ന്യൂഡൽഹി: ഭാരതീയ സിനിമ രംഗത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി നടൻ മോഹൻലാൽ.
എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ വച്ചാണ് അദ്ദേഹം ഇത് സ്വീകരിച്ചത്.ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണിത്. ഒരു മലയാള നടന് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത് ഇതാദ്യം.

നിങ്ങളുടെ മുന്നിൽ നിന്ന് ഈ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോൾ വളരെ അഭിമാനമുണ്ടെന്ന് മോഹൻലാൽ പ്രതികരിച്ചു. “മലയാള സിനിമയെ പ്രതിനിധീകരിച്ച്, ഈ ദേശീയ ബഹുമതിക്ക് അർഹനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സംസ്ഥാനത്ത് നിന്ന് ഈ പുരസ്കാരം നേടുന്ന രണ്ടാമത്തെ വ്യക്തിയും ആയതിൽ ഞാൻ അങ്ങേയറ്റം വിനയാന്വിതനാണ്.
ഈ നിമിഷം എനിക്ക് മാത്രമുള്ളതല്ല. ഇത് മുഴുവൻ മലയാള സിനിമാ ലോകത്തിന്‍റേതാണ്. ഈ പുരസ്‌കാരം നമ്മുടെ സിനിമാ മേഖലയുടെയും പൈതൃകത്തിന്‍റെയും സർഗ്ഗാത്മകതയുടെയും അതിജീവനത്തിൻ്റെയും അംഗീകാരമായി ഞാൻ കാണുന്നു.

മലയാള സിനിമയെ അവരുടെ കാഴ്ചപ്പാടും കലാപരതയും കൊണ്ട് രൂപപ്പെടുത്തിയ എല്ലാവർക്കും വേണ്ടി ഈ പുരസ്കാരം ഏറ്റുവാങ്ങാൻ വിധി എനിക്കൊരു അവസരം നൽകിയെന്ന് ഞാൻ വിശ്വസിക്കുന്നു. സത്യം പറഞ്ഞാൽ, ഞാനൊരിക്കലും ഇങ്ങനെയൊരു നിമിഷം സ്വപ്നം കണ്ടിരുന്നില്ല…”
‘എന്‍റെ മാത്രം പുരസ്‌കാരം അല്ല. ഇത് മലയാള സിനിമയുടേതുകൂടിയാണ്. ഞാൻ സ്വപ്നങ്ങളിൽ പോലും കാണാത്ത ഒന്നായിരുന്നു ഈ പുരസ്‌കാരം. കേരളത്തിലെ എന്‍റെ മികച്ച പ്രേക്ഷകർക്ക് ഞാൻ ഈ പുരസ്‌കാരം സമർപ്പിക്കുന്നു’ മോഹൻലാൽ പറഞ്ഞു. എന്‍റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ എന്ന് പറഞ്ഞാണ് മോഹൻലാല്‍ പ്രസംഗം അവസാനിപ്പിച്ചത്.































