കട്നി: മധ്യപ്രദേശിലെ കട്നി ജില്ല രാജ്യത്തിന്‍റെ സ്വർണ്ണ ഖനന ഭൂപടത്തിൽ തിളങ്ങുന്ന ഒരിടം നേടാൻ ഒരുങ്ങുകയാണ്.
സ്ലീമനാബാദിലെ ഇമലിയ ഗോൾഡ് ബ്ലോക്കിൽ സ്വർണ്ണ ഖനനം ഔപചാരികമായി തുടങ്ങാൻ വഴിയൊരുങ്ങി. നവരാത്രി ദിനങ്ങളോടുകൂടി ഖനന പ്രവർത്തനങ്ങൾക്ക് തുടക്കമിടാനാണ് സാധ്യത. ഇത് മധ്യപ്രദേശിന്റെ സമ്പദ്‌വ്യവസ്ഥയിൽ മാത്രമല്ല, രാജ്യത്തിൻ്റെ മുഴുവൻ ഖനന മേഖലയിലും ഒരു പുതിയ അദ്ധ്യായം കുറിക്കും.
ഇമലിയ പ്രദേശത്തെ 6.5 ഹെക്ടർ വിസ്തീർണ്ണത്തിൽ നടത്തിയ വിശദമായ പഠനങ്ങളിൽ സ്വർണ്ണം, വെള്ളി, കോപ്പർ തുടങ്ങിയ വിലയേറിയ ധാതുക്കളുടെ വൻ ശേഖരം കണ്ടെത്തിയത് വലിയ പ്രതീക്ഷ നൽകുന്നു. ഖനനം പൂർണ്ണ തോതിൽ ആരംഭിക്കുന്നതോടെ ഇമലിയ, ഇന്ത്യയുടെ “ഗോൾഡൻ ഹബ്ബ്” ആയി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കർണാടകയിലെ കോലാർ, ഹട്ടി തുടങ്ങിയ പ്രമുഖ സ്വർണ്ണ ഖനന കേന്ദ്രങ്ങൾക്ക് സമാനമായ പ്രാധാന്യം കട്നിക്കും നൽകും.
ഏകദേശം 7 ലക്ഷം ടണ്ണിലധികം ധാതുക്കൾ ഉൾക്കൊള്ളുന്ന ഈ ഖനിയിലൂടെ മധ്യപ്രദേശ് സംസ്ഥാനത്തിന് പ്രതിവർഷം 100 കോടി രൂപയിലധികം വരുമാനം ലഭിക്കുമെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. മാസങ്ങൾ നീണ്ട പരിശോധനകൾക്കും പഠനങ്ങൾക്കും ഒടുവിലാണ് ഈ സ്വർണ്ണ നിക്ഷേപം സംബന്ധിച്ച സ്ഥിരീകരണം ലഭിച്ചത്.
ഇതിൽ 3.4 ടണ്ണിലധികം ശുദ്ധമായ സ്വർണ്ണം ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടെത്തൽ പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവ് നൽകുന്നതിനൊപ്പം വികസനത്തിന് വലിയ മുതൽക്കൂട്ടാകുമെന്നും സർക്കാർ വിലയിരുത്തുന്നു.

മുംബൈ ആസ്ഥാനമായ പ്രോസ്പെക്ട് റിസോഴ്‌സ് മിനറൽസ് പ്രൈവറ്റ് ലിമിറ്റഡുമായി കട്നി കളക്ടർ ആശിഷ് തിവാരി ഖനന പാട്ടക്കരാറിൽ ഒപ്പുവച്ചതോടെയാണ് പ്രവർത്തനങ്ങൾക്ക് പച്ചക്കൊടി ലഭിച്ചത്. ഇ-ലേലത്തിലൂടെ 50 വർഷത്തേക്കാണ് ഈ കമ്പനിക്ക് ഖനനത്തിനുള്ള അവകാശം ലഭിച്ചത്. ഭൂമിശാസ്ത്ര വകുപ്പിന്‍റെ പരിശോധനകൾക്ക് ശേഷം ഭൂമി അനുവാദങ്ങൾ അതിവേഗം പൂർത്തിയാക്കി. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഖനന പ്രവർത്തനങ്ങൾക്ക് തുടക്കമിടുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കട്നിയിൽ നടന്ന “മൈനിങ് കോൺക്ലേവ് 2.0” ൽ 8 കമ്പനികളിൽ നിന്നായി 56,414 കോടി രൂപയുടെ നിക്ഷേപ നിർദ്ദേശങ്ങളാണ് മധ്യപ്രദേശ് സർക്കാരിന് ലഭിച്ചത്. ഖനനം ആരംഭിക്കുന്നതോടെ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്രാദേശിക സമ്പദ്‌വ്യവസ്ഥ കൂടുതൽ ശക്തിപ്പെടുമെന്നും മുഖ്യമന്ത്രി മോഹൻ യാദവ് അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സ്ത്രീകളെ ഉൾപ്പെടെ ഖനന മേഖലയിൽ കൂടുതലായി ആകർഷിക്കുന്നതിനായി രാത്രി ഷിഫ്റ്റുകൾ അനുവദിക്കുന്ന പുതിയ തൊഴിൽ നിയമങ്ങളും ഇതിന് സഹായകമാകും.
കട്നിയിൽ ചുണ്ണാമ്പുകല്ല്, കൽക്കരി തുടങ്ങിയ ധാതുക്കളുടെ നിക്ഷേപങ്ങൾ മുമ്പേയുണ്ടെങ്കിലും, സ്വർണ്ണത്തിൻ്റെ കണ്ടെത്തൽ ഈ ജില്ലയെ രാജ്യത്തിന്‍റെ മൈനിങ് ഹബ്ബാക്കി മാറ്റുമെന്നതിൽ സംശയമില്ല. ബ്രിട്ടീഷ് ഭരണകാലത്ത് പോലും ഇവിടെ ധാതുക്കൾ കുഴിച്ചെടുത്തിരുന്ന കിണറുകൾ ഗ്രാമങ്ങളിൽ കാണാമെന്ന് പ്രദേശവാസികൾ പറയുന്നു. സ്വർണ്ണം കിടക്കുന്ന സ്ഥലങ്ങളെ അവർ ‘സുനാഹി’ (സ്വർണ്ണം) എന്നാണ് വിളിച്ചിരുന്നത്. അവരുടെ ഈ നാട്ടറിവ് ശാസ്ത്രീയ പഠനങ്ങളിലൂടെ ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുകയാണ്































