തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കം പ്രതിയായ പോണ്ടിച്ചേരി നികുതിവെട്ടിപ്പ് കേസ് പോലെ ലളിതമായിരിക്കില്ല നടൻ ദുൽഖർ സൽമാൻ നേരിടാൻ പോകുന്ന ഭൂട്ടാനിൽ നിന്ന് നികുതിവെട്ടിച്ച് കാറുകൾ കൊണ്ടുവന്ന കേസെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്.
ദുൽഖർ സൽമാൻ്റെ രണ്ട് കാറുകളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഇതേപ്പററി ദിനേശ്, അദ്ദേഹത്തിൻ്റെ യുട്യൂബ് ചാനലിലൂടെ പ്രതികരിച്ചത് ഏതാണ്ട് ഇങ്ങനെ:
അഞ്ച് തലമുറക്ക് തിന്നാനുള്ള കാശ് രണ്ട് മക്കൾക്കായി മമ്മൂട്ടി എന്ന സൂപ്പർസ്റ്റാർ സമ്പാദിച്ചിട്ടുണ്ട്. നേരെ മറിച്ച് മഞ്ചേരിയിലെ ഒരു കേസില്ലാത്ത വക്കീൽ ആയിരുന്നെങ്കിലോ? ഒന്നും നടക്കില്ല. മമ്മൂട്ടിയുടെ മകൻ ഇപ്പോൾ പത്ത് തലമുറക്കുള്ളത് സമ്പാദിക്കുന്നുണ്ട്. 30 കോടി മുടക്കി 280 കോടി നേടുന്ന സിനിമ പോലും ദുൽഖറിനുണ്ട്. ബാപ്പ ഒരു കാർ പ്രേമിയാണ്. പുതിയ കാർ എത്ര കോടിക്കിറങ്ങിയാലും അദ്ദേഹം സ്വന്തമാക്കും. എന്നിട്ട് 369 എന്ന നമ്പർ ഇടും. കുറച്ച് കാലം ഓടിച്ച് അദ്ദേഹം അത് വിൽക്കും.
അത് പറയുന്ന വിലക്ക് വാങ്ങി ഗമയിൽ കൊണ്ടുനടക്കാൻ പണമുള്ള ചില ചെക്കൻമാർ കേരളത്തിലുണ്ട്. ഇങ്ങനെ ഏറ്റവും കുറഞ്ഞത് അദ്ദേഹമൊരു 100 കാറെങ്കിലും വിറ്റിട്ടുണ്ടാകും. അങ്ങനെ പറഞ്ഞാൽ ശരിക്കും അദ്ദേഹത്തിനൊരു നാണക്കേടാണ്.
വീട്ടിൽ ഗ്യാരേജ് പണിതാണ് അദ്ദേഹം കാറുകൾ നിരത്തിയിട്ടിരിക്കുന്നത്. നിന്ന് പടുക്കുന്ന അപ്പന്‍റെ മോൻ നടന്ന് പടുക്കുമെന്ന് ചൊല്ലുണ്ട്. അങ്ങനെ നടന്ന് പടുക്കുകയാണ് മകൻ. വാപ്പയുടെ കാർ പ്രേമം മകനും ഉണ്ട്. മൂപ്പരുടെ വീട്ടിലും ഉണ്ട് ഗ്യാരേജ്. ലൊട്ട് ലൊടുക്ക് കന്നഡ ചിത്രങ്ങൾ അത് മലയാളത്തിലാക്കി വിതരണം ചെയ്ത് അരിക്കുള്ള വക ഉണ്ടാക്കുന്ന കുറച്ച് ആളുകൾ മലയാളത്തിലുണ്ട്. ഇപ്പോൾ അതെല്ലാം വലിയ വിലക്ക് വാങ്ങി അവതരിപ്പിച്ച് അതിലും കാശുണ്ടാക്കുകയാണ് ദുൽഖർ.
