March 8, 2026 2:42 pm

ശബരിമല സ്വർണ്ണക്കൊള്ള: ഗുരുതര തെററു പററിയെന്ന് ദേവസ്വം പ്രസിഡണ്ട്

പത്തനംതിട്ട: ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ സ്വർണമോഷണം സംബന്ധിച്ച വിഷയങ്ങളിൽ 2019ൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് ബോർഡ് പ്രസിഡണ്ട് പി. എസ്. പ്രശാന്ത് സമ്മതിച്ചു.

ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ട്. അതില്‍ സംശയമൊന്നുമില്ല. സ്വര്‍ണപ്പാളി ഒരിക്കലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ പാടില്ലായിരുന്നു.1999 മുതല്‍ 2025 വരെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് എല്ലാക്കാര്യങ്ങളും പുറത്തു വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ പോറ്റി ആരാണെന്ന് ദേവസ്വം ബോര്‍ഡിന് കൃത്യമായ ധാരണയില്ല. അദ്ദേഹം തന്നെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. അതില്‍ സന്തോഷമുണ്ട്. ദേവസ്വം ബോര്‍ഡിനെ പ്രതികൂട്ടിലാക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ശ്രമിച്ചു. എന്നാല്‍, ആ കുഴിയില്‍ അദ്ദേഹം തന്നെ വീണു. എല്ലാക്കാര്യങ്ങളിലും സമഗ്രമായ അന്വേഷണം നടത്താൻ കോടതിയോട് ആവശ്യപ്പെടണമെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ നിലപാട്.

Gold Sheets Cannot Be Returned, Says TDB Chiefബോർഡ് പ്രസിഡണ്ട് പി. എസ്. പ്രശാന്ത്

ശബരിമലയെന്ന പവിത്രമായ ആരാധനാലയത്തെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തി മുന്നോട്ടു പോകാനാവില്ല. 1994 ലാണ് വ്യവസായി വിജയ് മല്യ സ്വര്‍ണം പൂശല്‍ നടത്തിയത്. അതു മുതല്‍ 2025 വരെയുള്ള കാര്യങ്ങള്‍ സമഗ്രമായി അന്വേഷിക്കണം. അക്കാര്യം കോടതിയോട് ആവശ്യപ്പെടുമെന്ന് പ്രശാന്ത് പറഞ്ഞു.

സ്വര്‍ണപ്പാളി ചെന്നൈയിലേക്ക് അറ്റകുറ്റപ്പണിക്കായി താന്‍ സ്വന്തമായി എത്തിക്കാമെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം അധികൃതരെ അറിയിച്ചത്. 2019-ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ചെന്നൈയിലാണ് ചെമ്പുപാളികള്‍ക്ക് സ്വര്‍ണം പൂശിയത്.

ആ കാലത്തുതന്നെ ദ്വാരപാലക ശില്പങ്ങള്‍ക്ക് പീഠംകൂടി നിര്‍മിച്ചിരുന്നു. ഇവ ജീവനക്കാരനായ കോട്ടയം ആനിക്കാട് സ്വദേശി വാസുദേവന്‍ വഴി ശബരിമലയിലേക്ക് എത്തിച്ചെങ്കിലും അളവിലുള്ള വ്യത്യാസം കാരണം സ്ഥാപിക്കാനായില്ല.

എന്നാല്‍, 2019-ല്‍ താന്‍ നല്‍കിയ സ്വര്‍ണംപൂശിയ പീഠങ്ങള്‍ കാണാനില്ലെന്ന ആരോപണവുമായി ഉണ്ണികൃഷ്ണന്‍ പോറ്റി രംഗത്തെത്തി. ആരോപണം വന്നതോടെ പ്രതിസ്ഥാനത്തായ ബോര്‍ഡ് സത്യം കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ദേവസ്വം വിജിലന്‍സിന്റെ നേതൃത്വത്തില്‍ സന്നിധാനത്തെയും ആറന്മുളയിലെയും സ്‌ട്രോങ് റൂമുകള്‍ 10 ദിവസം അരിച്ചുപെറുക്കി.

മഹസറുകളിലെ ഓരോ സാധനവും സ്‌ട്രോങ് റൂമിലുണ്ടായിരുന്നു. പീഠങ്ങള്‍ മഹസറിലോ റൂമിലോ ഇല്ലാതെ വന്നതോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയിലേക്ക് സംശയമുന നീണ്ടത്. വെഞ്ഞാറമ്മൂട്ടിലുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍നിന്ന് ദേവസ്വം വിജിലന്‍സ് അവ കണ്ടെത്തി. ആരോപണത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

വര്‍ഷങ്ങള്‍ക്കു മുന്‍പ് പൂജാരിമാരെ സഹായിക്കാനാണ് ഉണ്ണികൃഷ്ണന്‍ പോറ്റി സന്നിധാനത്ത് എത്തിയത്. അതേസമയം, ബെംഗളൂരുവില്‍ ബ്ലേഡ് പലിശക്കാരനെന്ന നിലയിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി അറിയപ്പെടുന്നതെന്ന സൂചന ലഭിച്ചു. ചെറിയ പലിശയ്ക്ക് പണം വായ്പയെടുത്ത് അതിൻ്റെ പതിന്മടങ്ങ് പലിശയ്ക്ക് വായ്പനല്‍കി സാമ്പത്തികനേട്ടം ഉണ്ടാക്കിയാണ് തുടക്കമെന്ന് പോലീസിലെ രഹസ്യാന്വേഷണവിഭാഗത്തിന് വിവരം കിട്ടിയിട്ടുണ്ട്.

