ബംഗളൂരു: ക്ഷേത്രനഗരമായ ധർമസ്ഥലയിലെ കാട്ടുപ്രദേശത്ത് നൂറിലധികം മൃതദേഹങ്ങൾ കുഴിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലിൽ മൂന്നാം ദിനവും നടത്തുന്ന തെരച്ചിലിൽ നിർണായക തെളിവുകൾ കണ്ടെത്തി.
സാക്ഷി കാണിച്ചുകൊടുത്ത ആറാമത്തെ പ്രദേശത്തു നിന്ന് അസ്ഥികൂടമാണ് ലഭിച്ചത്. രണ്ടടി താഴ്ചയിൽ നിന്നാണിതു കിട്ടിയത്. മനുഷ്യന്‍റെ അസ്ഥി തന്നെയാണെന്ന് സ്ഥിരീകരിക്കാൻ വിശദമായ പരിശോധന നടത്തും.
അസ്ഥികൂടം പുരുഷൻ്റേതാണെന്നാണ് സംശയം. ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. എല്ലുകൾ പല ഭാഗത്തായി ചിതറി കിടക്കുന്നുണ്ടാവാമെന്നും കൂടുതൽ സമയം എടുത്ത് പരിശോധന പൂർത്തിയാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു
കഴിഞ്ഞ രണ്ട് ദിവസമായി അഞ്ച് സ്ഥലത്ത് നടത്തിയ പരിശോധനകളിൽ മൃതദേഹാവശിഷ്ടമായി ഒന്നും കണ്ടെത്തിയിരുന്നില്ല. സാക്ഷിയുടെ വെളിപ്പെടുത്തലനുസരിച്ച് അന്വേഷണസംഘം അതിര് കെട്ടി സുരക്ഷിതമാക്കിയ 8 സ്ഥലം കൂടിയാണ് ഇനി പരിശോധിക്കാൻ ബാക്കിയുള്ളത്.
ഇതിൽ ഇനി മൂന്നെണ്ണം കാടിനുള്ളിൽ തന്നെയാണ്. നാലെണ്ണം നേത്രാവതി നദിയോട് ചേർന്നുള്ള ദേശീയപാതയിലാണ്. മറ്റൊന്ന് നേത്രാവതി സ്നാനഘട്ടത്തിൽ നിന്ന് ആജുകുരിയിലേക്ക് പോകുന്ന ചെറുറോഡിലാണ്.
കന്യാടിയിൽലെ സ്വകാര്യ ഭൂമിയിൽ 2 ഇടങ്ങൾ ഉണ്ടെങ്കിലും അവിടെ കുഴിച്ച് പരിശോധിക്കാൻ പോലീസിന് പ്രത്യേക അനുമതി വേണ്ടിവരും.































