കാബൂൾ:അഫ്ഘാനിസ്ഥാനിലെ തന്ത്രപ്രധാനമായ ബഗ്രാം വ്യോമസൈനിക താവളത്തിൻ്റെ നിയന്ത്രണം അമേരിക്കക്ക് തിരികെ നൽകണമെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിൻ്റെ ആവശ്യം തീവ്ര ഇസ്ലാമിക സംഘടനയായ താലിബാൻ നിയന്ത്രിക്കുന്ന സർക്കാർ പൂർണ്ണമായി നിരസിച്ചു.
അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളമായിരുന്ന ബഗ്രാം. 2021-ൽ അമേരിക്കൻ സൈന്യം പിൻവാങ്ങിയതിനുശേഷം അത് താലിബാൻ്റെ നിയന്ത്രണത്തിലാണ്.

“അഫ്ഗാനിസ്ഥാൻ പൂർണമായും സ്വതന്ത്രമാണ്.ഞങ്ങൾ ഒരു വിദേശ ശക്തിയെയും ആശ്രയിക്കുന്നില്ല. ഒരാക്ര മണത്തെയും ഭയപ്പെടുന്നില്ല. ബഗ്രാം വ്യോമതാവളം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് ചിലർ ചർച്ചകൾ ആരംഭിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ, അഫ്ഗാനിസ്ഥാന്റെ ഒരിഞ്ച് മണ്ണിൽ പോലും ഒരു വിദേശ ശക്തിയുമായി കരാർ സാധ്യമല്ല. ഞങ്ങൾക്ക് അതിൻ്റെ ആവശ്യമില്ല,”-അഫ്ഗാൻ സായുധ സേന മേധാവി ഫസിഹുദ്ദീൻ ഫിത്രാത്ത് പറഞ്ഞു.എന്നാൽ അദ്ദേഹം ട്രംപിൻ്റെ പേര് സൂചിപ്പിച്ചില്ല.
ബഗ്രാം വ്യോമതാവളം തിരികെ നൽകാൻ വിസമ്മതിച്ചാൽ ‘മോശം കാര്യങ്ങൾ’ സംഭവിക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ നിന്ന് ഏകദേശം 64 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ താവളം, ഭൗമരാഷ്ട്രീയപരമായി വളരെ നിർണായകമാണ്.
പാകിസ്താൻ, ഇറാൻ, ചൈനയുടെ സിൻജിയാങ് പ്രവിശ്യ, മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ തന്ത്രപരമായ നിരീക്ഷണം നടത്താൻ അമേരിക്കയ്ക്ക് ഈ താവളം സഹായകമാകും. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും ബ്രിട്ടൺ സന്ദർശനത്തിനിടയിലും തന്ത്രപ്രധാനമായ ഈ താവളം തിരികെ പിടിക്കുമെന്നും, അതിലൂടെ ചൈനയുടെയും റഷ്യയുടെയും മേഖലയിലെ സ്വാധീനം കുറയ്ക്കാൻ സാധിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
സെപ്റ്റംബർ 11 ആക്രമണങ്ങൾക്ക് ശേഷം അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സൈനിക പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു ബഗ്രാം എയർ ബേസ്. ‘സെന്റർ ഓഫ് ഗ്ലോബൽ ടെററിസം’ എന്ന് അമേരിക്ക വിശേഷിപ്പിച്ച ഈ മേഖലയിൽ നിന്ന് അമേരിക്കൻ സൈന്യം താലിബാനെതിരെയുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.

പതിനായിരക്കണക്കിന് സൈനികരും ഒരു ജയിലും ഇവിടെ ഉണ്ടായിരുന്നു. 2021 ജൂലൈയിൽ അമേരിക്ക, നാറ്റോ സേനകൾ ബഗ്രാം വ്യോമതാവളത്തിൽ നിന്ന് പൂർണമായും പിൻവാങ്ങിയത് വലിയ വിമർശനങ്ങൾക്ക് കാരണമായി.
ഇതിനിടെ,താലിബാൻ ഭരണകൂടം ബഗ്രാം വ്യോമത്താവളം അഫ്ഗാനിസ്ഥാൻ വ്യോമസേനയുടെ ആസ്ഥാനമായി വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. ആധുനിക യുദ്ധവിമാനങ്ങൾക്കും മറ്റ് സൈനിക ആവശ്യങ്ങൾക്കും താവളം സജ്ജമാക്കാൻ അവർ വിദേശ സഹായം തേടുന്നതായും സൂചനകളുണ്ട്.

താലിബാനെ സംബന്ധിച്ച്, ഈ താവളം അവരുടെ പരമാധികാരത്തിൻ്റെയും വിദേശ ശക്തികളോടുള്ള അവരുടെ നിലപാടുകളുടെയും പ്രതീകമായി മാറിയിരിക്കുന്നു. ബഗ്രാം താവളം തിരികെ നൽകാനുള്ള ട്രംപിൻ്റെ ആവശ്യം താലിബാൻ്റെ ഈ പുതിയ ലക്ഷ്യങ്ങൾക്ക് ഒരു വെല്ലുവിളിയായിട്ടാണ് കാണുന്നത്.ട്രംപിൻ്റെ അടുത്ത നീക്കം കാത്തിരിക്കുകയാണ് ചൈനയും റഷ്യയും അടക്കമുള്ള വൻശക്തികൾ.































