കൊച്ചി : ആൾദൈവ ഭക്തിയും കീർത്തനവും ആത്മീയ വ്യാപാരവും സ്തുതിക്കപ്പെടേണ്ടതാണെന്ന് സി പി.എം പ്രതിനിധിയായ മന്ത്രിക്ക് തോന്നുന്ന സ്ഥിതിയിലേക്ക് കമ്യൂണിസ്ററ് പ്രസ്ഥാനം എത്തിയെന്നത് അൽഭുതപ്പെടുത്തുന്നുവെന്ന് പ്രമുഖ ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ ഡോ. ആസാദ് ഫേസ്ബുക്കിൽ കുറിപ്പിട്ടു.
ഡോ. ആസാദ്
ഇപ്പോൾ മുന്നണിയെ നയിക്കുന്ന പാർട്ടി മനുവാദി കമ്യൂണിസ്റ്റ് പാർട്ടി ആകുന്നതോടെ സകല മറശ്ശീലകളും മാറി ഭൂതപ്രതിഷ്ഠ തെളിയുകയാണ്. ഇനി കണ്ണും കാതും തുറന്ന് കാണാവുന്നതേയുള്ളു – അദ്ദേഹം അഭിപ്രായപ്പെടുന്നു.
കുറിപ്പിൻ്റെ പൂർണരൂപം ഇങ്ങനെ:
കേരളത്തിൽ മനുവാദി കമ്യൂണിസ്റ്റ് പാർട്ടിയുടെ പിറവിയെടുക്കൽ പൂർണമായത് വളരെ സമീപദിവസങ്ങളിലാണ്.
മാർക്സ് വാദി കമ്യൂണിസ്റ്റ് പാർട്ടിയെന്ന് അറിയപ്പെട്ട ഒരു പാർട്ടിയാണ് പേരിൽ മാറ്റമൊന്നും വരുത്താതെ മനുവാദി കമ്യൂണിസ്റ്റ് പാർട്ടിയായി മാറിയിരിക്കുന്നത്.
മനുവംശ കീർത്തനങ്ങളുടെ താളവും ശ്രുതിയും വിപ്ലവ മുദ്രാവാക്യങ്ങളെ പിറകിലാക്കുന്നത് നാം അൽപ്പകാലം മുമ്പുതന്നെ കണ്ടതാണല്ലോ.
കാരണഭൂത കീർത്തനം മുതൽ അമൃതാനന്ദമയി കീർത്തനംവരെ അത് ആൾദൈവപ്പകിട്ടു കൈവരിച്ചുകഴിഞ്ഞു. പാർട്ടി സമ്മേളനങ്ങളിലെ പതാകാ അഭിവാദ്യംപോലും ശാഖകളിലെ പതാകവന്ദനത്തിന്റെ പകർപ്പായിരിക്കുന്നു.

എവിടെ മുട്ടിയാലും ഇങ്ക്വിലാബ് മുഴങ്ങില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. വിമർശനമല്ല ഭക്തിയാണ് വിപ്ലവത്തിൻ്റെ കാതലെന്ന് മാറ്റിയിരിക്കുമോ മാനിഫെസ്റ്റോ!
മതേതര ജനാധിപത്യ റിപ്പബ്ലിക്കിലെ ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി നല്ല ഭക്തരെ സൃഷ്ടിക്കാൻ ഭഗവദ് ഗീത വായിക്കുവിൻ എന്ന് ആഹ്വാനം ചെയ്യുന്നു. അഖിലലോക അയ്യപ്പസംഗമം സംഘടിപ്പിക്കുന്നു. അയ്യപ്പവിഗ്രഹം വേദിയിൽ ഏറ്റുവാങ്ങുന്നു.
പാർലമെൻ്റ് ഉൽഘാടനം പൂജകളോടെ നിർവ്വഹിച്ച മതേതര ജനാധിപത്യ റിപ്പബ്ലിക്കിന്‍റെ പ്രധാനമന്ത്രി തെളിച്ച വഴിയേതന്നെ കേരളത്തിലെ മാർക്സ് വാദി/ മനുവാദി മുഖ്യമന്ത്രി ചരിക്കുന്നു.
സർക്കാർ ഈ പുതിയവഴി സ്വീകരിച്ചതോടെ ആത്മീയ വ്യാപാരത്തിന്റെ വഴിയിലേക്കും മന്ത്രിമാരെ വിട്ടുതുടങ്ങി.
ആൾദൈവ ഭക്തിയും കീർത്തനവും ആത്മീയ വ്യാപാരവും സ്തുതിക്കപ്പെടേണ്ടതാണെന്ന് മാർക്സ് വാദി/ മനുവാദി പാർട്ടി പ്രതിനിധിയായ മന്ത്രിക്ക് തോന്നുന്നു. ഇരുപത്തിയഞ്ചു വർഷം മുമ്പ് ആ ആൾദൈവം നടത്തിയ ഏതോ പ്രസംഗം ഓർത്ത് ആദരിക്കാൻ ഏതോ കണിയാൻ ഉപദേശിച്ചുകാണും.
അല്ലെങ്കിൽ, കാൽനൂറ്റാണ്ടുകാലം ഓർക്കാത്ത ആ ‘മഹത്തായ പ്രസംഗം’ മുഖ്യഭരണകക്ഷി മനുവാദി കമ്യൂണിസ്റ്റ് പാർട്ടിയായതോടെ അജണ്ടയിൽ വന്നതുമാവാം.
സ്ത്രീകൾക്ക് ശബരിമലയിൽ കയറാമോ, അഥവാ ആണുങ്ങൾക്കുള്ള അവകാശം പെണ്ണുങ്ങൾക്ക് നിഷേധിക്കാമോ എന്നതിന് മാർക്സ് വാദി കമ്യൂണിസ്റ്റ് പാർട്ടിയായ നാളുകളിൽ അഭിപ്രായമുണ്ടായിരുന്നു.

കാരണം അതന്ന് ആശയവാദ പാർട്ടിയായിരുന്നില്ല. ആ പാർട്ടിയുടെ യുക്തിമണ്ഡലം മതപരമോ ദൈവശാസ്ത്രപരമോ ആശയവാദപരമോ അല്ലായിരുന്നു. എന്നാൽ മനുവാദി കമ്യൂണിസ്റ്റ് പാർട്ടിയാകുന്നതോടെ ആശയവാദമാകുന്നു പ്രത്യയശാസ്ത്രം. ആത്മീയവ്യവഹാരമാകുന്നു മുഖ്യ കർമ്മമാർഗ്ഗം.
ഭൗതികവാദികളാകുന്നു മുഖ്യശത്രു. ജനാധിപത്യമോ മതേതരത്വമോ ആകട്ടെ, അവ സംബന്ധിച്ച വീക്ഷണം ഹിന്ദുത്വ സംഘപരിവാരങ്ങളുടേതിൽനിന്ന് വ്യത്യസ്തമല്ലാതാകുന്നു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി ദേശീയ ജനാധിപത്യ മുന്നണിയാവാൻ ഇനി അധികകാലമില്ല. ഇപ്പോൾതന്നെ ബി ജെ പിയുടെ ഒരു സഖ്യകക്ഷിയുടെ സാന്നിദ്ധ്യം മന്ത്രിസഭയിലുണ്ടല്ലോ.
ദേവഗൗഡ പാർട്ടിയുടെ കേരളഘടകം ആ നിലയ്ക്ക് മന്ത്രിസഭയിൽ തുടർന്നുകൂടാ എന്ന് ഒരു ഘട്ടത്തിലും മുന്നണിനേതാക്കകൾ പറഞ്ഞിട്ടില്ല. ഇപ്പോൾ മുന്നണിയെ നയിക്കുന്ന പാർട്ടി മനുവാദി കമ്യൂണിസ്റ്റ് പാർട്ടി ആകുന്നതോടെ സകല മറശ്ശീലകളും മാറി ഭൂതപ്രതിഷ്ഠ തെളിയുകയാണ്. ഇനി കണ്ണും കാതും തുറന്ന് കാണാവുന്നതേയുള്ളു.































