അയോധ്യ: നീണ്ട കാത്തിരിപ്പിനൊടുവിൽ അയോധ്യ ശ്രീ രാമക്ഷേത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി.
ക്ഷേത്ര സമുച്ചയത്തിന്‍റെ മുഴുവൻ പണികളും പൂർത്തിയായതിന്‍റെ പ്രഖ്യാപനവും ക്ഷേത്ര ശിഖരത്തിലെ ധ്വജാരോഹണവും നവംബർ 25-ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുക്കും. അദ്ദേഹം 161 അടി ഉയരമുള്ള ക്ഷേത്ര ശിഖരത്തിൽ കൊടിയേറ്റും.

2024 ജനുവരിയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം ക്ഷേത്രത്തിൻ്റെ മറ്റ് അനുബന്ധ നിർമ്മാണങ്ങൾ വേഗത്തിൽ പുരോഗമിക്കുകയായിരുന്നു.
ക്ഷേത്രത്തിലെ ഏഴ് മണ്ഡപങ്ങൾ, ചുറ്റുമതിലുകൾ, സമുച്ചയത്തിനുള്ളിലെ മറ്റ് ആറ് ഉപദേവതാ ക്ഷേത്രങ്ങൾ എന്നിവയുടെ നിർമ്മാണമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.ഈ ആഴ്ച നടക്കുന്ന ധ്വജാരോഹണത്തോടെ ക്ഷേത്രം പൂർണ്ണരൂപത്തിൽ ഭക്തർക്കായി സമർപ്പിക്കപ്പെടും.

ക്ഷേത്ര നിർമ്മാണം പൂർത്തിയാകുന്ന വേളയിൽ ശ്രീ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് സാമ്പത്തിക കണക്കുകളും പുറത്തുവിട്ടു. ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിൽ ഒന്നായി രാമക്ഷേത്രം മാറിയിരിക്കുകയാണ്.
ക്ഷേത്ര നിർമ്മാണത്തിനായി പൊതുജനങ്ങളിൽ നിന്നും മറ്റ് സ്രോതസ്സുകളിൽ നിന്നുമായി ഇതുവരെ 5,500 കോടിയിലധികം രൂപ ലഭിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും 2021-ലെ ‘നിധി സമർപ്പണ’ യജ്ഞത്തിലൂടെയാണ് സമാഹരിച്ചത്.
2024-25 സാമ്പത്തിക വർഷത്തിൽ മാത്രം 327 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. ഇതിൽ 153 കോടി രൂപ നേരിട്ടുള്ള സംഭാവനയായും, ബാക്കി തുക ബാങ്ക് നിക്ഷേപങ്ങളുടെ പലിശയിനത്തിലുമാണ് ലഭിച്ചത്.

ഏകദേശം 1,800 കോടി രൂപയാണ് ക്ഷേത്ര നിർമ്മാണത്തിനായി ഇതുവരെ ചെലവഴിച്ചിട്ടുള്ളത്.കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 396 കോടി രൂപ നികുതിയിനത്തിൽ ട്രസ്റ്റ് സർക്കാരിലേക്ക് അടച്ചിട്ടുണ്ട്.
പണത്തിന് പുറമെ, 100 ക്വിൻ്റെലിലധികം വെള്ളിയും 20 കിലോയിലധികം സ്വർണ്ണവും ഭക്തർ ക്ഷേത്രത്തിൽ സമർപ്പിച്ചിട്ടുണ്ട്.
നവംബർ 25-ന് നടക്കുന്ന ചടങ്ങിൽ ക്ഷേത്ര നിർമ്മാണത്തിന് സഹായിച്ച തൊഴിലാളികളെയും സംഭാവന നൽകിയ പ്രമുഖരെയും ആദരിക്കുമെന്നും ട്രസ്റ്റ് വൃത്തങ്ങൾ അറിയിച്ചു.