ഇത്തരം സിനിമകളിൽ വാങ്ങി ഡബ്ബ് ചെയ്ത് തിയറ്ററിൽ ഇറക്കിയിരുന്ന ഒരു മുതലാളി എന്നോട് പറഞ്ഞത് നമ്മുടെയൊക്കെ വയറ്റിൽ അടിക്കുകയാണ് ഈ ദുൽഖർ എന്ന് . അയാളും മമ്മൂട്ടിയും കൂടി എത്രായിരം കോടി ഉണ്ടാക്കിയിട്ടുണ്ടാകും.അവരിപ്പോൾ നമ്മുടെ വയറ്റത്തടിക്കുകയാണെന്ന്. പൈസ വന്ന് കയറുമ്പോൾ ഏതൊക്കെ വഴിക്ക് കൂടുതൽ പൈസ ഉണ്ടാക്കാം എന്ന ആക്രാന്തം കൊണ്ടായിരിക്കും.
വാപ്പയേക്കാൾ വലിയ ബ്രാൻഡ് അംബാസിഡർ ആണ് ദുൽഖർ. പല ഉദ്ഘാടനങ്ങളൊക്കെ ചെയ്ത് കാശുണ്ടാക്കുന്നുണ്ട്. യൂസഫലിയേക്കാൾ വലിയ പണക്കാരനാകണം എന്ന് ചിന്തിക്കുന്നുണ്ടാകും. ആവട്ടെ, 1500 കോടിയൊക്കെ ഉണ്ടാക്കട്ടെ, അതിന് വേണ്ടി അവൻ എന്തും ചെയ്യും. എന്നാൽ ദുൽഖറിനോട് ഒരു കാര്യമേ പറയാനുള്ളൂ, രണ്ട് കാറിൽ ദുൽഖറിന് ഒരുമിച്ച് യാത്ര ചെയ്യാനാകില്ല. ഗ്യാരേജിൽ 50 കാർ വാങ്ങിയിട്ടാലും എല്ലാത്തിലും ഒരുമിച്ച് പോകാൻ പറ്റുമോ.
നടൻ സൂര്യ ചെയ്യുന്നത് പോലെ സക്കാത്ത് അഞ്ച് നേരം നിസ്കരികുന്ന ദുൽഖർ ചെയ്യേണ്ടതില്ല. സിനിമ കൊണ്ട് ജീവിതം നയിക്കാൻ ശ്രമിക്കുന്നവൻ്റെ പാത്രത്തിൽ കൈയ്യിട്ട് വാരാതിരുന്നാൽ മതി. ഭൂട്ടാനിൽ നിന്നും വലിയ വിലയുള്ള ആഡംബരക്കാറുകൾ നിസാര വിലയ്ക്ക് ഏജൻ്റുമാർ വഴി നാട്ടിലേക്ക് കൊണ്ടുവരുന്നത് കഴിഞ്ഞ കുറച്ച് വർഷമായി കേന്ദ്രസർക്കാർ നിരീക്ഷിച്ച് വരികയും ഇപ്പോൾ കടുത്ത നടപടിയെടുക്കുകയും ചെയ്തിട്ടുണ്ട്.
ആ ലിസ്റ്റിൽ ദുൽഖറും ഇടംപിടിച്ചുവെന്നത് സങ്കടകരമാണ്. നിസാൻ കാർ ഇറക്കണമെങ്കിൽ വിലകൊടുത്ത് ഇറക്കണ്ടേ. വലിയ ഗേറ്റും മതിലും വെച്ചാൽ ഫാൻസുകാർക്ക് മനസിലാവില്ലായിരിക്കും, എന്നാൽ ഉദ്യോഗസ്ഥർക്ക് എല്ലാം അറിയാം. ദുൽഖറിൻ്റെ വീട്ടിൽ കയറി ചികഞ്ഞ് കസ്റ്റംസ് ഉദ്യോഗസ്ഥർ രണ്ട് കാറുകൾ എടുത്ത് കൊണ്ടുപോയി. കസ്റ്റംസിന്റെ കൂടെ ഇഡി കൂടി എത്തുമ്പോൾ കോടികളുടെ കണക്കും, അതൊക്കെ എങ്ങനെ ചെലവഴിച്ചുവെന്നുമൊക്കെ ദുൽഖർ പറയേണ്ടി വരും. ടാക്സ് വെട്ടിക്കാൻ പോണ്ടിച്ചേരിയിൽ നിന്നും കാറ് വാങ്ങി കാശ് തട്ടിച്ചത് പോലെ സുരേഷ് ഗോപി നടത്തിയ ലൊട്ട് ലൊടുക്ക് കേസായിരിക്കില്ല ഇതെന്നെന്നും ദുൽഖർ ഓർക്കണം.































