March 10, 2026 3:26 am

രാഹുൽ സമ്മർദ്ദത്തിൽ: രാജിവേണമെന്ന് സതീശനും രമേശും

തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറി എന്ന അരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ, എം എൽ എ സ്ഥാനം രാജിവെക്കാനുള്ള സമ്മർദമേറുന്നു. കോൺഗ്രസ് നേതാക്കൾ ഇക്കാര്യത്തിൽ രണ്ടായി ചേരി തിരിഞ്ഞു.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ രാഹുൽ രാജിവെക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു.രാഹുൽ, എംഎൽഎ പദവിയിൽ തുടരുന്നതിനോട് മുസ്ലിം ലീഗിനും അതൃപ്തിയുണ്ട്. എന്നാൽ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇതിനോട് യോജിക്കുന്നില്ല. കെ പി സി സി വൈസ് പ്രസിഡണ്ട് ഷാഫി പറമ്പിൽ അടക്കമുള്ള നേതാക്കൾ രാഹുലിന് പ്രതിരോധം തീർക്കാനുള്ള് ശ്രമത്തിലാണ്.

വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിൻ്റെ സാധ്യതകളെ ബാധിക്കുമെന്ന ആശങ്കയാണ് നേതാക്കൾക്കുള്ളത്. അതേസമയം, ബിജെപി. ഇടപെട്ട് അതിവേഗം ഉപതിരഞ്ഞെടുപ്പ് നടത്തിയാൽ തിരിച്ചടിയാകുമെന്ന ഭയത്തിൽ രാജി ഒഴിവാക്കുന്നതാണ് ബുദ്ധിയെന്ന് വാദിക്കുന്ന നേതാക്കളും പാർട്ടിയിലുണ്ട്. രാജിക്കാര്യത്തിൽ കേരള നേതൃത്വം തീരുമാനമെടുക്കട്ടെ എന്ന നിലപാടിലാണ് ദേശീയ നേതൃത്വം.

രാഹുലിനോട് രാജി ചോദിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ വെളിപ്പെടുത്തലുകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇനിയും രാഹുല്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നത് അടുത്തു വരുന്ന തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാകുമെന്ന് അദ്ദേഹം കരുതുന്നു. രാജി അനിവാര്യമാണെന്ന് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയെയും ധരിപ്പിച്ചു.

രാഹുല്‍ ഉടന്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്ന കര്‍ശന നിലപാടാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കൈക്കൊണ്ടിട്ടുള്ളത്. രാഹുലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തു വരുന്നതോടെ കോണ്‍ഗ്രസ് നേതൃത്വവും കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഇതേത്തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്.

രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചാല്‍ രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് രാജിയെ അനുകൂലിക്കുന്ന വിഭാഗത്തിന്‍റെ വാദം. പ്രതിസന്ധിയെ പ്രതിരോധിക്കാനും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ സമ്മര്‍ദത്തിലാക്കാനും ഈ നടപടിക്ക് കഴിയുമെന്നും രാജി അനിവാര്യമാണെന്ന് വാദിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ മാധ്യമ വാര്‍ത്തകള്‍ക്കും സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ക്കും അപ്പുറം ഒരു പരാതി പോലും രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യമില്ലെന്നാണ് മറുപക്ഷത്തിൻ്റെ വാദം.

രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളിപ്പറയാറായിട്ടില്ലെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തര്‍ എംപി പറഞ്ഞു.ഇപ്പോഴും പല പുകമറകളുണ്ട്. വിഷയം വ്യക്തിപരമാണ്. എല്ലാം പരിശോധിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാട് പാർട്ടി സ്വീകരിക്കില്ലെന്ന്, നേരത്തെ രാഹുലിനെ അനുകൂലിച്ചിരുന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരൻ വ്യക്തമാക്കി. ഉടൻ തന്നെ പാർട്ടി തീരുമാനം പ്രഖ്യാപിക്കുമെന്നും പുറത്തുവന്ന ഫോൺ സംഭാഷണം കൂടുതൽ ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പനും രാഹുലിനെതിരെ വിമർശനവുമായി രംഗത്തെത്തി. ജനപ്രതിനിധിയെന്ന നിലയിൽ രാഹുൽ കരുതൽ പാലിക്കണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

രാഹുൽ തുടരണോ എന്ന കാര്യം കോൺഗ്രസ് തീരുമാനിക്കട്ടെയെന്നും മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് പ്രതികരിച്ചു.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News