തെഹ്റാൻ : ആണവായുധ നിർമാണത്തിൽ നിന്ന് ഇറാനെ തടയുക എന്ന ലക്ഷ്യം വെച്ച് ഇറാൻ തലസ്ഥാനമായ തെഹ്‌റാനിലെ അണവായുധ നിർമ്മാണ കേന്ദ്രങ്ങളിൽ ഇസ്രായേൽ ഇന്നു പുലർച്ചെ കനത്ത ആക്രമണം നടത്തി.
ഇറാൻ റവല്യൂഷണറി ഗാർഡ് കമാൻഡർ-ഇൻ-ചീഫ് ഹുസൈൻ സലാമി തലവൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇറാനിലെ തസ്‌നിം വാർത്താ ഏജൻസിയും തെഹ്റാൻ ടൈംസ് പത്രവുമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഹുസൈൻ സലാമി
ഇറാൻ സൈന്യത്തിന്റെ ഡെപ്യൂട്ടി കമാൻഡർ ജനറൽ ഘോലം അലി റാഷിദ്, ഇറാൻ്റെ രണ്ട് പ്രമുഖ ആണവ ശാസ്ത്രജ്ഞരായ ഫെറൈദൂൺ അബ്ബാസി, മുഹമ്മദ് മഹ്ദി എന്നിവരും കൊല്ലപ്പെട്ടതായി സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഓപ്പറേഷൻ റൈസിങ് ലയൺ’ ആണ് ഇറാനെതിരെ നടക്കുന്നതെന്നും ഇസ്രയേൽ മാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
‘ഇറാൻ ആണവായുധങ്ങൾ കൂടുതലായി നിർമിക്കുന്നുവെന്ന് ഇസ്രായേൽ ഇന്റലിജൻസ് വിഭാഗം കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു. ഇതിൻ്റെ ഭാഗമായി നിരവധി ആണവപ്ലാന്റുകളും അവർ നിർമിച്ചു. ഇന്ന് പുലർച്ചെയോടെ സൈന്യം ആക്രമണം നടത്തി – ഇസ്രായേൽ വക്താവ് സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു.
‘ആണവായുധ നിർമാണത്തിൽ നിന്ന് ഇറാനെ തടയുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഒഴിച്ചുകൂടാനാകാത്ത ഒരു ഭീഷണിക്കെതിരെയാണ് ഞങ്ങൾ ആക്രമണം നടത്തിയിരിക്കുന്നത്. ഇതല്ലാതെ മറ്റൊരു മാർഗവും ഞങ്ങളുടെ മുന്നിലില്ല. ലോകത്തിനും പ്രത്യേകിച്ച് ഇസ്രയേലിനും ഭീഷണിയായേക്കാവുന്ന ആണവായുധ നിർമാണത്തിൽ ഇറാനെ പിന്തിരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഞങ്ങളുടെ കുട്ടികളുടെ ഭാവിക്കു വേണ്ടിയാണ്. പ്രതിരോധത്തിനു വേണ്ടിയുള്ള നടപടികളും കൈക്കൊണ്ടിട്ടുണ്ട്.’’ – അദ്ദേഹം എക്സിൽ കുറിച്ചു.
ഈ മേഖലയിൽ ഒരു ‘വലിയ സംഘർഷം’ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് വ്യാഴാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, ആക്രമണത്തിന് പിന്തുണ നൽകിയിട്ടില്ലെന്ന് അമേരിക്ക അറിയിച്ചു. ഇസ്രായേൽ ഏകപക്ഷീയമായി പ്രവർത്തിച്ചതായി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. അമേരിക്ക – ഇറാൻ ആണവ ചർച്ച നടക്കാനിരിക്കെയാണ് ഇസ്രായേലിന്‍റെ ആക്രമണം
അതേസമയം ആക്രമണത്തിനു പിന്നാലെ ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇറാൻ്റെ പ്രത്യാക്രമണം ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.
ആക്രമണം ഇറാനിലെ ജനതയ്ക്കു നേരെയല്ലെന്നും ഇറാനിലെ ഏകാധിപത്യ സർക്കാരിനെതിരെയാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. വരുംദിവസങ്ങളിൽ ആക്രമണം വ്യാപകമാക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ആക്രമണത്തിനു പിന്നാലെ ഇറാഖ് തങ്ങളുടെ വ്യോമപാത അടച്ചു.