ശബരിമല ക്ഷേത്രവുമായി വലിയ ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ത്ത് കര്‍ണാടകയിലെ ധനികരായ അയ്യപ്പഭക്തരെ ചൂഷണം ചെയ്തതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ബെംഗളൂരു കോറമംഗലയ്ക്കടുത്ത് ശ്രീരാമപുരം അയ്യപ്പക്ഷേത്രത്തിലെ ശാന്തിക്കാരനായിട്ടാണ് തിരുവനന്തപുരം പുളിമാത്ത് സ്വദേശിയായ ഉണ്ണികൃഷ്ണന്‍ പോറ്റി കര്‍ണാടകയിലെത്തിയത്.

Crucial Revelation in Sabarimala Gold-Plating Controversy by Sponsor Unnikrishnan  Pottiഉണ്ണികൃഷ്ണന്‍ പോറ്റി

എട്ടു വര്‍ഷം മുന്‍പ് മണ്ഡലകാലത്ത് കീഴ്ശാന്തിയുടെ സഹായികളായ പരികര്‍മികളില്‍ ഒരാളായിട്ടാണ് സന്നിധാനത്ത്
വന്നത്.കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നിവടങ്ങളില്‍നിന്നുള്ള ധനികരായ അയ്യപ്പന്മാരെ ചൂഷണം ചെയ്യുകയായിരുന്നു പിന്നീട്.

ശബരിമലയില്‍ വിലകൂടിയ സമര്‍പ്പണങ്ങള്‍ നടത്താനുള്ള ഇടനിലക്കാരനായി മാറിയതോടെ ഉണ്ണികൃഷ്ണന്‍ പോറ്റി സ്പോണ്‍സര്‍ എന്നപേരില്‍ ഇതര സംസ്ഥാനത്തുള്ളവര്‍ക്കിടയില്‍ അറിയപ്പെട്ടു തുടങ്ങി. ഇത്തരത്തില്‍ ധനികരില്‍നിന്ന് പണം സമാഹരിച്ചുള്ള ഒരു സ്പോണ്‍സര്‍ഷിപ്പായിരുന്നു ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം പൂശൽ.

സന്നിധാനത്ത് ഒരു ദിവസത്തെ അന്നദാനത്തിന്‍റെ ചെലവ് മുഴുവനായി വഹിക്കുന്ന തരത്തിലുള്ള സ്പോണ്‍സര്‍ഷിപ്പും ഉണ്ണികൃഷ്ണന്‍ പോറ്റി ഏറ്റെടുത്തിട്ടുണ്ട്. ഇതിന് ദേവസ്വത്തില്‍ അടയ്‌ക്കേണ്ട തുക ആറുലക്ഷം രൂപയാണ്. എന്നാല്‍, ഇതിന്‍റെ നാലും അഞ്ചും ഇരട്ടി തുകയാണ് ഇയാള്‍ സമാഹരിച്ചിരുന്നത്.

സാധുക്കളായവര്‍ക്ക് അയ്യപ്പഭക്തരുടെ സഹായത്താല്‍ വീടുവെച്ചു കൊടുക്കുന്ന പദ്ധതിയും ഉണ്ണികൃഷ്ണന്‍ പോറ്റി ഏറ്റെടുത്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കായംകുളം കണ്ണമ്പള്ളിയിലാണ് രണ്ട് നിര്‍ധനര്‍ക്ക് വീടുവെച്ചു കൊടുത്തത്. ബെംഗളൂരുവിലെ പേര് വെളിപ്പെടുത്താത്ത രണ്ട് അയ്യപ്പഭക്തരായിരുന്നു സാമ്പത്തികസഹായം നല്‍കിയത്. സി.പി.എം നേതാവ് യു. പ്രതിഭ എംഎല്‍എ, ദേവസ്വം ബോര്‍ഡംഗം എ. അജികുമാര്‍ എന്നിവരാണ് താക്കോല്‍ദാനം നടത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും വേദിയിലുണ്ടായിരുന്നു.

ശബരിമലയിലെ സ്വര്‍ണപ്പാളി 2019ന് ശേഷവും ഇളക്കി മാറ്റാന്‍ ശ്രമം നടന്നുവെന്ന് രേഖകളിൽ കാണുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് 2023-ല്‍ കത്തിടപാടുകള്‍ നടന്നു. 2019-ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ആധുനികമായ രീതിയില്‍ സ്വര്‍ണംപൂശി എത്തിച്ചുവെന്ന് പറയുന്ന സ്വര്‍ണപ്പാളിയാണ് വീണ്ടും അദ്ദേഹത്തിന്‍റെ തന്നെ ഇടപെടലില്‍ ഇളക്കി മാറ്റാന്‍ ശ്രമം നടന്നത്.

2019 സ്വര്‍ണം പൂശാനായി സ്വര്‍ണപ്പാളി കൊണ്ടുപോകുമ്പോള്‍ 42 കിലോ ഉണ്ടായിരുന്നു. തിരിച്ചെത്തിച്ചപ്പോള്‍ 38 കിലോ ആയി കുറഞ്ഞത് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. ഇതിന് പിന്നാലെയാണ് അതിന് ശേഷവും സ്വര്‍ണപ്പാളി അഴിച്ചെടുക്കാന്‍ നീക്കം നടത്തിയിരുന്നുവെന്ന വിവരം പുറത്ത് വരുന്നത്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News