അബുജ: നൈജീരിയയിൽ ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ അതീവഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതായാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നൈജീരിയൻ തലസ്ഥാനമായ അബുജയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്തെ ഒരു സ്വകാര്യ കത്തോലിക്കാ സ്കൂളിൽ സായുധരായ അക്രമികൾ അതിക്രമിച്ച് കയറി 215 വിദ്യാർഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയതാണ് ഒടുവിലത്തെ സംഭവം.
വെള്ളിയാഴ്ച പുലർച്ചെ നടന്ന ഈ ആക്രമണത്തിന് പിന്നാലെ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ (സിഎഎൻ), അധികൃതരുമായി ബന്ധപ്പെട്ട് കുട്ടികളെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. വനമേഖലകൾ കേന്ദ്രീകരിച്ച് സുരക്ഷാ സേന തിരച്ചിൽ തുടരുകയാണ്.
&imwidth=800&imheight=600&format=webp&quality=medium)
ഈ ആഴ്ച തന്നെ ക്വാരയിൽ ഒരു പള്ളിക്ക് നേരെ നടന്ന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും പാസ്റ്റർ ഉൾപ്പെടെയുള്ളവരെ തട്ടിക്കൊണ്ടുപോവുകയും ചെയ്തിരുന്നു. കൂടാതെ, വടക്കുപടിഞ്ഞാറൻ കെബ്ബി സ്റ്റേറ്റിലെ ഗവൺമെന്റ് ഗേൾസ് ബോർഡിങ് സ്കൂളിൽ നിന്ന് 25 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോവുകയും വൈസ് പ്രിൻസിപ്പലിനെ വധിക്കുകയും ചെയ്ത സംഭവവും വലിയ ഞെട്ടലുളവാക്കിയിരുന്നു.
നൈജീരിയയിൽ വർധിച്ചുവരുന്ന ഈ ക്രൈസ്തവ വേട്ടയ്ക്ക് പിന്നിൽ പ്രധാനമായും ബൊക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് തുടങ്ങിയ തീവ്രവാദ സംഘടനകളും, ഫുലാനി ഗോത്രവിഭാഗത്തിൽപ്പെട്ട സായുധ സംഘങ്ങളുമാണ്.

‘പാശ്ചാത്യ വിദ്യാഭ്യാസം നിഷിദ്ധമാണ്’ എന്ന ആശയത്തിൽ വിശ്വസിക്കുന്ന ബൊക്കോ ഹറാം പോലുള്ള സംഘടനകൾ, ക്രൈസ്തവ മിഷണറി സ്കൂളുകളെയും പാശ്ചാത്യ രീതിയിലുള്ള വിദ്യാഭ്യാസത്തെയും തങ്ങളുടെ മതമൗലികവാദത്തിന് ഭീഷണിയായിട്ടാണ് കാണുന്നത്.
നൈജീരിയയെ ഒരു പൂർണ്ണ ഇസ്ലാമിക രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെ ശരീഅത്ത് നിയമങ്ങൾ നടപ്പിലാക്കാനും ഇവർ ആഗ്രഹിക്കുന്നു.
ഇതിനുപുറമെ, മധ്യ നൈജീരിയയിലെ കാർഷിക മേഖലകളിൽ മുസ്ലീം മതവിഭാഗത്തിൽപ്പെട്ട ഫുലാനി ഇടയന്മാരും ക്രിസ്ത്യൻ കർഷകരും തമ്മിലുള്ള ഭൂമി തർക്കങ്ങളും വംശീയ കലാപങ്ങളും പലപ്പോഴും ക്രൈസ്തവർക്ക് നേരെയുള്ള സംഘടിത ആക്രമണങ്ങളായി മാറാറുണ്ട്. പണം ആവശ്യപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകലുകൾക്കും സായുധ സംഘങ്ങൾ സ്കൂളുകളെ ലക്ഷ്യമിടുന്നു.
നിലവിൽ പ്രസിഡന്‍റ് ബോല അഹമ്മദ് ടിനുബു ആണ് നൈജീരിയയുടെ ഭരണാധികാരി. 2023-ൽ അധികാരമേറ്റ അദ്ദേഹത്തിന്റെ സർക്കാർ, ഇത്തരം ഭീകരപ്രവർത്തനങ്ങളെ അമർച്ച ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിലും, രാജ്യത്തിന്റെ പല ഭാഗങ്ങളിലും സുരക്ഷാ സംവിധാനങ്ങൾ പരാജയപ്പെടുന്നതായാണ് കാണുന്നത്.
ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയിലെ ഏകദേശം 22 കോടിയോളം വരുന്ന ജനങ്ങളിൽ മതപരമായ വിഭജനം പ്രകടമാണ്. ജനസംഖ്യയുടെ പകുതിയോളം (ഏകദേശം 50-53%) മുസ്ലീങ്ങളും, ബാക്കി (ഏകദേശം 46-48%) ക്രിസ്ത്യാനികളുമാണെന്നാണ് കണക്കുകൾ.
വടക്കൻ നൈജീരിയ മുസ്ലീം ഭൂരിപക്ഷ പ്രദേശവും തെക്കൻ നൈജീരിയ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശവുമാണ്. ഈ ഭൂപ്രകൃതിപരമായ വേർതിരിവും മതപരമായ ധ്രുവീകരണവും സംഘർഷങ്ങൾ വ്യാപിക്കുന്നതിന് കാരണമാകുന്നുണ്ട്.































