ച്ചവെച്ചു.കിരൺ പീതാംബരൻ, പ്രമോദ് വെളിയനാട്, ധ്രുവൻ, തേജേയ് അരുണാസലം തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
സച്ചിയിൽ നിന്നും പ്രതീക്ഷിക്കുന്ന മികവിന് ഒപ്പമെത്താൻ ശിഷ്യൻ ജയൻ നമ്പ്യാർക്കായിട്ടില്ല.കൊമേഴ്സ്
കഴിഞ്ഞ ആഴ്ച്ച ദുൽഖർ ചിത്രം കാന്തയ്ക്ക് ഗംഭീരമായ പശ്ചാത്തല സംഗീതം ഒരുക്കിയ ജേക്സ് ബിജോയ് ആ മികവ് വിലായത്ത് ബുദ്ധയിലും തുടർന്നു.ശ്രീജിത് സാരംഗാണ് എഡിറ്റർ.സന്ദീപ് സേനൻ, എ വി അനൂപ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

—————————————————————————
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക































