ഇസ്ലാബാബാദ് : പാകിസ്താൻ കേന്ദ്രമായുള്ള ഇസ്ലാമിക ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് (ജെ.ഇ.എം.), തങ്ങളുടെ പുതുതായി രൂപീകരിച്ച വനിതാ വിഭാഗമായ ‘ജമാഅത്ത് ഉൽ മുഅമിനാത്ത്’ വഴി പ്രവർത്തനം വിപുലീകരിക്കുന്നു. ഉന്നത നേതാക്കളുടെ അടുത്ത ബന്ധുക്കൾ അടക്കമുള്ള സ്ത്രീകളെ ഉൾപ്പെടുത്തിയാണ് ഈ വനിതാ വിഭാഗം ശക്തിപ്പെടുത്തുന്നത്.
അംഗങ്ങൾക്കായി 500 രൂപ ഫീസിൽ ‘തുഫത് അൽ മുമിനാത്’ എന്ന പേരിൽ ഓൺലൈൻ ബോധവൽക്കരണ പദ്ധതി ആരംഭിക്കും. നവംബർ 8-ന് ആരംഭിക്കുന്ന ഈ കോഴ്സിൽ, ജെ.ഇ.എം. തലവൻ മസൂദ് അസ്ഹറിൻ്റെ സഹോദരിമാരായ സാദിയ അസ്ഹറും സമൈറ അസ്ഹറുമാണ് ക്ലാസുകൾ നയിക്കുന്നത്.ജിഹാദിൽ സ്ത്രീകളുടെ പങ്കിനെക്കുറിച്ചാണ് പ്രധാനമായും ക്ലാസുകൾ.
?im=FitAndFill=(596,336))
സ്ത്രീകളെ വനിതാ ബ്രിഗേഡിലേക്ക് ആകർഷിക്കുകയും റിക്രൂട്ട് ചെയ്യുകയുമാണ് കോഴ്സിൻ്റെ ലക്ഷ്യം. രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നത്, 500 രൂപ ഫീസ് ഈടാക്കുന്നത് സംഘടനയ്ക്ക് പണം കണ്ടെത്താനുള്ള ഒരു മറയാണെന്നാണ്. ആയുധ കൈമാറ്റം, രഹസ്യ വിവര ശേഖരണം, സാമ്പത്തിക ഇടപാടുകൾ, ആവശ്യമെങ്കിൽ ചാവേർ ദൗത്യങ്ങൾ എന്നിവയ്ക്കായി സ്ത്രീകളെ ഉപയോഗിക്കാൻ സാധ്യതയുണ്ട്.
ദിവസവും 40 മിനിറ്റുള്ള ഈ ഓൺലൈൻ ക്ലാസുകൾ ഭീകരർ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിൻ്റെ സൂചനയാണ്. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, കശ്മീർ എന്നിവിടങ്ങളിൽ നിന്നും വിദേശത്തു നിന്നുമുള്ളവരെ എളുപ്പത്തിൽ ബന്ധപ്പെടാൻ ഇത് ജെ.ഇ.എം-നെ സഹായിക്കും.
ജെ.ഇ.എം-മായി ബന്ധപ്പെട്ട പരിപാടികൾ പരസ്യമായി നടക്കുന്നത് പാകിസ്താൻ്റെ നിയമ സംവിധാനങ്ങളുടെ പരാജയമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം തീവ്രവാദ ശൃംഖലകൾ വളരുന്നതിനു മുമ്പുതന്നെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, സാമ്പത്തിക നിയന്ത്രണ ഏജൻസികൾ എന്നിവർ ഒരുമിച്ച് നിന്ന് തടയണമെന്ന് സുരക്ഷാ വിദഗ്ധർ ആവശ്യപ്പെടുന്നു. ചാരിറ്റബിൾ സ്ഥാപനങ്ങളുടെ മറവിലുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും അവർ നിർദേശിക്കുന്നുണ്ട്.































